News
ദിലീപിനെ രക്ഷിക്കാൻ ശ്രമം, എല്ലാം ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥ; നടുക്കുന്ന വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍
ദിലീപിനെ രക്ഷിക്കാൻ ശ്രമം, എല്ലാം ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥ; നടുക്കുന്ന വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ വിമർശനം പല ഭാഗത്ത് നിന്നും ഉയരുകയാണ്. ഇതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.
ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശം. നടന്‍റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ശ്രീലേഖ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഭാഗ്യലക്ഷ്മിയും രംഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണ്. ശ്രീലേഖയുടേത് യൂട്യൂബ് വരുമാനത്തിന് വേണ്ടിയുള്ള വൃത്തികെട്ട പ്രവൃത്തിയായിപ്പോയി. പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്രയും നാള്‍ പ്രതികരിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ പറഞ്ഞിരുന്നു.
