Malayalam
ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് അതിനാണ്; വിശേഷങ്ങൾ പങ്കുവെച്ച് പാഷാണം ഷാജി!
ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് അതിനാണ്; വിശേഷങ്ങൾ പങ്കുവെച്ച് പാഷാണം ഷാജി!
തന്റെ വിശേഷങ്ങൾ ഒരു പ്രമുഖ മാധ്യമത്തിനോട് പങ്കുവെക്കുകയാണ് പാഷാണം ഷാജി.സത്യം പറയാലോ, പാഷാണം ഷാജി എന്ന് വിളിച്ചാലേ ഞാനിപ്പോള്‍ തിരിഞ്ഞ് നോക്കുകയുള്ളു. സാജു എന്ന പേര് മറന്നേ പോയി. സാജൂ… എന്നാരെങ്കിലും നീട്ടി വിളിച്ചാല്‍ മനസിലാകില്ല. പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്പോഴാണ് കാര്യം പിടി കിട്ടുക. പക്ഷേ എടോ പാഷാണം എന്ന് വിളിച്ചാല്‍ അപ്പോള്‍ തന്നെ തിരിഞ്ഞ് നോക്കും. സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോര്ട്ടില് വരെ പാഷാണം എന്നാക്കാന്‍ പറ്റുമോ എന്ന ആലോചനയിലാണ്. അമ്മയുടെ മെമ്പര്‍ഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണ്.
ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണെന്നേ അറിയൂ. ഹലോ ഭാസ്കരന് ഷാജി എന്ന് വിളിക്കുന്നവരുണ്ട്. ഒരിക്കല്‍ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലില്‍ പോയി. തീരെ സുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടന് തിരിച്ച് വന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്. ഏത് പേര് വിളിച്ചാലെന്താ ആളുകള്‍ തിരിച്ചറിയുന്നുണ്ടല്ലോ. എന്റെ ജീവിതത്തില്‍ നല്ലതെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേര് കാരണം സംഭവിച്ചതാണ്.
കല്യാണമൊക്കെ കഴിഞ്ഞപ്പോള്‍ തിരുവോണത്തിന് രാവിലെ തറവാട്ടിലെത്തി അമ്മയെ കണ്ട് ഭാര്യയെ അവിടെയാക്കി പരിപാടിയ്ക്ക് പോകും. ഓണ സദ്യ കഴിക്കുന്നത് രാത്രി പന്ത്രണ്ട് മണിക്കായിരിക്കും. ക്ലബ്ബുകളുടെ പരിപാടിയാണെങ്കില്‍ പല സ്ഥലത്ത് നിന്നായിരിക്കും കറികള്‍ വരുന്നത്. സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് അവിയല്‍, ഖജാന്ജിയുടെ വീട്ടില്‍ നിന്ന് ഉപ്പേരി അങ്ങനെ. ഞങ്ങള്‍ കഴിക്കുമ്പോഴായിരിക്കും എല്ലാം അവിയല്‍ പരുവത്തിലായിട്ടുണ്ടാകും. തമിഴ്നാട്ടിലാണ് ശരിക്കുമുള്ള ഓണം.
ഞങ്ങള്‍ പത്ത് മക്കളാണ്. ഓണത്തിന് എല്ലാവരും തറവാട്ടില്‍ വരും. അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും. അതിന് ശേഷമാണ് ഭാര്യമാരുടെ വീട്ടിലേക്ക് പോകുന്നത്. കുറച്ച് നാളായി മിക്ക വിശേഷ ദിവസങ്ങളിലും വേണ്ടപ്പെട്ട മറ്റ് ചിലര്‍ കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടാകും. കാരണം ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. ചാരിറ്റി സംഘടനയൊന്നുമല്ല. പറഞ്ഞും കേട്ടുമറിഞ്ഞ് ഓരോരുത്തരെ സഹായിക്കും. അഗതിമന്ദിരങ്ങളില്‍ സ്ഥിരമായി പോകും. ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇപ്പോഴല്ലേ എന്തും കഴിക്കാമെന്ന അവസ്ഥയിലെത്തുന്നത്. അതുകൊണ്ട് ഇല്ലാത്തവന്റെ വേദന മനസിലാകും. വിവാഹ വാര്‍ഷികം പോലുള്ള ആഘോഷങ്ങളെല്ലാം അനാഥാലയങ്ങളിലെ കുട്ടികള്‍ക്കൊപ്പമാണ്.
about pashanam shaji
