ക്രൈംബ്രാഞ്ചിന്റെ നിർണ്ണായക നീക്കം, മായ്ച് കളഞ്ഞതെല്ലാം വീണ്ടും പൊക്കുന്നു,എന്‍ഐഎയുടെ കൈവശമുള്ള ആ സോഫ്റ്റ്വെയറുകള്! മാരക ട്വിസ്റ്റിലേക്ക്
കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ 12 വാട്സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വ്യക്തമാക്കിയത്. കോടതിയിൽ ഹാജരാക്കുന്നതിന് തലേദിവസമാണ് ചാറ്റുകൾ നശിപ്പിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സൈബര്‍ വിദഗ്ധരുടെ സഹായം തേടും.
മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെയാണു മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പ്രതിഭാഗം മായ്ച്ചുകളഞ്ഞത്. ഈ മായ്ച്ചുകളയുന്ന ഡേറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്വെയറുകള് എന്‍ഐഎയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യുഎപിഎ കേസുകളില്‍ ഫൊറന്‍സിക് അന്വേഷണം നടത്താന്‍ കേരള പൊലീസ് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹകരണം തേടാറുണ്ട്.
കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ്, പ്രതിഭാഗം കോടതിയില്‍ കൈമാറിയ ഫോണുകളില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയത്. ഫോണ്‍ ഹൈക്കോടതി റജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതിനു ശേഷം നടത്തിയ തിരിമറികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറും.
തെളിവു നശിപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തിയാണു പ്രതിഭാഗം അഭിഭാഷകരുടെ സഹകരണത്തോടെ നടന് ദിലീപും കൂട്ടാളികളും നടത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം. പീഡനക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെ ആരോപണം. ഈ കേസും പുരോഗമിക്കുകയാണ്.
ഏത് ടെക്നോളജി ഉപയോഗിച്ചാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് കണ്ടെത്തിയാൽ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് സൈബർ വിദഗ്ധൻ ഡോ വിനോദ് ഭട്ടതിരിപ്പാഡും പറഞ്ഞിട്ടുണ്ട്.
