News
ദിലീപിന്റെ ജാമ്യ ഹർജി വീണ്ടും മാറ്റി, കുരുക്ക് കൂടുതൽ മുറുക്കും
ദിലീപിന്റെ ജാമ്യ ഹർജി വീണ്ടും മാറ്റി, കുരുക്ക് കൂടുതൽ മുറുക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ദിലീപിൻറെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ രാവിലെ 10.15 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും
ഒന്നാം പ്രതി, ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ശരത്ത് എന്നിവരടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കാൻ ഇരുന്നത്. അതാണ് ഇപ്പോൾ വീണ്ടും മാറ്റിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേർത്തതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനലുകൾക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.