News
രണ്ട് മണിക്കൂർ പിന്നിട്ടു, ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്! ഒടുവിൽ സഹോദരൻ പറന്നെത്തി….
രണ്ട് മണിക്കൂർ പിന്നിട്ടു, ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്! ഒടുവിൽ സഹോദരൻ പറന്നെത്തി….
ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന പുരോഗമിക്കുകയാണ്. ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽ ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത് ഇരുപതംഗ സംഘമാണ്.കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്.
രാവിലെ 11.45 ന് എത്തിയ സംഘം ഒരു മണിക്കൂർ പിന്നിട്ടിട്ടും പുറത്തു വന്നിരുന്നില്ല. ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവരാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്. അതിനു മുമ്പേ തന്നെ അന്വേഷണ സംഘത്തില്‍ ചിലര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടിലുള്ളത്.
അതേസമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലില്ല. ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം. അനൂപെത്തിയ സാഹചര്യത്തില്‍ ദിലീപ് എവിടെയാണെന്നത് സംബന്ധിച്ച് അനൂപില്‍ നിന്നും വിവരം തേടിയേക്കും. ആലുവയിലെ പത്മസരോവരം വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. അനൂപിന്റെ വീട്ടിലും റെയ്ഡുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന് ഉന്നതരായ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നോയെന്ന് സ്ഥിരീകരിക്കാനാവില്ല. കേസില്‍ അറസ്റ്റ് താല്‍ക്കാലികമായി കോടതി തടഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍ കാര്യങ്ങള്‍ ദിലീപിന്റെ നില പരുങ്ങലിലാവും.
ഭാര്യ കാവ്യാ മാധവനും ഇപ്പോള്‍ ആലുവയിലെ വസതിയില്‍ ഇല്ല. കേസില്‍ കാവ്യയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പുതിയ സാഹചര്യത്തില്‍ ദിലീപിനെതിരായ ഉയര്‍ന്നിരിക്കുന്ന വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഗൂഢാലോചന സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാനാവും തീരുമാനിക്കുക.നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
