Connect with us

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവം; തിങ്കളാഴ്ച വിധി പറയും!

Malayalam

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവം; തിങ്കളാഴ്ച വിധി പറയും!

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവം; തിങ്കളാഴ്ച വിധി പറയും!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുമെന്ന് വിവരം. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റദ്ദാക്കണം എന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത ഉപഹർജി സമർപ്പിച്ചിരുന്നു.

കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണം എന്നും പൊലീസ് അന്വേഷണം നടത്തണം എന്നുമാണ് അതിജീവിതയുടെ ആവശ്യം. ഇതിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുകയെന്നാണ് പുറത്ത് വരുന്ന വിവരം. നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. എന്നാൽ ഈ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു.

ഇതിലാണ് കോടതി വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടിട്ടുണ്ട് എന്നും ആര് എന്തിന് പരിശോധിച്ചു എന്ന് കണ്ടെത്തണം എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നും അതിനാൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം എന്നുമാണ് അതിജീവിത മുന്നോട്ട് വെയ്ക്കുന്നത്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ അന്വേഷണം വസ്തുതാപരമല്ല എന്നും ഉപഹർജിയിൽ അതിജീവിത ചൂണ്ടിക്കട്ടി.

സംസ്ഥാന സർക്കാരും അതിജീവിതയുടെ നിലപാടിനൊപ്പമാണ്. തിങ്കളാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് അതിജീവിതയുടെ ഉപഹർജിയിൽ വിധി പറയുക. അതിനിടെ ഈ ഹർജി പരിഗണിക്കുന്നതിനിടെ കേസിലെ എട്ടാം പ്രതി ദിലീപിന് കോടതിയിൽ നിന്ന് രൂക്ഷ വിമർശനമേറ്റിരുന്നു. അതിജീവിതുടെ ഹർജിയിൽ ദിലീപിന്റെ താൽപര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതി ചോദിച്ചത്.

അതിജീവിതയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് എതിർപ്പ് ഇല്ല എന്നും പിന്നെന്തിനാണ് എട്ടാം പ്രതിക്ക് എതിർപ്പ് എന്ുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് അതിജീവിതയ്ക്ക് വേണ്ടി കേസിൽ ഹാജരായത്. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം ലഭിച്ചത്. ഇതിന്ശേഷം കേസിൽ നടക്കുന്ന സുപ്രധാന സംഭവമാണ് തിങ്കളാഴ്ച വരാനിരിക്കുന്ന വിധി.

ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. പിന്നിൽ വമ്പൻമാരുണ്ടെന്ന സംശയം നേരത്തേ തന്നെ ഹൈക്കോടതി പങ്കുവെച്ചിരുന്നു.

അതേസമയം കർശന ജാമ്യ വ്യവസ്ഥകളോടെയാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ.

പുറത്തെത്തിയ പൾസർ സുനിയെ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൂമാലയിട്ടാണ് സ്വീകരിച്ചത്. മുദ്രാവാക്യം വിളിക്കുകയും പൂക്കൾ വിതറുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങിയ സുനി ആരോടും പ്രതികരിക്കാൻ നിൽക്കാതെ കാറിൽ കയറി പോയി. പൾസർ സുനിയെ ഏഴരവർഷമായി വിചാരണ തടവുകാരനായി ജയിലിലിട്ടത് അന്യായമാണെന്ന് ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധകൾ പറഞ്ഞത്.

More in Malayalam

Trending

Recent

To Top