
Social Media
ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത്
ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി വിദ്യാർത്ഥിയാണ് എലിസബത്ത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്നും അവിടുത്തെ സ്ഥിതി വിവരങ്ങളെ കുറിച്ചുമെല്ലാം എലിസബത്ത് സംസാരിച്ചിരുന്നു.
പിന്നാലെ പോസ്റ്റുമായി ബാല രംഗത്തെത്തിയതും ശ്രദ്ധ നേടിയിരുന്നു. ‘അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവർക്കുമൊപ്പമുണ്ടാവട്ടെ. ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകൾ. ബാല കോകില’, എന്നായിരുന്നു ബാലയുടെ കുറിപ്പ്.
തുടർന്ന് ബാലയുടെ പോസ്റ്റിന് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടനോടൊപ്പം പലരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ എലിസബത്തിനോട് സുരക്ഷിതയായി ഇരിക്കാൻ പറഞ്ഞ മനസിനോട് യോജിക്കുന്നുവെന്നും പലരും പറയുന്നുണ്ട്. ഇതിനെല്ലാം പിന്നാലെ ഏറ്റവും ഒടുവിലായി എലിസബത്ത് പങ്കുവച്ച പോസ്റ്റ് മനുഷ്യജീവിതം എന്ന് പറയുന്നത് അൺ പ്രെഡിക്റ്റേബിൾ ആണെന്നാണ്. ജീവിതം പ്രവചനാതീതം എന്നാണ് എലിസബത്ത് കുറിച്ചത്.
ഇത് ബാലയെ കുറിച്ചാണോ പറയുന്നത്, എലിസബത്ത് ആരെയോ ഉദ്ദേശിച്ച് പറഞ്ഞത് പോലെ തോന്നുന്നുണ്ടല്ലോ എന്നെല്ലാമാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ ഇതിനോടൊന്നും എലിസബത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ബാലയുടെ പ്രതികരണത്തെ കുറിച്ചും നേരിട്ട് സംസാരിച്ചിട്ടുമില്ല. അതിനാൽ തന്നെ ഇത് ബാലയെ കുറിച്ച് പറയാതെ പറയുന്നതാണെന്നാണ് എലിസബത്തിന്റെ ഫോളോവേഴ്സ് മനസിലാക്കുന്നത്.
അതേസമയം, തനിക്ക് പരിചയമുളള ആളുകളും മരിച്ചവരിൽ ഉണ്ടെന്നും ചില വിദ്യാർത്ഥികൾ മിസ്സിംഗ് ആണെന്നും എലിസബത്ത് പറഞ്ഞിരുന്നു. നമ്മൾ കണ്ട് കൊണ്ടിരുന്ന ആളുകൾക്കും പരിചയമുളള ആളുകൾക്കും അപകടം പറ്റിയെന്ന് അറിഞ്ഞത് വലിയ വേദനയാണ്. ഒന്നേമുക്കാലൊക്കെ കഴിഞ്ഞ സമയത്താണ് മാസ്സ് കാഷ്വാലിറ്റി ഉണ്ട് എന്നുളള അറിയിപ്പ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. വിമാന അപകടം ആണെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. അപകടം നടക്കുമ്പോൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു.
ക്യാമ്പസ്സിനുളളിൽ പല ആശുപത്രി കെട്ടിടങ്ങളുണ്ട്. അപകടത്തിന്റെ ശബ്ദമൊന്നും കേട്ടിരുന്നില്ല. അപകടം നടന്ന സ്ഥലത്തേയ്ക്ക് താൻ പോയിട്ടില്ല. ഞങ്ങളുടെ ക്യാമ്പസ്സും മെസ്സും തമ്മിൽ ഒരു കിലോമീറ്റർ ദൂരമുണ്ട്. അൻപതോളം വിദ്യാർത്ഥികൾ മരിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കുറേ പേരെ കാണാതായിട്ടുണ്ട്. ബോഡികൾ കത്തിക്കരിഞ്ഞ നിലയിലാണ് ഉളളത്. ആരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
വിദ്യാർത്ഥികളിൽ ആരും മലയാളികൾ ഇല്ല. മരണപ്പെട്ടവരുടെ കൂട്ടത്തിലോ പരിക്കേറ്റവരുടെ കൂട്ടത്തിലോ മലയാളി വിദ്യാർത്ഥികളില്ല. എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും സൂപ്പർസ്പെഷ്യാലിറ്റി പിജി വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ആണ് അപകടം നടന്നത്. ലഞ്ച് ബ്രേക്ക് സമയത്ത് ആയിരുന്നു അപകടം. മിസ്സിംഗ് ആയ 25ഓളം കുട്ടികളുണ്ട്. ഇവരുടെ വീട്ടുകാരെ വിളിപ്പിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി വേണം ഇനി തിരിച്ചറിയാൻ, ഫോറൻസിക് മെഡിസിൻ വകുപ്പിലെ വിദ്യാർത്ഥികൾ രാത്രി വരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല.
പരിക്കേറ്റവരെക്കാളും കൂടുതലാണ് മരിച്ചവർ. അപ്പപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വന്നു. എന്റെ ഒരു സുഹൃത്ത് അപകടം നടക്കുന്നതിന് ഒരു 5 മിനിറ്റ് മുൻപ് മെസ്സിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. തലനാരിഴയ്ക്കാണ് അവൻ രക്ഷപ്പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികളിൽ ചിലരുടെ അവസ്ഥ ഗുരുതരമാണ്. പരിക്കേറ്റ പല വിദ്യാർത്ഥികളേയും രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ചിലർ പേടിച്ചിട്ട് ഹോസ്റ്റലിൽ നിന്ന് എടുത്ത് ചാടിയവരുണ്ട്. അവർക്കും പരിക്കേറ്റിട്ടുണ്ട്.
വലിയ പൊളളൽ ഇല്ലെങ്കിൽ കൂടുതൽ പേരെയും രക്ഷിക്കാൻ സാധിക്കും. നിരവധി പേർ രക്തം ദാനം ചെയ്യാനും സൗജന്യമായി ഭക്ഷണവും വെള്ളവും എത്തിക്കാനുമൊക്കെ മുന്നോട്ട് വന്നിരുന്നു. സമീപത്തുളള ആശുപത്രികളിൽ നിന്ന് ഒരു മണിക്കൂറിനുളളിൽ തന്നെ ആവശ്യമുളള ബ്ലഡ് ബാഗുകൾ എത്തിക്കാനും സാധിച്ചുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത് ഉദയൻ.
ഒരുപാട് ആളുകൾ, തന്റെ സഹപ്രവർത്തകർ എംബിബിഎസ് സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയിൽ ആണ് ഞാൻ സെയ്ഫാണ് എങ്കിലും ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്നും എലിസബത്ത് കുറിച്ചു.
കേരളത്തിൽ കുന്ദംകുളത്തിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി നോക്കുകയായിരുന്നു എലിസബത്ത് ഈ അടുത്താണ് അഹമ്മദാബാദിലേക്ക് പോയത്.
നടൻ ബാലയുടെ മുൻ പങ്കാളി കൂടിയായ എലിസബത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ആണ് ജൂനിയർ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നത്. ഒരു വ്ളോഗർ കൂടിയായ എലിസബത്ത് ഇതേ ഹോസ്പിറ്റലിനെ കുറിച്ച് പലവട്ടം സംസാരിച്ചിരുന്നു . അതുകൊണ്ടുതന്നെ അപകടത്തിന്റെ വാർത്തകൾ വന്നപ്പോൾ തന്നെ എലിസബത്തിനെ ആണ് അന്വേഷിച്ചതും. അതിനുള്ള മറുപടി കൂടി ആയിട്ടാണ് ഇപ്പോൾ എലിസബത്ത് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ് സോഷ്യൽ മീഡിയയിലും എലിസബത്ത് വീഡിയോ പങ്കുവെച്ചിരുന്നു.
വ്യാഴാഴ്ചയായിരുന്നു നാടിനെ തന്നെ നടുക്കിയ വിമാനാപകടംനടന്നത്. അഹമ്മദാബാദിലെ സർദാർവല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിൽ തകർന്നുവീണാണ് ദുരന്തമുണ്ടായത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനം തകർന്നുവീണത്. വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.
230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടു. ബിജെ മെഡിക്കൽ കോളേജിലേയും മെഘാനിനഗർ സിവിൽ ആശുപത്രിയുടേയും റെസിഡൻഷ്യൽ കോർട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. തകർന്നുവീണ എയർഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്തുള്ള ബ്ലാക്ക്ബോക്സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്ബോക്സിനായുള്ള തിരച്ചിൽ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് നടത്തിയ തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു.
അന്ന് എലിസബത്ത് ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമായിരുന്നു തനിക്ക് വധ ഭീഷണിയുണ്ട് എന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ കാരണം ബാലയായിരിക്കും എന്നും പറഞ്ഞിരുന്നു. അപായപ്പെടുത്തുമെന്ന സൂചന നൽകിയ പല അനുഭവങ്ങളും തുറന്ന് പറച്ചിലിന് ശേഷം തനിക്കുണ്ടായതായി ഓരോ യൂട്യബ് വീഡിയോകളിലൂടെയും എലിസബത്ത് സംസാരിച്ചുകൊണ്ടേയിരുന്നു. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയായിരുന്നു എലിസബത്ത് പുതിയ വീഡിയോയുമായി എത്തിയിരുന്നത്.
ഇപ്പോൾ നടക്കുന്നത്, ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിയ്ക്കുകയാണത്രെ. സിങ്കപ്പൂരിൽ നിന്നാണെന്നൊക്കെ പറഞ്ഞാണ് കോളുകൾ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല എന്നൊക്കെ വളരെ ഭയത്തോടെയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ അറിയാവുന്ന ആരെങ്കിലും പ്രാങ്ക് ചെയ്തതാവാം, ഭയപ്പെടാതിരിക്കൂ, എന്നിരുന്നാലും അല്പം കരുതലോടെയിരിക്കൂ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന പ്രതികരണങ്ങളാണ് കമന്റിന് താഴെ വരുന്നത്. എന്ത് തന്നെയായാലും എന്തുകൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത് എന്ന് അന്വേഷിക്കുന്നുണ്ട് എന്ന് ഒരു കമന്റിന് മറുപടിയായി എലിസബത്ത് പറഞ്ഞിരുന്നു.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്. പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.
സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു.
എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.
