Connect with us

ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുന്നു; വിസ്താര രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

Malayalam

ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുന്നു; വിസ്താര രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുന്നു; വിസ്താര രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിസ്താര രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി.

ബൈജു പൗലോസിനെ വിചാരണക്കോടതിയിൽ വിസ്തരിക്കുന്നതിന്റെ രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യേപേഷ കഴിഞ്ഞ ദിവസം കോടതിയ്ക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷ അടുത്ത മാസം 17ലേക്ക് മാറ്റി.

കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പൾസർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട് പറഞ്ഞിരുന്നു. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്യുന്നു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് കോടതി തന്നെ ആശ്ചര്യപ്പെട്ടു.

ഇതേ തുടർന്നാണ് സംസ്ഥാന സർക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരി​ഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.

കേസിൽ സംസ്ഥാന സർക്കാർ ഹാജരാക്കുന്ന വിസ്താര രേഖകൾ പരിശോധിച്ച ശേഷം പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയ വാർത്തകൾ. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ജാമ്യം നൽകണമെന്നാണ് സുനിയുടെ ആവശ്യം. ഏഴര വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്.

നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. എന്നാൽ ഹൈക്കോടതി വിധിച്ച ഈ പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാആണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേചെയ്തത്. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വാഹനത്തിൽവെച്ച് യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്. കേസിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

സബോർഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ജനറലിനായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കിൽ റിപ്പോർട്ട് സെഷൻസ് കോടതിയിൽ നിന്ന് വിളിച്ചുവരുത്താനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. അതേസമയം സുപ്രീം കോടതിയിൽ, ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയ്ക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാൻ ആണ് പൾസർ സുനിയ്ക്ക് വേണ്ടി എത്തിയിരുന്നത്.

കേസ് നടത്താൻ പോലും പൈസയില്ലെന്ന് പറയുന്ന പൾസർ സുനിയ്ക്ക് വേണ്ടി ഇത്രയും പ്രമുഖ അഭിഭാഷക എങ്ങനെ ഹാജരായി എന്നായിരുന്നു എല്ലാവരുടെയും സംശയം. സുനിയ്ക്ക് പിന്നിൽ ഏതോ വമ്പൻ ശക്തിയുണ്ടെന്നും എന്നാൽ അത് ദിലീപ് ആകാൻ സാധ്യതയില്ലെന്നുമൊക്കെയായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ സംശയങ്ങൾ. ഇന്നും പലരും ഇതേ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top