Bollywood
വാനരന്മാരും അണ്ണാന്മാരുമാകാൻ അഭ്യർത്ഥിച്ച് നടൻ അക്ഷയ് കുമാര്‍, വൈറലായി വീഡിയോ!
വാനരന്മാരും അണ്ണാന്മാരുമാകാൻ അഭ്യർത്ഥിച്ച് നടൻ അക്ഷയ് കുമാര്‍, വൈറലായി വീഡിയോ!
ബോളിവുഡിൽ കോടികൾ പ്രതിഫലം വാങ്ങുന്ന നായകന്മാരിൽ ഒരാളാണ് നടൻ അക്ഷയ് കുമാര്‍. എന്തായാലും ആളിപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാൻ അക്ഷയ് കുമാര്‍ ആരാധകരോട് അഭ്യർത്ഥിക്കുന്ന വീഡിയോയാണ് നിലവിൽ സോഷ്യൽ മീഡിയകളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ‘അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിച്ചുവെന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.
ഇപ്പോള്‍ നമ്മുടെ അവസരമാണ് അതിനായി സഹായിക്കുകയെന്നത്. ഞാന്‍ അത് ആരംഭിച്ചുകഴിഞ്ഞു. നിങ്ങളും ഉടനെ പങ്കു ചേരും. ജയിശ്രീറാം’ അക്ഷയ്‌കുമാര്‍ തന്റെ വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഹിന്ദു മഹാകാവ്യം രാമായണത്തില്‍ നിന്നുള്ള കഥ പറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാറിന്റെ വിഡിയോ തുടങ്ങുന്നത് തന്നെ. കഴിഞ്ഞ രാത്രിയില്‍ തന്റെ മകള്‍ക്ക് രാമസേതു നിര്‍മിക്കുന്നതിനായി സഹായിച്ച അണ്ണാന്റെ കഥ പറഞ്ഞുകൊടുത്തെന്നാണ് താരം പറയുന്നത്. ഈ കഥയിലേതു പോലെ പറ്റാവുന്ന രീതിയില്‍ എല്ലാവരും സഹായം എത്തിക്കാനാണ് അക്ഷയ് ആവശ്യപ്പെട്ടത്.
ഇന്ന് നമ്മുടെ അവസരമാണ്. അയോധ്യയില്‍ ശ്രീരാമനുവേണ്ടി വലിയ അമ്പലം പണിയുകയാണ്. നമ്മളില്‍ ചിലര്‍ വാനരന്മാരും അണ്ണാന്മാരുമാകണം. നമുക്ക് പറ്റാവുന്ന രീതിയില്‍ സഹായം എത്തിച്ചാണ് ചരിത്രദൗത്യത്തിന് പങ്കാളികളാവേണ്ടത്. ഞാന്‍ ഇതിന് തുടക്കമിടുകയാണ്. നിങ്ങളും എനിക്കൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീരാമന്‍ പഠിപ്പിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഇത് നമ്മുടെ വരും തലമുറയെ സഹായിക്കും- അക്ഷയ് കുമാര്‍ വിഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാമനാഥ് കോവിന്ദ് രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ജനുവരി 15 നാണ് ക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവ് ആരംഭിച്ചത്. ഫെബ്രുവരി 27നാണ് ഇത് അവസാനിക്കുക.
2019 നംവംബറിലാണ് ദീര്‍ഘകാലത്തെ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിപ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിധി കൂടിയായിരുന്നു സുപ്രീം കോടതിയുടേത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്‌ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് ആണ് വധി പ്രഖ്യാപിച്ചത്. 1992ല്‍ ആയോധ്യയില്‍ സ്ഥിതി ചെയ്‌തിരുന്ന ബാബ്‌റി മസ്‌ജിദ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്‌റ്റിന് രൂപം നല്‍കി. തുടര്‍ന്ന് 2020 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ആദ്യ സംഭാവന നല്‍കിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. അഞ്ച് ലക്ഷത്തി ഒരു നൂറ് രൂപയാണ് രാഷ്ട്രപതി ക്ഷേത്രനിര്‍മാണത്തിൻ്റെ ചുമതലയുള്ള ട്രസ്റ്റിന് ചെക്കായി കൈമാറിയത്. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിൻ്റെ ചുമതലയുള്ള ട്രസ്റ്റിൻ്റെ ചുമതലയുള്ളവരും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും ചേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ക്ഷേത്രനിര്‍മാണത്തിനായി ജാതി, വര്‍ഗ, ഭാഷാതീതമായി ധനസമാഹരണം നടത്തുമെന്നും ഇതിനായി വിഎച്ച്പി തുടക്കം കുറിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. രാഷ്ട്രപതി 500,100 രൂപ സംഭാവന നല്‍കിയതായും ആശംസകള്‍ നേര്‍ന്നതായും എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടാതെ രാഷ്ട്രപതി നല്‍കിയ ചെക്കിൻ്റെ ചിത്രം വാര്‍ത്താ ഏജൻസി പുറത്തു വിട്ടിട്ടുണ്ട്. ധനസമാഹരണത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ തങ്ങള്‍ 13,000 കുടുംബങ്ങളെയായിരിക്കും സമീപിക്കുകയെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ആദ്യം 11 കോടി രൂപയാണ് വേണ്ടി വരികയെന്നാണ് കണക്കു കൂട്ടിയതെങ്കിലും 13 കോടി രൂപ വേണ്ടിവരുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.