നേരിന്റെ നേരറിയാൻ ആകാംഷയോടെ പ്രേക്ഷകർ; മോഷന്‍ പോസ്റ്ററില്‍ ചർച്ചകൾ കൊഴുക്കുന്നു
ജീത്തു ജോസഫ് എന്നാൽ ത്രില്ലറുകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാൻ ഒരു മടിയും കാണില്ല മലയാളിപ്രേക്ഷകർക്ക്. അദ്ദേഹത്തിന്റെ ദൃശ്യം എന്ന ഒരൊറ്റ ചിത്രം നേടിയ വമ്പൻ വിജയം മാത്രം മതി.ഫിലിമോഗ്രഫിയില്‍ വിവിധ ഭാഷകളിലായി 20 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കുന്നത് തന്നെ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് കാണിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്.
കൊവിഡ് മൂലം ചിത്രീകരണം തടസ്സപ്പെട്ട റാം പൂര്‍ത്തിയാക്കും മുന്‍പ് ജീത്തുവും മോഹന്‍ലാലും മറ്റൊരു ചിത്രത്തിനുവേണ്ടി ഒരുമിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്നലെ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു . ചിത്രത്തിന്‍റെ ടൈറ്റിലിനോടൊപ്പം എത്തിയ മോഷന്‍ പോസ്റ്ററില്‍ നിന്ന് എന്ത് തരം ചിത്രമായിരിക്കും ഇതെന്ന ചര്‍ച്ച സിനിമാപ്രേമികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നേര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയിൽ ജീത്തുവിനൊപ്പം ശാന്തി മായാദേവിയും പങ്കുചേർന്നിട്ടുണ്ട്. ദൃശ്യം 2 ല്‍ അഭിഭാഷക വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ് ശാന്തി.
ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമ ആയിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുറത്തെത്തിയ പോസ്റ്ററും ഇത് ശേരിവയ്ക്കുന്നു. നീതിദേവതയുടെ പ്രതിമയും കോടതി മുറിയെന്ന സൂചന നല്‍കുന്ന മറ്റ് ചില ഘടകങ്ങളുമൊക്കെ പോസ്റ്ററിലുണ്ട്. എന്നാൽ ശ്രദ്ധ നേടിയിരിക്കുന്നത് അതിലുള്ള ഒരു പുസ്തകമാണ്. കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ആശയവിനിമയത്തിനായുള്ള ബ്രെയില്‍ ലിപിയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. ഏതെങ്കിലും പ്രധാന കഥാപാത്രം, ഒരുപക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ തന്നെ ചിത്രത്തില്‍ കാഴ്ചാപരിമിതിയുള്ള ആളായാവും എത്തുക എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.
മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ അന്ധ കഥാപാത്രമായെത്തിയത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പത്തില്‍ ആയിരുന്നു. മികച്ച പ്രേക്ഷകപ്രീതി നേടിക്കൊടുത്ത പ്രകടനമായിരുന്നു ചിത്രത്തിലേത്. എന്നാൽ കഥാപാത്രങ്ങളെ കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങളൊന്നും എത്തിയിട്ടില്ല.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.