കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു എം.ജി ശ്രീകുമാരിന്റെ പ്രതികരണൺ. വേടനെ അറിയില്ല. എന്റെ ലഹരി പാട്ടുപാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്നതാണ്. സംഗീതം മാത്രമാണ് എന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ലെന്നുമായിരുന്നു എം.ജി ശ്രീകുമാർ പറഞ്ഞത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളും മറ്റുമായി രംഗത്തെത്തിയിരുന്നത്. എംജിയ്ക്കെതിരെ കടുത്ത വിമർശനമാണ് പല ഭാഗത്ത് നിന്നും ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം. ജി ശ്രീകുമാർ. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൃദുലാ ദേവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ട എം ജി ശ്രീകുമാറിന് ഒരു കുറിപ്പ്. ഈ ഫോട്ടോയിൽ കാണുന്നയാളാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി, മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽവെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ് എന്നാണ് മൃദുല കുറിച്ചത്.
ഇതിന് മറുപടിയായി എംജി ശ്രീകുമാർ കമന്റ് ചെയ്തത് ഇങ്ങനെയായിരുന്നു;
ഞാൻ എംജി. ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട് . വേടനെ (ഹിരൺ ദാസ് മുരളി). എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ.
പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാൻഡിനും എല്ലാ നന്മകളും നേരുന്നു സ്നേഹപൂർവ്വം. എം ജി .’ എന്നാണ് എം.ജി. ശ്രീകുമാർ കമന്റ് രേഖപ്പെടുത്തിയത്.