Actor
നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നാണ് ദിലീപ് പറഞ്ഞത്; ബിന്റോ സ്റ്റീഫൻ
നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നാണ് ദിലീപ് പറഞ്ഞത്; ബിന്റോ സ്റ്റീഫൻ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.
എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.
‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രം ഇക്കഴിഞ്ഞ മെയ് 09 ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടുന്നത്. നാളുകൾക്ക് ശേഷം ദിലീപിന് ലഭിക്കുന്ന വമ്പിച്ച സ്വീകരണമായിരുന്നു ഈ ചിത്രം. ദിലീപിന്റെ തിരിച്ചു വരവാണിതെന്നായിരുന്നു ഭൂരിഭക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആന്റ് ഫാമിലി. പുതുമുഖ താരം റാനിയ ആണ് ചിത്രത്തിൽ നായികയായെത്തിയത്. തുടരെ പരാജയങ്ങൾ നേരിട്ട ദിലീപിന് കരിയറിൽ വലിയ ആശ്വാസമായിരിക്കുകയാണ് പ്രിൻസ് ആന്റ് ഫാമിലിയുടെ വിജയം. ഇനിയൊരു തിരിച്ച് വരവില്ലെന്ന് പലരും വിധിയെഴുതിയിരിക്കെയുള്ള ഈ വിജയം ദിലീപിന്റ കരിയറിൽ നിർണായകമായി.
തിരക്കഥ പൂർത്തിയായപ്പോൾ തന്നെ തനിക്കും തിരക്കഥാകൃത്ത് ഷാരിസിനും ദിലീപ് തന്നെ നായകനായെത്തണമെന്ന് തോന്നിയിരുന്നെന്ന് ബിന്റോ സ്റ്റീഫൻ പറയുന്നു. ദിലീപിലേക്ക് എത്തിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഈ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ ദിലീപായിരുന്നു. ലിസ്റ്റിൻ സ്റ്റീഫനോട് പറഞ്ഞപ്പോൾ പൂർണ സമ്മതം. ലിസ്റ്റിൻ ദിലീപിനെ അപ്പോയ്ൻമെന്റിനായി വിളിച്ചു.
കഥ പറഞ്ഞപ്പോൾ ദിലീപിന് ഇഷ്ടമായെന്ന് സംവിധായകൻ പറയുന്നു. നല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നും പറഞ്ഞു. പിന്നെ ആ കഥാപാത്രം ചെയ്യാനുള്ള ആളെ തേടിയുള്ള ഓട്ടത്തിലായിരുന്നു തങ്ങളെന്നും ബിന്റോ സ്റ്റീഫൻ പറയുന്നു. റാനിയ അവതരിപ്പിച്ച ചിഞ്ചു റാണി എന്ന കഥാപാത്രത്തെക്കുറിച്ചും ബിന്റോ സ്റ്റീഫൻ സംസാരിച്ചു. ചിഞ്ചു റാണി എന്ന കഥാപാത്രം ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. ബിനോയിയും ഷാരിസും മനുവും എല്ലാം ചേർന്നാണ് ഈ പെൺകുട്ടിയെ ചിഞ്ചു റാണിയായി പരുവപ്പെടുത്തിയത്.
സിനിമയിൽ അഭിനയിച്ചുള്ള എക്സ്പീരിയൻസ് ഇല്ലല്ലോ. അവൾക്ക് വർക്ക് ഷോപ്പ് കൊടുത്തു. ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്നത് പോലെയാണ് റാനിയയെ ചിഞ്ചു റാണിയാക്കി മാറ്റിയത്. റാനിയ വളരെ ബുദ്ധിമതിയായ പെൺകുട്ടിയാണ്. ഭരതനാട്യം സ്കൂൾ നടത്തുന്നു. യുനെസ്കോയുടെ ലിസ്റ്റിൽ വന്നയാളാണ്. സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ല. വ്ലോഗ് ഒന്നും കാണുക പോലും ചെയ്യാത്ത ആളാണ്. സിനിമയിൽ അഭിനയിക്കാനായി ഒരുപാട് നാൾ ശ്രമിച്ചു.
സിനിമകളിലേക്ക് പരിഗണിക്കുമെങ്കിലും അവസാന നിമിഷം തഴയപ്പെടും. പ്രിൻസ് ആന്റ് ഫാമിലിയിൽ അവസരം ലഭിച്ചപ്പോൾ റാനിയ വളരെ സന്തോഷവതിയായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി. റാനിയയുടെ അഭിനയം കണ്ട് ഓവറായി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് പറയാനുള്ളത് എനിക്ക് വേണ്ടത് അത്രയും ഓവറായിട്ടായിരുന്നു എന്നാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രസന്നമായ മുഖ ഭാവം റാനിയക്കുണ്ട്. ഡാൻസർ ആയത് കൊണ്ട് ഡാൻസ് രംഗങ്ങൾ തകർത്തഭിനയിച്ചു. എന്റെ പ്രതീക്ഷയ്ക്കുമപ്പുറം റാനിയ കഥാപാത്രത്തെ മികച്ചതാക്കിയെന്നും ബിന്റോ സ്റ്റീഫൻ പറഞ്ഞു.
അതേസമയം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.
ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.
ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊമോഷൻ പരിപാടികൾക്കിടെ പരിപാടിക്കിടെ ദിലീപ് നടത്തിയ വൈകാരിക പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.
ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും.
പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
അടുത്തിടെ ഈ ചിത്രത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ണ്. അപ്പോൾ പക്ഷം പിടിച്ച് ആർക്കോ വേണ്ടിയാണ് ഇവൻ നെഗറ്റീവ് റിവ്യൂ ചെയ്തത്. പ്രിൻസ് ആന്റ് ഫാമിലി കണ്ട് തിരിച്ചുവരുമ്പോൾ ഭാര്യ സിന്ദു എന്നോട് ചോദിച്ചു അണ്ണാ ദിലീപ് ഒണങ്ങിപ്പോയോ എന്ന്. ഞാൻ മറുപടി പറഞ്ഞത് ദിലീപിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പത്ത് പ്രാവശ്യം ആത്മഹത്യ ചെയ്തേനേയെന്നാണ്.
അയാളുടെ മാനസിക സംഘർഷം ആലോചിച്ച് നോക്കൂ. എന്നിട്ട് അയാൾ ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ കഴിവ് നമ്മൾ മനസിലാക്കണം. കാരണം ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ, അടുത്ത മാസം വിധി പറയാനുള്ള കേസിൽ 7 വർഷമായി വേട്ടയാടപ്പെടുകയാണ്. സർക്കാരും പൊതുസമൂഹവും സിനിമയിലെ പ്രബലരും അടക്കം ഇവന്റെ ശവക്കുഴി കാണണമെന്ന് പറഞ്ഞ് ദ്രോഹിക്കുന്നതിന്റെ അങ്ങേ അറ്റം ദ്രോഹിച്ച് നിർത്തിയിരിക്കുമ്പോൾ പോലും അയാൾ ഹ്യൂമർ ചെയ്യുകയാണ്.
ചാന്തുപൊട്ടിൽ അഭിനയിച്ച ദിലീപിന്റെ പ്രായം അല്ല അയാൾക്കിപ്പോഴും. ദിലീപ് നന്നായി ചെയ്തു, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി എന്നിവരൊക്കെ നന്നായി ചെയ്തു. ഈ സിനിമ അഭിനന്ദനീയമാണ്. യുട്യൂബർ എന്ന് പറഞ്ഞ് കാണിക്കുന്ന കോപ്രായങ്ങൾ കൃത്യമായി സിനിമയിൽ കാണിക്കുന്നത്.
സിനിമയിലെ നടി മഞ്ജു വാര്യർക്കും മുകളിലാണ്. ദിലീപിന് അനുകൂലമായി വിധി വരാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ദിലീപിനെ ബോധപൂർവ്വം ലക്ഷ്യം വെച്ച് സിനിമക്കെതിരെ നെഗറ്റീവ് പറയുന്നത്. കേസിൽ അകത്ത് പോകില്ലെങ്കിൽ ദിലീപിനെതിരെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നടനെ തുലക്കാമെന്ന് പറഞ്ഞ് കുറേപേർ ഇറങ്ങിയിട്ടുണ്ടെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ദിലീപ് സിനിമയെ കുറിച്ച് താൻ സംസാരിക്കുന്നത് പണം വാങ്ങിയിട്ടല്ലെന്നും ദിനേശ് ആവർത്തിച്ചു. കോവലൻ വീണ്ടും പൈസ അയച്ച് തന്നോ, കോവലന്റെ കയ്യിൽ നിന്നും എത്ര ലക്ഷം കിട്ടി എന്നൊക്കെ തുടങ്ങി ദിലീപിനേയും എന്നേയും കണക്ട് ചെയ്ത് ഞാൻ ഈ വീഡിയോ ചെയ്ത് കഴിയുമ്പോൾ കുറേ പമ്പര വിഡ്ഢികൾ കമന്റ് എഴുതുമെന്ന് എനിക്ക് അറിയാം.
അതിലൂടെ എന്തെങ്കിലും സുഖം എഴുതുന്നവന് കിട്ടുകയാണെങ്കിൽ കിട്ടികൊള്ളട്ടേ. എന്തായാലും ദിലീപിന്റെ നൂറ്റിഅമ്പതാമത്തെ ചിത്രം വലിയ വിജയമായിരിക്കുന്നു. ഈ വിജയം ദിലീപിന് ഒരു അനുഗ്രഹമായിയെന്ന് ഞാൻ പറയും. ദിലീപിന്റെ അവസ്ഥ മോശമായതിനാലാണോ പറഞ്ഞ തുക കുറവായതുകൊണ്ടാണോയെന്ന് അറിയില്ല നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫൻ പ്രിൻസ് ആന്റ് ഫാമിലിയുടെ സാറ്റ്ലൈറ്റും ഒടിടിയും വിറ്റിരുന്നില്ല. സിനിമ സൂപ്പർഹിറ്റായതുകൊണ്ട് ഇനി ലിസ്റ്റിന് വലിയ തുക ലഭിക്കാൻ സാധ്യതയുണ്ട്.
മുടക്ക് മുതലും ലാഭവും തിയേറ്റർ കലക്ഷനിലൂടെ തന്നെ പ്രിൻസ് ആന്റ് ഫാമിലിക്ക് കിട്ടിയത്രെ. അതുപോലെ ഈ സിനിമയെ ഇകഴ്ത്തിക്കൊണ്ട് റിവ്യു ചെയ്തവൻ തന്നെ പറയുന്നു എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി ദിലീപേട്ടൻ വിജയിച്ചുവെന്ന്. അതോടെ തന്നെ ആ റിവ്യൂവറുടെ സിനിമ വിലയിരുത്തൽ പക്ഷപാതപരവും വ്യക്തിഹത്യയുടേയും ഭാഗമാണെന്ന് മനസിലായിക്കാണുമല്ലോ.
തനിക്ക് ഇഷ്ടമല്ലാത്തവരേയും തനിക്ക് തരേണ്ടത് തരാത്തവരേയും വധിക്കാനുള്ള ഉപാധിയായി നവമാധ്യമത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് വർത്തമാന കാലത്തെ അവസ്ഥ. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ നിന്നാണ് പ്രിൻസ് ആന്റ് ഫാമിലിയെ ദിലീപ് വിജയ സിനിമയാക്കി മാറ്റിയിരിക്കുന്നത്.
