News
കൊടും ക്രൂരത നടന്ന ദിവസം! ആ യാത്ര ദിലീപും സംഘവും പുനരാവിഷ്കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്, കേരളം വിറയ്ക്കുന്നു
കൊടും ക്രൂരത നടന്ന ദിവസം! ആ യാത്ര ദിലീപും സംഘവും പുനരാവിഷ്കരിച്ചു? ദൃശ്യങ്ങള്‍ പുറത്ത്, കേരളം വിറയ്ക്കുന്നു
നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കുകയാണ്. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെ ദിലീപിനെ വീണ്ടും ഊരാക്കുടുക്കിലാക്കുന്ന തെളിവ് പുറത്തുവന്നിരിക്കുകയാണ്
നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര പുനരാവിഷ്കരിച്ച് പ്രതിയായ ദിലീപും സംഘവും സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുകയാണ്. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ചാണ് ദിലീപ് യാത്ര പുനരാവിഷ്കരിച്ചത്. ദിലീപ്, സുഹൃത്ത് ശരത്, അഭിഭാഷകരായ സുജേഷ് മേനോനും ഫിലിപ്പ് വര്‍ഗീസുമാണ് വാഹനത്തിലുള്ളതെന്ന് പുറത്തുവന്ന വീഡിയോയിലെ സംഭാഷണത്തില്‍ വ്യക്തമാണ്.
റൂട്ട് വാഹനത്തിലെ മറ്റുള്ളവര്‍ക്ക് വിശദീകരിച്ച് നല്‍കുന്നത് സുജേഷ് മേനോനാണ്. ചില സംശയങ്ങള്‍ ചോദിക്കുന്നത് ഫിലിപ്പ് വര്‍ഗീസുമാണെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ശരത്താണ് വാഹനം ഓടിക്കുന്നത്. യാത്രക്കിടയില്‍ ദിലീപും സംസാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ആലുവയിലെ ജയിലില്‍ എത്തിക്കാന്‍ പദ്ധതിയിട്ടതായി സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്. സുനിലിനെ ആലുവ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ നല്‍കണമെന്നാണ് സംഘത്തിലെ ഒരാള്‍ ആവശ്യപ്പെടുന്നത്. ആലുവ സബ് ജയിലിന്റെ മുന്നിലൂടെ വാഹനം സഞ്ചരിക്കുമ്പോഴാണ് ഇക്കാര്യം പറയുന്നത്. സുപ്രണ്ടിനെ കണ്ട് ജയിലിലേക്ക് കയറിയാലോ എന്ന് വാഹനത്തിലെ ഒരാള്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ മറ്റൊരു വ്യക്തി സുനി ഇവിടെ അല്ല, വിയ്യൂരിലാണെന്ന് പറയുന്നു. ഇതിന് ശേഷമാണ് സുനിലിനെ വിയ്യൂരില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുവരാന്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.ആലുവ ജയില്‍ സൂപ്രണ്ടുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സംഭാഷണത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.
അതേസമയം ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങൾ ബാങ്കിലെത്തി കാവ്യയുടെ ലോക്കർ പരിശോധിച്ചു. ലോക്കറിൽ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധിച്ചത്.
കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങൾ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ പ്രകാരമാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മാത്രമല്ല ക്വട്ടേഷന്‍ നല്‍കിയത് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നു എന്ന് പറയപ്പെടുന്ന ലോക്കര്‍ പരിശേധിച്ചത്.
