Malayalam
മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല, പ്രതികരിക്കാതെ അമ്മ ഭാരവാഹികൾ ഒളിച്ചോടിയിട്ടില്ല; സിദ്ദിഖ്
മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല, പ്രതികരിക്കാതെ അമ്മ ഭാരവാഹികൾ ഒളിച്ചോടിയിട്ടില്ല; സിദ്ദിഖ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തെത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. നിരവധി പേർ പ്രതികരണവുമായി എത്തിയപ്പോഴും അമ്മ സംഘടനയുടെ മൗനമായിരുന്നു ഏറെ വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ ഇപ്പോഴിതാ വാർത്താ സമ്മേളനത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികൾ ഒളിച്ചോടിയിട്ടില്ല. ഷോ റിഹേഴ്‌സൽ നടക്കുന്നതിനാലാണ് പ്രതികരണം വൈകിയത്. റിപ്പോർട്ട് സ്വാഗതാർഹമാണ്. ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പിൽ വരുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലുള്ളവർ മുഴുവൻ മോശക്കാരാണ് എന്ന അർഥത്തിൽ പരാമർശങ്ങളിൽ വിഷമമുണ്ട്.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് അമ്മ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല. ഞങ്ങളുടെ അംഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതിൽ പറയുന്നത്.
മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങൾ നടക്കുന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയിൽ ആരഭിനയിക്കണം എന്ന് ചിലർ മാത്രം തീരുമാനിച്ചാൽ എങ്ങനെയാണ് സിനിമ മുൻപോട്ട് പോകുന്നത്.
മാഫിയ എന്ന വാക്കിന്റെ അർഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. സംഘടയ്ക്ക് ലഭിച്ചിട്ടുള്ളത് ഒരു പരാതി മാത്രമാണ്. 2006ൽ നടന്ന സംഭവത്തെപ്പറ്റി 2018ൽ പരാതിപ്പെട്ടിരുന്നു എന്ന് ഒരു കുട്ടി ഇപ്പോൾ മെയിൽ അയച്ചിട്ടുണ്ട്. ആ കമ്മിറ്റിയിൽ അന്ന് ഉണ്ടായിരുന്നെങ്കിലും 2018ൽ എന്റെ ശ്രദ്ധയിൽ ആ പരാതി വന്നില്ല. പരാതി ശ്രദ്ധിക്കാതിരുന്നത് തെറ്റാണെന്ന് കരുതുന്നു.ഒരു തൊഴിൽ ഉടമയാണ്. അതിൽ സമ്മർദ്ദം ചെലുത്താൻ അമ്മ സംഘടനക്കാവില്ല.
അമ്മക്കുള്ളിൽ ഐസിസി ഇല്ല. അമ്മക്കുള്ളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അല്ലേ അത്തരമൊരു കമ്മിറ്റിയുടെ ആവശ്യമുള്ളൂ. പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങിൽ ഇന്റേർണൽ കംപ്ലൈന്റ് കമ്മിറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതിൽ ഇടപെടാൻ അമ്മയ്ക്ക് സാധിക്കില്ല. അമ്മയിൽ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാൻ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. അമ്മ ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷൻ വിളിപ്പിച്ചിട്ടില്ല.
സംവിധായകൻ കതകിൽ മുട്ടിയെന്ന പെൺകുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തിലകന്റെ മകൾ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അതവർ തന്നെ കൈകാര്യം ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. അമ്മയ്ക്ക് അവർ പരാതി നൽകിയിട്ടില്ല. പാർവതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല.
അമ്മയുടെ അംഗങ്ങൾ പറഞ്ഞിട്ടുള്ള പരാതിയിൽ പരിഹാരം കാണാൻ ഏതറ്റംവരെയും പോകും. പരാതി പറഞ്ഞതിന്റെ പേരിലൊന്നും ആരെയും മാറ്റിനിർത്താൻ സിനിമാമേഖലയിൽ സാധിക്കില്ല. റിപ്പോർട്ടിലുള്ള പല കാര്യങ്ങളും ഇതുവരെ അറിവില്ലാത്ത കാര്യങ്ങളാണ്. തിലകന്റെ മകൾ തുറന്നുപറഞ്ഞ കാര്യങ്ങളെ ബഹുമാനപൂർവ്വം കാണുന്നു.
സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിഷയത്തിൽ അമ്മയ്ക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. സ്ത്രീകൾക്ക് ഇപ്പോൾ സൗകര്യങ്ങളില്ല എന്ന് പറയുന്നത് ശരിയല്ല. അടിസ്ഥാന സൗകര്യങ്ങൾ സിനിമാ സെറ്റിൽ ഏർപ്പെടുത്തുന്നതിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നടപടികൾ സർക്കാർ കൊണ്ടുവരട്ടെ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അമ്മയല്ല. സർക്കാരാണ്. മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ചോദിച്ചത് എന്നും സിദ്ദീഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
