Actress
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവം; ഒരു വ്യവസ്ഥ അടിമുടി സ്ത്രീ വിരുദ്ധമായതിന്റെ ദുരന്തമാണിതെന്ന് ദീദി ദാമോദരന്‍
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവം; ഒരു വ്യവസ്ഥ അടിമുടി സ്ത്രീ വിരുദ്ധമായതിന്റെ ദുരന്തമാണിതെന്ന് ദീദി ദാമോദരന്‍
ഒരു വ്യവസ്ഥ അടിമുടി സ്ത്രീ വിരുദ്ധമായതിന്റെ ദുരന്തമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ത്തിയ വിഷയത്തില്‍ അതിജീവിതക്ക് ആവര്‍ത്തിച്ച് കോടതിയെ സമീപിക്കേണ്ടി വരുന്നതെന്ന് വിമര്‍ശിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ഏറ്റവും ഭദ്രം എന്ന് കരുതി കോടതിയെ വിശ്വസിച്ച് ഏല്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ അകത്തേക്ക് വോയറിസ്റ്റിക് ആയ കണ്ണുകള്‍ക്ക് ഒളിഞ്ഞു നോക്കാനായെങ്കില്‍ അത് ഈ വ്യവസ്ഥയുടെ പരാജയമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദീദി ദാമോദരന്‍ വ്യക്തമാക്കി. അതില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ അത് നമ്മുടെ തന്നെ പരാജയമാണെന്നും ദീദി ചൂണ്ടിക്കാണിച്ചു.
അതിനു തടയിടുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്നത് പേടിപ്പെടുത്തേണ്ട കാര്യമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ടത്. അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നേരത്തെ അതിജീവിതയും രംഗത്തെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നായിരുന്നു അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചത്.
ഇത് അന്യായവും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവിത പ്രതികരിച്ചിരുന്നു. െ്രെപവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത ചൂണ്ടിക്കാണിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീനിന്റെ മൊഴിയില്‍ ആശയക്കുഴപ്പം. വിവോ ഫോണ്‍ 2022 ഫെബ്രവരിയില്‍ യാത്രക്കിടെ നഷ്ടമായെന്നാണ് ശിരസ്തദാര്‍ ജഡ്ജിക്ക് നല്‍കിയ മൊഴി. എന്നാല്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടതോടെ ഇതേ വര്‍ഷം ജൂലൈയില്‍ തന്റെ വിവോ ഫോണ്‍ ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നറിയാന്‍ പരിശോധിച്ചതായും ശിരസ്തദാര്‍ പറയുന്നുണ്ട്. അഞ്ച് മാസം മുന്‍പ് കാണാതായ ഫോണ്‍ എങ്ങനെ വീണ്ടും പരിശോധിച്ചു എന്ന ചോദ്യം പക്ഷെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലില്ല.
തൃശ്ശൂരിനും എറണാകുളത്തിനുമിടയിലുള്ള യാത്രക്കിടെ 2022 ഫെബ്രുവരിയില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച വിവോ ഫോണ്‍ നഷ്ടമായെന്നാണ് താജുദ്ദീന്‍ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണത്തിനിടെ മൊഴി നല്‍കിയത്. ഇതേ വ്യക്തി തന്നെയാണ് 2022 ജൂലൈയില്‍ മാധ്യമ വാര്‍ത്തകള്‍ക്ക് പിറകെ താന്‍ തന്റെ വിവോ ഫോണ്‍ ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിക്കുകയും അങ്ങനെയുണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്‌തെന്ന് മൊഴി നല്‍കിയിട്ടുള്ളത്. 5 മാസം മുന്‍പ് അതായത് ഫിബ്രവരിയില്‍ നഷ്ടമായ വിവോ ഫോണ്‍ എങ്ങനെയാണ് ജൂലൈയില്‍ പരിശോധിച്ചു എന്ന ചോദ്യമോ മറുപടിയോ റിപ്പോര്‍ട്ടില്ല.
ഇത് ദുരൂഹമാണെന്നാണ് അതിജീവിത ആരോപിക്കുന്നത്. ഫോണ്‍ നഷ്ടമായെങ്കില്‍ സാധാരണ പരാതി നല്‍കുകയും ഡ്യൂപ്ലിക്കേറ്റ് സിമ്മിനായി അപേക്ഷ നല്‍കുകയും ചെയ്യും. അത്തരം നടപടിയുണ്ടായോ എന്ന ചോദ്യവും റിപ്പോര്‍ട്ടിലില്ല. അതായത് മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച ഫോണ്‍ നഷ്ടമായതെന്ന മൊഴി വിശ്വാസ്യയോഗ്യമല്ലാതിരുന്നിട്ടും എന്ത് കൊണ്ട് ഇതില്‍ അന്വഷണം നടത്താനോ ഫോണ്‍ കണ്ടെടുക്കാനോ തയ്യാറായില്ല എന്ന ചോദ്യമാണ് ഉയരുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതര പോരായ്മയായി അതിജീവിത ഇത് ചൂണ്ടികാട്ടുന്നു. ഇത്തരം സാഹചര്യത്തിലാണ് കേസ് എടുത്ത് അന്വേഷണം വേണമെന്ന ആവശ്യം പ്രസക്തമാകുന്നതും.