Malayalam
മൂന്ന് തവണ നടത്തിയ പരിശോധനയിൽ തനിക്ക് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു; ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ലല്ലോ പിന്നെന്താണ് ഇവൾ ഈ പറയുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും; ജ്യോത്സ്ന
മൂന്ന് തവണ നടത്തിയ പരിശോധനയിൽ തനിക്ക് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു; ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ലല്ലോ പിന്നെന്താണ് ഇവൾ ഈ പറയുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും; ജ്യോത്സ്ന
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്‌ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്‌ന മലയാള പിന്നണി ഗാന ലോകത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് ഗായിക നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ജ്യോത്സനയുടെ തുറന്ന് പറച്ചിൽ. ജീവിതത്തിൽ എപ്പോഴെങ്കിലും ഞാൻ ആരാണ് എന്നുള്ള ചോദ്യം നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ?. കേൾക്കുമ്പോൾ വളരെ എളുപ്പമുള്ള ചോദ്യമായി തോന്നുന്നുണ്ടാകും. നിങ്ങൾ ഈ ലോകത്തേക്ക് വന്ന് കഴിയുമ്പോൾ ജീവിത്തിൽ മുന്നോട്ടുള്ള വർഷങ്ങളിൽ പലതരത്തിലുള്ള മൈൽസ്റ്റോണുകൾ ഉണ്ടാകും. ഓരോന്നിനേയും എല്ലാവരും സമീപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.
ചിലർ വളരെ പതുക്കെയായിരിക്കും ഓരോ കാര്യങ്ങളുടെ അടുത്തേക്കും എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ അവരുടെ നേരെ വിരലുകൾ ഉയരുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മത്സരം, താരതമ്യപ്പെടുത്തൽ, സമപ്രായക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പ്രഷർ എല്ലാം ഉണ്ടാകും.
അതുകൊണ്ട് തന്നെ നേട്ടങ്ങൾ ഉണ്ടാക്കാനും മറ്റുള്ളവർക്ക് മുമ്പിൽ പലതും തെളിയിച്ച് കാണിച്ച് കൊടുക്കാനുമുള്ള നിങ്ങളുടെ ഓട്ടം ആരംഭിക്കും. ആ ഓട്ടം ഒരു വലിയ മതിലിൽ ഇടിച്ച് നിൽക്കും. സ്ട്രസ്, ആങ്സ്റ്റൈറ്റി ഡിസോഡർ, ക്ലിനിക്കൽ ഡിപ്രഷൻ എന്നിവയിൽ എന്തെങ്കിലുമൊക്കെയാകും ആ മതിൽ. പതിനാറ് വയസിലാണ് എനിക്ക് പ്രശസ്തി ലഭിക്കുന്നത്. ആ പ്രായത്തിൽ ടീച്ചറാകാൻ ആയിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഒറ്റരാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞു.
സംഗീതത്തിലേക്ക് വന്നു. റെക്കോർഡിങ്, കോൺസേർട്സ് എല്ലാമായി ജീവിതം. ഇരുപത്തിമൂന്ന് വർഷത്തിലേറെയായി ഞാൻ ഇന്റസ്ട്രിയിലുണ്ട്. പക്ഷെ ഞാൻ വേണ്ടത്ര നന്നായി ഒന്നും ചെയ്യുന്നില്ലെന്ന പ്രതികരണങ്ങളാണ് വർക്കിങ് മദറായ എനിക്ക് കിട്ടിയതിൽ ഏറെയും. ഞാൻ ഇതേ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നീ വളരെ സെൻസിറ്റീവാണ്, ഓവർ തിങ്കിങ് ചെയ്യുകയാണ്, റിലാക്സ് ചെയ്യൂ എന്നുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്.
അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് കരുതി ഇരിക്കുമ്പോൾ ഭർത്താവിന് യുകെയിൽ ജോലി ലഭിച്ചു. അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തിയശേഷം തുടക്കത്തിൽ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. എന്റെ കംഫേർട്ട് സോൺ വിട്ടാണ് അവിടേക്ക് പോയത് എന്നതുകൊണ്ട് തന്നെ വ്യത്യസ്തമായ ജീവിതമായിരുന്നു. പക്ഷെ എല്ലാത്തിനും രണ്ട് വശമുണ്ടെന്ന് പറയുന്നതുപോലെ ഇവിടേയും അത് സംഭവിച്ചു.
അവിടെ ഒരു കോഴ്സിന് ചേർന്നു. ശേഷം എന്നെ കുറിച്ച് തന്നെ എനിക്ക് ചില ചോദ്യങ്ങളുണ്ടായി. അങ്ങനെ ഞാൻ മാനസികരോഗ വിദഗ്ധനെ സമീപിച്ചു. ശേഷം നടത്തിയ പരിശോധനയിൽ ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഒന്നല്ല മൂന്ന് തവണ പരിശോധിച്ചു. ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ടാണ് ഞാനെന്നാണ് പരിശോധനയിൽ മനസിലായത്. ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ലല്ലോ പിന്നെന്താണ് ഇവൾ ഈ പറയുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്റ്റിക്കാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല ഒന്നുകിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഉണ്ടാവില്ല. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിനെയാണ് ഓട്ടിസമെന്ന് പറയുന്നത്. ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചത് ഓട്ടിസം കണ്ടുപിടിച്ചശേഷമാണ്.
എല്ലാത്തിനോടും വൈകാരികമായി പ്രതികരിച്ചിരുന്നതിന്റേയും എല്ലാം ഉള്ളിലേക്ക് എടുത്ത് അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണവും മനസിലായി. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോൾ ഞാൻ ഇത് തുറന്ന് പറയുന്നത്. മാറ്റം വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ഉണ്ടാവണം. ഓട്ടിസം കണ്ടുപിടിക്കാനുള്ള മാർഗങ്ങളും വേണം. കാരണം ഓട്ടിസം ഉള്ളവർക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കാൻ നിർബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകൾ പുറത്ത് കാണാൻ കഴിയുന്നില്ലെന്നതും അവസ്ഥ കൂടുതൽ മോശമാക്കുമെന്നും ജ്യോത്സ്ന പറയുന്നു.
നേരത്തെ യുകെയിലേയ്ക്ക് പോയതിനെ കുറിച്ചും ജ്യോത്സന സംസാരിച്ചിരുന്നു. സ്ഥിരമായി അങ്ങോട്ടേക്ക് മാറാൻ പ്ലാനില്ലായിരുന്നു. എനിക്കുമില്ല, ഭർത്താവിനുമില്ല. പല പല കാരണങ്ങൾ കൊണ്ടും ഒരു മാറ്റം വേണമെന്നും കരുതിയിരിക്കുമ്പോൾ കൃത്യമായി ആ സമയത്ത് ശ്രീകാന്തിന് ഒരു ഓഫർ വന്നു. എന്ത് ചെയ്യണമെന്ന് കൺഫ്യൂഷനായിരുന്നു. സത്യത്തിൽ ഞാൻ നാട്ടിൽ നല്ല തിരക്കിലായിരുന്നു. അതെല്ലാം പോകുമ്പോൾ ബാധിക്കപ്പെടും. പക്ഷെ ഞാൻ കരുതിയത്, എന്റെ മെന്റൽഹെൽത്ത് ഒന്ന് സൂക്ഷിക്കണം എന്നായിരുന്നു.
എഗ്രിമെന്റ് അയക്കുന്നതിന് മുമ്പായി, ഉറപ്പാണോ, ഞാൻ അയക്കട്ടെ എന്ന് ശ്രീകാന്ത് ഒരു പത്ത് പ്രാവശ്യം എന്നോട് ചോദിച്ചിരുന്നു. അവസാനം നോക്കാം അയക്കൂവെന്ന് ഞാൻ പറഞ്ഞു. പെർമനന്റ് അല്ല, കുറച്ചുനാൾ കഴിയുമ്പോൾ തിരിച്ചുവരും എന്നുറപ്പായിരുന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് പോവുകയായിരുന്നു.
രണ്ട് വശവുമുണ്ട്. ഇവിടെയാണ് നല്ലതെന്നോ അവിടെയാണ് നല്ലതെന്നോ പറയാനാകില്ല. ഒന്നിനും ഒരു സഹായവുമില്ല. നമ്മൾ മാത്രമേയുള്ളൂ എന്നതാണ് ഒരു സെറ്റ് ബാക്ക്. അവിടെ ആയിരുന്നപ്പോഴും ഞാൻ പരിപാടികൾക്കായി യാത്രകൾ ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലേക്ക് പരിപാടികൾക്കായി വരുന്നില്ല എന്നുമാത്രം. യുഎസിലും യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമെല്ലാം പരിപാടികൾ ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ യാത്രയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും മോന്റെ കാര്യങ്ങളുമൊക്കെ നോക്കണം.
അവിടെ മാര്യേജിൽ രണ്ടു പേരും തുല്യ പങ്കാളികളാണ്. രണ്ടു പേരും അഡ്ജസ്റ്റ് ചെയ്യണം. അവിടെ എക്‌സ്ട്രാ ഹെൽപ്പ് എന്നത് ഭയങ്കര എക്‌സ്‌പെൻസീവായ കാര്യമാണ്. അതിനാൽ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നെ പുതിയൊരു സ്ഥലം, ആരേയും അറിയില്ല. അവിടത്തെ രീതികൾ വ്യത്യസ്തമാണ്. പിന്നെ കാലാവസ്ഥ. സിനിമയിൽ കാണുമ്പോൾ ഹായ് മഞ്ഞ് എന്നൊക്കെ തോന്നും. പക്ഷെ നമ്മൾ താമസിക്കുമ്പോഴാണ് വ്യത്യാസം മനസിലാകുന്നത്. ഒരു സീസണും ഓരോ തരം വസ്ത്രങ്ങളാണ്. ജാക്കറ്റും ഷൂസും തൊപ്പിയുമൊക്കെ.
പിന്നെ സൂര്യനില്ല. സമ്മറിലാണ് ശരിക്കും സൂര്യനെ കാണുന്നത്. ഒക്ടോബറൊക്കെ ആയിക്കഴിഞ്ഞാൽ മൂന്ന് മണിയോടെ സൂര്യാസ്തമയം ആകും. പിന്നെ മൊത്തം ഇരുട്ടാണ്. അപ്പോഴാണ് സൂര്യന്റെ വിലയൊക്കെ മനസിലാകുന്നത്. സീസണൽ ഡിപ്രഷൻ എന്നൊന്നുണ്ട്. നമ്മുടെ മാനസികാവസ്ഥയെയൊക്കെ സൂര്യന്റെ അസാന്നിധ്യം ബാധിക്കും. അതൊക്കെ നമുക്ക് പുതുമയാണ്. ചില സമയത്ത് ഏകാന്തതയൊക്കെ അനുഭവിക്കാനാകും. പക്ഷെ നല്ല വശങ്ങളുണ്ട്.
നല്ല വൃത്തിയുള്ള സ്ഥലങ്ങളാണ്. ആളുകൾ പരസ്പരം നന്നായിട്ടാണ് പെരുമാറുക. ക്യൂവൊക്കെ കൃത്യമായി നിൽക്കും. പബ്ലിക് ട്രാൻസ്‌പോർട്ടും നല്ലതാണ്. ഒരു കാര്യം നടത്തണമെങ്കിൽ യാതൊരു ബുദ്ധിമുട്ടുകളില്ല. എല്ലാ നെയ്ബർഹുഡിലും പാർക്കുകളുണ്ട്. നിറയെ മരങ്ങളും പച്ചപ്പും. പിന്നെ ആളുകൾ തിരിച്ചറിയാത്തതിന്റെ ഗുണങ്ങളുമുണ്ട്. എവിടെ വേണമെങ്കിലും പോകാം. എന്തും ധരിക്കാം. എന്തും കഴിക്കാം. ആരും ഒന്നും ചോദിക്കാൻ വരില്ല എന്നുമായിരുന്നും ഗായിക പറഞ്ഞിരുന്നത്.
അടുത്തിടെ, ഒരു അഭിമുഖത്തിൽ ജ്യോത്സന പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. പലരും പറഞ്ഞിട്ടും മാറ്റാൻ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്. മനസിൽ തോന്നിയത് അപ്പോൾ തന്നെ ഞാൻ പറയും. ഡിപ്ലോമാറ്റിക്ക് ആവാൻ പറ്റാറില്ല. ചാൻസ് ചോദിച്ച് മ്യൂസിക്ക് ഡയറക്ടേഴ്‌സിനെ വിളിക്കാറില്ല. അവസരം ചോദിച്ച് വിളിക്കുക എന്നത് എനിക്ക് പറ്റാത്ത കാര്യമാണ്’ എന്നും ജ്യോത്സ്‌ന പറയുന്നു.
‘ശ്രീകാന്ത് ചേട്ടനോട് വഴക്കിട്ട് പട്ടിണി കിടക്കാറില്ല. ശ്രീകാന്തേട്ടൻ പട്ടിണി കിടന്നിട്ടുണ്ടെങ്കിലെയുള്ളൂ. ഞാൻ ഒരിക്കലും പട്ടിണി കിടക്കില്ല. എന്നെ കണ്ടാൽ അറിഞ്ഞൂടെ. സ്‌റ്റേജ് ഷോയ്ക്കിടെ പാട്ട് പലപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. പുസ്തകമോ ഐപാഡോ റഫറൻസിന് വെക്കാറില്ലാത്തതാണ് കാരണം.’ ‘എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് പ്രതികരിക്കാറില്ല. എന്നെ ഇഷ്ടപ്പെടുവെന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. കുറച്ച് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓൺലൈൻ ട്രോളിങും ലഭിച്ചിട്ടുണ്ട്.’ എന്നും ജ്യോത്സ്‌നയ പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് ജ്യോത്സ്‌ന പങ്കുവെച്ചിരുന്ന കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീ ആയാലും പുരുഷനായാലും പരിപൂർണത എന്നതും എല്ലാ തികഞ്ഞ അവസ്ഥ എന്നതുമെല്ലാം വെറും മിഥ്യയാണെന്ന് താരം പറയുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് കൊണ്ടോ കുട്ടികൾ വേണ്ടെന്ന് വെക്കുന്നത് കൊണ്ടോ ഒരു സ്ത്രീ മോശക്കാരിയാകുന്നില്ലെന്നും പുരുഷന്മാർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ജ്യോത്സന പറയുന്നു. വീട്ടിലിരിക്കുന്ന പങ്കാളിയാകാൻ പുരുഷൻ തീരുമാനിക്കുന്നതും നല്ല കാര്യമാണെന്നാണ് ജ്യോത്സന പറയുന്നത്.
എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്. നിങ്ങൾ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, ജോലിയുള്ളവളോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് അൽപ്പം വൃത്തികേടായി കിടന്നാലും കുഴപ്പമില്ല. നിങ്ങൾ ആഗ്രഹിച്ചിരുന്ന അത്രയും കാലം നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. കുട്ടി വേണ്ട എന്ന് തീരുമാനിച്ചാലും കുഴപ്പമില്ല. ജോലിത്തിരക്ക് കാരണം കുട്ടിയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ മോശക്കാരിയാക്കില്ല. നിങ്ങൾ മനുഷ്യരാണ്. എല്ലാം തികഞ്ഞ സ്ത്രീ ഒരു മിഥ്യയാണ്.
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അത്താഴം കഴിച്ചതിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതിൽ തെറ്റില്ല. നിങ്ങൾ വീട്ടിലിരിക്കുന്ന പങ്കാളിയാകാൻ താത്പര്യപ്പെടുന്നതിൽ കുഴപ്പമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നതിൽ കുഴപ്പമില്ല. നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതിലും കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷൻ എന്നത് ഒരു മിഥ്യയാണ്. നിങ്ങൾ സന്തുഷ്ടരാണോ എന്ന ആ ഒരു കാര്യം മാത്രമാണ് പ്രധാനം എ്നനാണ് ജ്യോത്സന പറഞ്ഞിരുന്നത്.
