News
തന്നെ കുടുക്കിയതാണ്, ആ സത്യം വെളിപ്പെടുത്തി! ഊരാകുടുക്കിൽ നിന്നും പുറത്തേക്ക് ? കോടതിയെ ഞെട്ടിച്ചത് ഇങ്ങനെ
തന്നെ കുടുക്കിയതാണ്, ആ സത്യം വെളിപ്പെടുത്തി! ഊരാകുടുക്കിൽ നിന്നും പുറത്തേക്ക് ? കോടതിയെ ഞെട്ടിച്ചത് ഇങ്ങനെ
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സുപ്രീംകോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജി നടന് ദിലീപ് പിന്‍വലിച്ചെന്നുള്ള വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നല്കി.
വിടുതല്‍ഹര്‍ജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് രണ്‍ജിത് കുമാര്‍ ദിലീപിന്റെ ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്ന് കോടതിയില്‍ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് അനുമതി നല്‍കുന്നതിനെയും രഞ്ജിത്ത് കുമാര്‍ എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.
കേരളത്തെ നടുക്കിയ കേസില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് നടന് ദിലീപിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കേസില്‍ കുടുക്കിയതാണ് എന്നുമാണ് ദിലീപ് ആരോപിക്കുന്നത്. കേസില്‍ താന്‍ ഇരയാണ് എന്നാണ് ദിലീപ് ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്ന വാദം.
തന്നെ കൊട്ടേഷന്‍ സംഘം കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ ഈ വാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ഇരയാണ് എന്നുളള വാദം നിലനില്‍ക്കില്ല എന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. യുവനടിയെ ആക്രമിച്ച കേസും തനിക്കെതിരെ പ്രതികള്‍ ഉയര്‍ത്തിയ ഭീഷണിയുമായി ബന്ധപ്പെട്ട കേസും ഒരുമിച്ച് വിചാരണ നടത്തരുത് എന്നാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ വേറിട്ട കുറ്റകൃത്യങ്ങളല്ല ഇവയെന്നും ഒരുമിച്ച് പ്രതികള്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ശേഷം പറഞ്ഞുറപ്പിച്ച പണം ലഭിക്കുന്നതിന് വേണ്ടി പ്രതികള്‍ ദിലീപിനെ വിളിച്ചതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഒരേ കേസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം എന്ന നിലയ്ക്കേ ഇതിനെ കാണാനാവൂ എന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം എറണാകുളത്തെ വിചാരണക്കോടതിയിൽ കേസിൽ വിചാരണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 നാണ് നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അതിന് പിന്നാലെയാണ് പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നിരവധിപേർ പിടിയിലായി. ജൂലൈ 10 നാണ് കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളത്തെ ജയിൽ വാസത്തിന് ശേഷം കർശന ഉപാധികളോടെ പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു.
