മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് പാര്‍വതിയുടെ സ്ഥാനമെന്നു സിദ്ദിഖ്.
നവാഗത സംവിധായകനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരു പോലെ ലഭിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വതി തിരുവോത്ത് ആണ്. പല്ലവി എന്ന കഥാപാത്രത്തെ ആണ് പാര്‍വതി ഉയരെയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍വതിയെ കൂടാതെ ചിത്രത്തില്‍ ടോവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ പ്രതാപ് പോത്തൻ, സിദ്ദിഖ്, പ്രേം പ്രകാശ്, , അനാർക്കലി മരക്കാർ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ഉയരെയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെൺകുട്ടിയായി അതിശയിപ്പിക്കുന്ന പ്രകടനമാണ് പാർവതി ഈ സിനിമയില്‍ ഉടനീളം കാഴ്ച വെച്ചിരിക്കുന്നത്. പല്ലവിയായി പാര്‍വതി ജീവിക്കുകയായിരുന്നു എന്ന് പ്രശംസിച്ചു അനേകം പേരാണ് രംഗത്ത് വന്നിട്ടുള്ളത്. പാര്‍വതിയുടെ കരിയറിലെ ഏറ്റവും മികച്ചൊരു കഥാപാത്രമാണ് പല്ലവി. ഇപ്പോളിതാ ഉയരെയില്‍ പല്ലവിയുടെ അച്ഛന്റെ വേഷം കൈകാര്യം ചെയ്ത നടന്‍ സിദ്ദിഖ് പാര്‍വതിയുടെ അഭിനയത്തെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഉയരെ എന്ന സിനിമയില്‍ പല്ലവി എന്ന ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്കായി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം കണ്ടു ഞെട്ടിപോയി എന്നാണു സിദ്ദിഖ് അഭിപ്രായപ്പെട്ടത്. പാര്‍വതിയുടെ അര്‍പ്പണ മനോഭാവത്തിനു എത്ര പ്രശംസ നല്‍കിയാലും മതിയാകില്ലെന്നും പാര്‍വതിയുടെ പ്രായം വെച്ച് നോക്കുമ്പോൾ ആ അര്‍പ്പണ മനോഭാവം എത്രയോ വലുതാണെന്നും സിദ്ദിഖ് അഭിപ്രായപ്പെടുന്നു.
മലയാള സിനിമ കണ്ട ഏറ്റവും മികവുറ്റ നടിമാരുടെ കൂട്ടത്തിൽ ആണ് പാര്‍വതിയുടെ സ്ഥാനം എന്നും സിദ്ദിഖ് പറഞ്ഞു. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രമായ ഉയരെയുടെ പിന്നണിയിലും സ്ത്രീകളുണ്ട്. മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പി വി ഗംഗാധരന്റെ മക്കളായ ഷെർഗ സന്ദീപ്, ഷഗ്ന വിജിൽ, ഷെനുഗ ജയ് തിലക് എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിച്ചിരിക്കുന്നത്. അന്തരിച്ച സംവിധയകനായ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു ഉയരെയുടെ സംവിധായകനായ മനു അശോകന്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
Actor SIdhique says about Parvathy….