Actress
ഷൂട്ടിന്റെ ഇടയിൽ ആരോ ശ്രീദേവിയെന്ന് വിളിക്കുന്നതാണ് ഞാൻ കേട്ടത്. എനിക്ക് അപ്പോൾ ആരെയാണ് വിളിക്കുന്നതെന്ന് മനസിലായില്ല; വിനയ പ്രസാദ്
ഷൂട്ടിന്റെ ഇടയിൽ ആരോ ശ്രീദേവിയെന്ന് വിളിക്കുന്നതാണ് ഞാൻ കേട്ടത്. എനിക്ക് അപ്പോൾ ആരെയാണ് വിളിക്കുന്നതെന്ന് മനസിലായില്ല; വിനയ പ്രസാദ്
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്. ശ്രീദേവി എന്ന കഥാപാത്രത്തെ വിനയ അവിസ്മരണീയമാക്കി. ശോഭന കേന്ദ്ര കഥാപാത്രം ചെയ്യുന്ന മണിച്ചിത്രത്താഴിൽ തന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലെന്നാണ് വിനയ കരുതിയത്. എന്നാൽ സിനിമ ചെയ്തപ്പോഴാണ് എത്രമാത്രം ആഴമുള്ള കഥാപാത്രമാണ് ശ്രീദേവിയെന്ന് വിനയ പ്രസാദിന് പോലും മനസിലായത്.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും പലരും വിനയ പ്രസാദിനെ ശ്രീദേവി ആയിട്ട് തന്നെയാണ് കാണുന്നത്. മണിച്ചിത്രത്താഴ് സിനിമയുടെ റിലീസിന് ശേഷം കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോൾ തന്നെ അതിശയിപ്പിച്ച ഒരു അനുഭവം പങ്കുവെക്കുകയാണ് നടി. തന്റെ വരാനിരിക്കുന്ന തഗ്ഗ് സി.ആർ 14324 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘മണിച്ചിത്രത്താഴ് സിനിമ കഴിഞ്ഞിട്ട് വേറെയൊരു സിനിമയുടെ ഷൂട്ടിന് വേണ്ടി വന്നപ്പോൾ എന്നെ അതിശയിപ്പിച്ച ഒരു സംഭവമുണ്ടായി. അന്ന് മൊബൈൽ ഫോണോ സോഷ്യൽ മീഡിയയോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ആ സിനിമയുടെ ഷൂട്ടിന്റെ ഇടയിൽ ആരോ ശ്രീദേവിയെന്ന് വിളിക്കുന്നതാണ് ഞാൻ കേട്ടത്. എനിക്ക് അപ്പോൾ ആരെയാണ് വിളിക്കുന്നതെന്ന് മനസിലായില്ല. എന്നെയാണ് വിളിക്കുന്നതെന്ന് എനിക്ക് മനസിലാകണ്ടേയെന്നും നടി ചിരിച്ചുകൊണ്ട് പറയുന്നു.
അപ്പോൾ മഞ്ജു വാര്യരാണ് ആ കാര്യം എന്നോട് പറയുന്നത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ സമയത്തായിരുന്നു സംഭവം. ആ സിനിമയിൽ മഞ്ജുവും ഉണ്ടായിരുന്നല്ലോ. മഞ്ജു എന്നോട് ചേച്ചിയെയാണ് അവർ വിളിക്കുന്നതെന്ന് പറഞ്ഞു. ഞാൻ ആണെങ്കിൽ ‘എന്നെയോ’ എന്നും ചോദിച്ച് ഞെട്ടി നിന്നു. ‘അത് ചേച്ചിയുടെ മണിച്ചിത്രത്താഴ് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്’ എന്ന് മഞ്ജു പറഞ്ഞു. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ‘ഹോ ഇങ്ങനെയും ഉണ്ടല്ലേ’ എന്ന് ഓർത്തപ്പോൾ എനിക്ക് അതിശയം തോന്നി എന്നും വിനയ പ്രസാദ് പറയുന്നു.
മണിച്ചിത്രത്താഴിന് ശേഷം പിന്നെയും ഒട്ടനവധി മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും മോഹൻലാലിനൊപ്പം വിനയ പ്രസാദ് പിന്നീട് അഭിനയിച്ചിരുന്നില്ല. അതിന്റെ കാരണത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. ഞാനും ലാൽ സാറുമായി ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അത് മണിച്ചിത്രത്താഴ് ആണ്. പിന്നീട് ഒരുമിച്ച് സിനിമകൾ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, അറിയില്ല.
ഞാൻ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ചിലപ്പോൾ ഇവരെ ശ്രീദേവിയായി മാത്രം കണ്ടാൽ മതിയാകുമെന്ന് എല്ലാവർക്കും തോന്നി കാണാം. ആ സിനിമയിലെ ഞങ്ങളുടെ കെമിസ്ട്രിയുടെ പിന്നിലെ മാജിക്ക് എന്താണെന്ന് ചോദിച്ചാൽ അത് സ്‌ക്രീൻപ്ലേയുടെ മാജിക്ക് തന്നെയാണ്. മണിച്ചിത്രത്താഴ് സിനിമയുടെ സ്‌ക്രീൻപ്ലേ അങ്ങനെ അല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അതിന്റെ ഇംപാക്ട് കുറഞ്ഞു പോയേനേ.
അപ്പോൾ സ്‌ക്രീൻപ്ലേയുടെ മാജിക് തന്നെയല്ലേ അത്. അഭിനേതാക്കളോ കാമറ വർക്കോ മാത്രമല്ല ആ കെമിസ്ട്രിയുടെ പിന്നിലെ കാരണം. സ്‌ക്രീൻപ്ലേ തന്നെയാണ് ആ സിനിമയുടെ വിജയത്തിനും കാരണമായത്. ഞങ്ങളൊക്കെ അഭിനേതാക്കളായി നിന്ന് സ്‌ക്രീൻപ്ലേ സപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത് എന്നും വിനയ പ്രസാദ് പറഞ്ഞു.
ഫാസിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിചിത്രത്താഴ്. മധു മുട്ടം തിരക്കഥ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. വിനയക്ക് പുറമെ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു ഈ സിനിമയിൽ ഒന്നിച്ചത്.
കൂടാതെ നെടുമുടി വേണു, തിലകൻ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ശ്രീധർ, കെ.ബി. ഗണേഷ് കുമാർ, സുധീഷ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മണിച്ചിത്രത്താഴിൽ മോഹൻലാൽ സണ്ണി ആയപ്പോൾ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.
ശ്രീദേവിയും സണ്ണിയും തമ്മിലുള്ള പ്രണയം പൂർണമാക്കാതെയാണ് മണിച്ചിത്രത്താഴ് അവസാനിച്ചത്. അതിന്റെ തുടർച്ചയെന്നോണം എന്നെങ്കിലും ഈ സിനിമയുടെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തോടും വിനയ പ്രസാദ് പ്രതികരിച്ചിരുന്നു. ‘തീർച്ചയായും, ഞാൻ ഒരു രണ്ടാം ഭാഗത്തിന് ആഗ്രഹിച്ചിരുന്നു. എനിക്ക് സത്യത്തിൽ മണിച്ചിത്രത്താഴ് സിനിമയുടെ സ്റ്റോറി വളരെ ഇൻട്രസ്റ്റിങ്ങായിട്ടാണ് തോന്നിയിട്ടുള്ളത്. ഈ സിനിമയിൽ ഒരു നാഗവല്ലിയുണ്ട്. ചൊവ്വാ ദോഷമുള്ള ശ്രീദേവിയും സണ്ണിയുമുണ്ട്.
അങ്ങനെയുള്ളപ്പോൾ അടുത്ത ഭാഗം വന്നാൽ എന്താകും അതിൽ ഉണ്ടാകുക? അപ്പോഴും ആ കഥാപാത്രങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലുമൊരു പ്രശ്‌നം വന്നാൽ അല്ലേ രണ്ടാം ഭാഗം കൊണ്ട് കാര്യമുള്ളൂ. എന്താകും അവരുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്ന പ്രശ്‌നമെന്ന് ഞാൻ ചിന്തിച്ചിരുന്നു. അങ്ങനെ ഞാൻ എന്റേതായ ഒരു സ്‌ക്രീൻപ്ലേ ഉണ്ടാക്കി. അത് എന്റെ കയ്യിലുണ്ട്. തത്ക്കാലം അതിനെ കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നില്ല. അത് നമുക്ക് പിന്നീട് പറയാം എന്നും വിനയ പ്രസാദ് പറയുന്നു.
എന്റെ ജീവിതത്തിൽ മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല, അതിനപ്പുറം ലൈഫിന്റെ ഒരു ഭാഗം തന്നെയാണ്. എന്തുകൊണ്ട് മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ലെന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ മണിച്ചിത്രത്താഴിലെ ശ്രീദേവിയെ പോലെ ഒറ്റ കഥാപാത്രം മതി ഇവിടെയുള്ള പ്രേക്ഷകരുടെ ഇഷ്ടം കിട്ടാൻ, എനിക്ക് എത്രയോ അവാർഡ് കിട്ടിയതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ആ ഒറ്റ വേഷം.
ഫാസിൽ സാർ സ്റ്റോറി ചെറുതായി പറഞ്ഞു തന്നിരുന്നു എന്നല്ലാതെ, കഥയെ കുറിച്ചൊന്നും അറിയില്ലായിരുന്നു. പകുതി ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ കൺഫ്യൂഷനുണ്ടായിരുന്നു. ഞാൻ സാറിനോട് ചോദിച്ചിരുന്നു. എനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലലോ സാർ, എന്തിനാ ഞാൻ വെറുതെ ചെയ്യുന്നതെന്ന്. ശോഭനയ്ക്കും എനിക്കുണ്ടായ അതെ ആശങ്ക ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സാർ തന്ന ഉറപ്പായിരുന്നു, ഇതിന്റെ ഇമ്പാക്ട് വലുതായിരിക്കുമെന്ന്.
പക്ഷേ അത് ഇത്രത്തോളം ഉണ്ടാകുമെന്ന് ഒരിക്കൽ പോലും അന്ന് ചിന്തിരുന്നില്ല. മൂന്ന് ജനറേഷൻ കണ്ടു തീർത്തു, ഇനിയും ഒരുപാടുപേർ കാണും. മലയാളത്തിൽ എനിക്ക് ഐഡന്റിയായി മാറി. കാലാതീതമായി ആ സിനിമയും ആ കഥാപാത്രവും സഞ്ചരിക്കുന്നു. അന്ന് ഒരുപക്ഷെ ഒന്നും ചെയ്യാൻ ഇല്ലെന്ന് വച്ച് അത് അത് വേണ്ടെന്ന് വച്ചിരുന്നേൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അത് ആയേനെ എന്നും വിനയ പറഞ്ഞിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകൾ വിനയ പ്രസാദ് ചെയ്തു. കർണാടകക്കാരിയാണ് വിനയ. വിനയയുടെ വ്യക്തി ജീവിതമാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1988 ലായിരുന്നു നടിയുടെ ആദ്യ വിവാഹം. കന്നഡ സിനിമാ സംവിധായകനും എഡിറ്ററുമായ വിആർകെ പ്രസാദായിരുന്നു ഭർത്താവ്. പ്രതമ പ്രസാദ് എന്നാണ് വിനയയുടെ മകളുടെ പേര്. ഭർത്താവ് അകാലത്തിൽ മരണമടഞ്ഞതോടെ വിനയ വർഷങ്ങൾക്ക് ശേഷം രണ്ടാമത് വിവാഹം ചെയ്തു.
2002 ലായിരുന്നു രണ്ടാം വിവാഹം. ജ്യോതിപ്രകാശ് എന്നാണ് ഭർത്താവിന്റെ പേര്. ആദ്യ വിവാഹബന്ധത്തിൽ ജയ് അത്രെ എന്ന മകനും ജ്യോതിപ്രകാശിനുണ്ട്. ഗായകനാണ് ജ്യോതിപ്രകാശ്. ഒരു സിനിമയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വളരെ സത്യസന്ധനാണ് ജ്യോതിപ്രകാശ്. കാര്യങ്ങൾ തുറന്ന് പറയും. ഇതാണ് തനിക്കിഷ്ടപ്പെട്ടതെന്ന് വിനയ പ്രസാദ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
രണ്ട് പേരുടെയും സാഹചര്യം ഒരുപോലെ ആയതിനാൽ പരസ്പരം മനസിലാക്കാനായി. 1995 ലാണ് വിനയ പ്രസാദിന്റെ ആദ്യ ഭർത്താവ് വിആർകെ പ്രസാദ് മരിക്കുന്നത്. ഏഴ് വർഷം സിംഗിൾ മദറായി മകളെ വളർത്തി. ഇതിന് ശേഷമാണ് രണ്ടാമത് വിവാഹം ചെയ്യുന്നത്. ആദ്യ ഭർത്താവിനെക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്. പ്രസാദിന്റെ സഹായമനസ്കതയാണ് ഇഷ്ടപ്പെട്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരെയും സഹായിക്കുമായിരുന്നു.
ആരും സെറ്റിൽ വിശന്നിരിക്കുന്നത് ഇഷ്ടമല്ല. സ്വന്തം ചെലവിൽ ഭക്ഷണം നൽകുമായിരുന്നു അദ്ദേഹമെന്നും വിനയ പ്രസാദ് ഓർത്തു. വിവാഹം ചെയ്ത് വീട്ടിലിരിക്കാൻ തനിക്ക് ഇഷ്ടമല്ലായിരുന്നു. കരിയറുമായി മുന്നോട്ട് പോകണമെന്നായിരുന്നു ആഗ്രഹം. വിആർകെ പ്രസാദ് തന്നെ മനസിലാക്കി കരിയറിനെ പിന്തുണച്ചു. എന്നാൽ വിവാഹ ശേഷം വിനയ പ്രസാദിന്റെ ഭർത്താവ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. ഇത് പ്രസാദിൽ നീരസമുണ്ടാക്കിയിരുന്നെന്നും വിനയ ഒരിക്കൽ തുറന്ന് പറയുകയുണ്ടായി.
അതേസമയം വിവാഹ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും ആദ്യ ഭർത്താവിനൊപ്പം ജീവിച്ച ഏഴ് വർഷങ്ങൾ എവുപത് വർഷം പോലെ തോന്നി. ആ ദിനങ്ങൾ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഓർക്കുന്നതെന്നും വിനയ പ്രസാദ് വ്യക്തമാക്കി. ഇ.ഡി എന്ന മലയാള സിനിമയാണ് വിനയ പ്രസാദിനെ ഈയടുത്ത് പ്രേക്ഷകർ കണ്ടത്. സിനിമകൾക്കൊപ്പം സീരിയൽ രംഗത്തും വിനയ പ്രസാദ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.
1967 നവമ്പർ 22 ന് കർണ്ണാടകയിലെ ഉഡൂപ്പിയിൽ ജനിച്ച വിനയയുടെ യഥാര്‌ത്ഥ പേര് വിനയ ഭട്ട് എന്നായിരുന്നു. 1988 ൽ മാധവാചാര്യ എന്ന കന്നഡ ചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് വിനയ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. കുറച്ചു ചിത്രങ്ങളിൽ ചെറിയവേഷങ്ങൾ ചെയ്തതിനുശേഷമാണ് “ഗണേശന മധുവ” എന്ന ചിത്രത്തിൽ നായികയാകുന്നത്.
ഈ ചിത്രത്തിന്റെ വൻ വിജയം വിനയയെ കന്നഡയിൽ തിരക്കുള്ള നടിയാക്കി മാറ്റി. കന്നഡ, തമിൽ, തെലുങ്ക്, മലയാളം എന്നീ സിനിമകളിലായി ഏതാണ്ട് അറുപതോളം എണ്ണത്തിൽ നായികയായി അഭിനയിച്ചു. പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് വിനയ പ്രസാദ് മലയാളത്തിലെത്തുന്നത്.
തുടർന്ന് മൂക്കില്ലാ രാജ്യത്ത്, മണിച്ചിത്രത്താഴ്, പിടക്കോഴികൂവുന്ന നൂറ്റാണ്ട് എന്നിങ്ങനെ മുപ്പതിലധികം മലയാളസിനിമകളിൽ അഭിനയിച്ചു. മണിച്ചിത്രത്താളിലെ വേഷം അവരെ മലയാളികൾക്കിടയിലും പ്രിയങ്കരിയാക്കി. കുറച്ചുകാലത്തിനുശേഷം അവർ കാരക്ടർ റോളുകളിലേയ്ക്ക് മാറി. തുടർന്ന് വിവിധ ഭാഷകളിലായി ധാരാളം സീരിയലുകളിലും വിനയ പ്രസാദ് അഭിനയിച്ചിട്ടുണ്ട്.
1998 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സുപ്പർഹിറ്റ് സീരിയലായ “സ്ത്രീ” യിലെ അഭിനയമാണ് വിനയയെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കുന്നത്. വിനയപ്രസാദ് അഭിനേത്രി മാത്രമല്ല ഗായികയും, അവതാരികയും കൂടിയാണ്. പ്രശസതമായ പല ഇവന്റുകളിലും അവർ അവതാരികയായിട്ടുണ്ട്.
