News
ഹോസ്റ്റലുകളിലെ അമ്മാവന്‍ നിയമങ്ങള്‍ ശരിക്കും ഭ്രാന്തമാണ്, കാലത്തിനൊപ്പം സഞ്ചരിക്കണം. ആരെങ്കിലും നടപടിയെടുത്തേ മതിയാകൂ; അർച്ചന കവി
ഹോസ്റ്റലുകളിലെ അമ്മാവന്‍ നിയമങ്ങള്‍ ശരിക്കും ഭ്രാന്തമാണ്, കാലത്തിനൊപ്പം സഞ്ചരിക്കണം. ആരെങ്കിലും നടപടിയെടുത്തേ മതിയാകൂ; അർച്ചന കവി
അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതികരിച്ച് നടി അർച്ചന കവി. താന്‍ പഠിച്ചിരുന്ന കാലത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചാണ് അര്‍ച്ചന കവി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
അര്‍ച്ചന കവിയുടെ വാക്കുകള്‍:
കേരളത്തില്‍ പഠിച്ച ആളാണ് ഞാന്‍. പന്ത്രണ്ടാം ക്ലാസില്‍ നല്ല മാര്‍ക്ക് കിട്ടാതെ വന്നപ്പോള്‍ ഇനി കേരളത്തില്‍ പഠിപ്പിക്കാം എന്നു എന്റെ മാതാപിതാക്കള്‍ കരുതി. അങ്ങനെ ഞാന്‍ കേരളത്തില്‍ വന്നു. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ആ രണ്ടോ മൂന്നോ വര്‍ഷം. അമ്മാവന്‍ നിയമങ്ങളും പഴഞ്ചന്‍ ചിന്താഗതിയുമായിരുന്നു സ്‌കൂളിലേത്. അധ്യാപകരുടേയും അധികൃതരുടെയുമൊക്കെ ചിന്താഗതി എന്നെ ഞെട്ടിച്ചു. എങ്ങനെയാണ് അവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു.
എനിക്ക് മനസിലാകാത്തൊരു കാര്യം, നമ്മള്‍ സ്‌കൂളില്‍ പോകുന്നത് നാളെ നല്ലൊരു നിലയിലെത്താന്‍ വേണ്ടിയാണ്. അത് ഈ ടെക്സ്റ്റ് ബുക്കില്‍ നിന്നു മാത്രമേ കിട്ടുകയുള്ളുവോ? വ്യക്തിത്വ വികസനം എന്നൊന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ജെന്ററുകളെ വേര്‍തിരിക്കുകയാണ്. ആണുങ്ങള്‍ ഒരു വശത്ത്, പെണ്ണുങ്ങള്‍ മറ്റൊരു വശത്ത്. അവരുടെ സൈക്കിളുകള്‍ വേറെ വേറെ. സൈക്കിളുകള്‍ പോലും ഒരുമിച്ച് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഏന്തേ കുട്ടി സൈക്കിളുകള്‍ ഉണ്ടാകുമോ? ഈ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല.
ഈ വിദ്യാഭ്യാസ കാലം കഴിഞ്ഞാല്‍ നിങ്ങളുടെ ചിന്താഗതിയും ഇങ്ങനെയാകും. മൂന്ന് വര്‍ഷത്തെ ജീവിതം കൊണ്ട് ചെക്കന്മാരോട് സംസാരിച്ചാല്‍ കുഴപ്പമാണെന്നാകും. നിങ്ങള്‍ നാളെ ഒരു ഓഫീസിലോ മറ്റോ ചെല്ലുമ്പോള്‍ മറ്റൊരു ജെന്ററിലുള്ള മേലുദ്യോഗസ്ഥനോടോ സഹപ്രവര്‍ത്തകരോടോ സംസാരിക്കാനാകുമോ? അവനവന്റെ അവകാശങ്ങളെ കുറിച്ച് എഴുന്നേറ്റ് നിന്ന് സംസാരിക്കാനാകണം. സ്വയം എക്സ്പ്രസ് ചെയ്യാനാകണം. അതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കേണ്ടത്. ഇത് വള്‍നറബിള്‍ ആയ പ്രായമാണ്. എതിര്‍ ലിംഗത്തോട് ആകര്‍ഷണം തോന്നിയേക്കാം. അതൊക്കെ സ്വാഭാവികമാണ്.
നമ്മളുടെ അധ്യാപകരും മാതാപിതാക്കളും പഠിപ്പിക്കേണ്ടത് അതിനെ അഭിമുഖീകരിക്കാനാണ്. സംസാരിക്കുന്നതിനെ നിരോധിക്കുകയോ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുകയോ തിയേറ്ററില്‍ പോകുന്നത് തടയുകയോ അല്ല വേണ്ടത്. ഹോസ്റ്റലുകളിലെ അമ്മാവന്‍ നിയമങ്ങള്‍ ശരിക്കും ഭ്രാന്തമാണ്. അത് നോര്‍മല്‍ അല്ല. ആരെങ്കിലും പ്രതികരിക്കണം. സമയം അതിക്രമിച്ചിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കണം. മകളെ നഷ്ടമായ മാതാപിതാക്കളോട്, ഇതേ പ്രശ്നം നേരിടുന്ന കുട്ടികളോട് അവരെ ഞാന്‍ മനസിലാക്കുന്നു, അവരുടെ വേദനയില്‍ പങ്കുചേരുന്നു. പക്ഷെ ആരെങ്കിലും നടപടിയെടുത്തേ മതിയാകൂ.
