News
ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്ന് ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല; ആ സംഭവം എന്റെയുള്ളിൽ ഒരു മുറിവായി മാറി; രജനികാന്ത്
ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്ന് ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല; ആ സംഭവം എന്റെയുള്ളിൽ ഒരു മുറിവായി മാറി; രജനികാന്ത്
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ.
1995ലാണ് ബാഷ സിനിമയുടെ നൂറാം ദിനാഘോഷ വേളയിൽ രജനികാന്ത് എ.ഐ.എ.ഡി.എം.കെയുടെ ക്രമസമാധാന നില തകർന്നതിനെ വിമർശിച്ച് ഒരു പ്രസ്താവന നടത്തുന്നത് വലിയ വാർത്തയായിരുന്നു. പ്രസംഗത്തിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെയോ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെയോ പേരുകളൊന്നും രജനികാന്ത് പരാമർശിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായുള്ള ആക്രമണമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
മന്ത്രിയും ബാഷയുടെ നിർമ്മാതാവുമായ ആർ.എം. വീരപ്പനും (ആർ.എം.വി) അന്ന് ആ വേദിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെയും ഈ പരാമർശം പ്രതികൂലമായി ബാധിച്ചു. ഇപ്പോഴിതാ ആർഎം വീരപ്പന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് രജനീകാന്ത് അന്നത്തെ പ്രസ്താവനയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
വേദിയിൽ ഒരു മന്ത്രിയുണ്ടെന്നതോർക്കാതെയാണ് സർക്കാരിനെതിരെ ആ പരാമർശം നടത്തിയത്.അതേക്കുറിച്ച് അന്ന് ചിന്തിച്ചിരുന്നില്ല. സർക്കാരിനെതിരായ പ്രസംഗത്തെ എതിർക്കാത്തതിനാൽ അന്ന് എഐഎഡിഎംകെ മന്ത്രിയായിരുന്ന ആർഎംവിയെ ജയലളിത മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയെന്നും രജനീകാന്ത് പറഞ്ഞു.
”ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്ന് ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അദ്ദേഹത്തെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചെങ്കിലും മന്ത്രി ആ കാര്യം തള്ളിക്കളയുകയും ആ സംഭവത്തേക്കുറിച്ച്, മറന്നേക്കാനും പറയുകയായിരുന്നു. പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. ഈ സംഭവം എന്റെയുള്ളിൽ ഒരു മുറിവായി മാറി എന്നും രജനീകാന്ത് പറഞ്ഞു,
‘ആ മുറിവ് ഒരിക്കലും ഉണങ്ങില്ല.കാരണം വേദിയിൽ അവസാനം സംസാരിച്ച വ്യക്തി ഞാനായിരുന്നു. അതിനുശേഷം അതിനോട് പ്രതികരിക്കാൻ ആർഎംവിക്ക് കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ സ്വന്തം തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന് ആർഎംവി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പേര് കളഞ്ഞുകുളിക്കരുതെന്നും ആർഎംവി ആവശ്യപ്പെട്ടു. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാർത്ഥ കിംഗ് മേക്കറും ആയത് എന്നും രജനീകാന്ത് വ്യക്തമാക്കി.
