Malayalam
വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല
വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ്‍ വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ആണ് ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. പിന്നാലെ പ്രതികരണവുമായി വേടനും രംഗത്തെത്തിയിരുന്നു.
വിദ്യാർഥികൾ തന്നെ കുറിച്ച് പഠിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആണ് വേടൻ പ്രതികരിച്ചിരിക്കുന്നത്. താൻ മരിച്ച് കഴിഞ്ഞിട്ട് ആണെങ്കിലും പത്താം ക്ലാസിൽ തന്നെ കുറിച്ച് പഠിക്കുന്ന ഒരു ദിവസം വരുമെന്ന് പണ്ട് കൂട്ടുകാരോട് താൻ പറയുമായിരുന്നു എന്നാണ് വേടൻ പറയുന്നത്. അന്ന് താൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. ഇപ്പോൾ അതിയായ സന്തോഷമുണ്ട് എന്നാണ് വേടൻ പറഞ്ഞത്.
യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. ജൂത വിരുദ്ധ ആരോപണങ്ങളെ എതിർത്തുകൊണ്ടുള്ളതാണ് മൈക്കിൾ ജാക്സന്റെ പാട്ടിന്റെ ഇതിവൃത്തം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
