
Actor
വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ്
വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.
അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പത്രസമ്മേളനം നടത്തിയിരുന്നു. ദിലീപ്, ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ് , നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ നിരവധി പേരാണ് വിജയാഘോഷത്തിൽ പങ്കുചേർന്നത്. പരിപാടിക്കിടെ വളരെ വൈകാരികമായ പ്രതികരണമായിരുന്നു ദിലീപ് നടത്തിയത്. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്.
ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.
ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ.
ജന ഗണ മന സംവിധായകൻ ഡിജോ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു. ഗംഭീര പടമാണ് എന്നാണ് ഡിജോ തിയറ്ററിന് പുറത്ത് വെച്ച് പ്രതികരണം തേടിയ യൂട്യൂബ് ചാനൽ പ്രതിനിധികളോട് പ്രതികരിച്ചത്. എല്ലാവരും കാണേണ്ട ചിത്രമാണെന്നും ദിലീപിന്റേത് ഗംഭീര പെർഫോർമൻസ് ആണെന്നും ഡിജോ പറഞ്ഞു.
ഇന്നത്തെ കാലത്തെ വിഷയം പറയുന്ന ഒരു കഥയാണെന്ന് തോന്നിയിട്ടാണ് ഈ സിനിമ നിർമ്മിച്ചതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ദിലീപേട്ടൻ ഒരു നല്ല സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്. അഭിനേതാക്കളെയോ ടെക്‌നീഷ്യന്മാരെയോ തിരഞ്ഞെടുക്കുന്നതിലടക്കം ദിലീപ് ഒരു ഇടപെടലും നടത്തിയിട്ടില്ല. അതിന്റെ റിസൾട്ട് അദ്ദേഹത്തിന് തിരിച്ച് കൊടുത്തുവെന്നും ലിസ്റ്റിൻ പറഞ്ഞിരുന്നു.
അതേസമയം, നേരത്തെ, ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്.
നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.
ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ഭഭബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ഭഭബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.
സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും. പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം എന്നും ദിലീപ് പറഞ്ഞിരുന്നു.
അടുത്തിടെ തന്റെ സമയദോഷത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞ വാക്കുകളും ഈ വേളയിൽ വൈറലാകുന്നുണ്ട്. എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാൾ മുൻപ് പറഞ്ഞത്. തനിക്കും ഭാര്യയും രണ്ടുപെൺമക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടൻ അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈയ്യിൽ ആണെന്നും പറയുന്നു. അതേ സമയം തന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യൻ പങ്കിട്ട വാക്കുകൾ അർത്ഥവത്തായതിനെക്കുറിച്ചും നടൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.
അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.
വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറഞ്ഞിരുന്നു.
