Movies
സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ
സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമായി രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്നും സമാനമായി രണ്ട് സിനിമകൾ ഇതിന് മുൻപ് പേര് മാറ്റിയിരുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിലാണ്. സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സമരത്തിന് ഒരുങ്ങുകയാണ് ഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സമരം ചെയ്യും.
ഫെഫ്ക, അമ്മ, നിർമാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്.
സിനിമയിലാകട്ടെ, പ്രായപൂർത്തിയായവർ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
