മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴങ്ങിയപ്പോൾ ഇങ്ങനെയാണ‌് ആ അച്ഛൻ പ്രതിഷേധിച്ചത‌്..
സാമൂഹ്യമാധ്യമങ്ങളിലൂടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴങ്ങുമ്പോൾ ഒരച്ഛൻ എങ്ങനെ പ്രതികരിക്കും. വേറിട്ട ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് പ്രതിഷേധത്തിന്റെ പുതിയ വഴിവെട്ടിത്തുറന്നുകൊണ്ടാണ് അതിനെ നേരിട്ടത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ഉന്മത്തനായ സംഘപരിവാറുകരനാണ് മോഡിയുടെ വിമർശകയായ അനുരാഗ് കശ്യപിന്റെ മകൾക്കെതിരെ ഇൻസ്റ്റാഗ്രാമിൽ ബലാത്സംഗഭീഷണി മുഴക്കിയത്. മോഡിയുടെ ചൗക്കിദാർ പ്രചാരണത്തിന്റെ ഭാഗമായി ഓൺലൈൻ പേരിനൊപ്പം ചൗക്കിദാർ എന്ന പേര് ചേർത്ത “ചൗക്കിദാർ രാംസംഘി’ എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണിയുണ്ടായത്. അച്ഛനോട് ചൊവ്വേ നടക്കാൻ ഉപദേശിച്ചോ അല്ലെങ്കിൽ ബലാത്സംഗം ചെയ്ത് പാഠംപഠിപ്പിക്കുമെന്നായിരുന്നു ഭീഷണി.
സംഘപരിവാറുകാരന്റെ ഭീഷണി നേരെ പ്രധാനന്ത്രി നരേന്ദ്രമോഡിക്ക് റീട്വീറ്റ് ചെയ്ത് പ്രതികരണം തേടുകയാണ് അനുരാഗ് കശ്യപ് ചെയ്തത്. “പ്രിയ മോഡിസാർ, വിജയത്തിൽ ആശംസകൾ, എല്ലാവരേയും ഉൾകൊണ്ടുകൊണ്ടുള്ള ഭരണമുണ്ടാകുമെന്ന സന്ദേശത്തിനും നന്ദി, പക്ഷെ സാർ, അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതിന്റെ പേരിൽ എന്റെ മകളെ ഇങ്ങനെ ഭീഷണിപ്പെടുത്തികൊണ്ട് അങ്ങയുടെ വിജയം ആഘോഷിക്കുന്ന നിങ്ങളുടെ ഇതുപോലുള്ള ഫോളോവേഴ്സിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?’ എന്നായിരുന്നു കശ്യപിന്റെ ചോദ്യം. ചൗക്കിദാർ നാമധാരിയുടെ പരാക്രമം സമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുകാട്ടിയതിനു പിന്നാലെ മുബൈ പൊലീസിൽ ഇയാൾക്കെതിരെ അനുരാഗ് കശ്യപ് കേസ് കൊടുക്കുകയും ചെയ്തു.ഭീഷണിപ്പെടുത്തികൊണ്ടുള്ള ചൗക്കിദാർ രാംസംഘിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ഇതോടൊപ്പം നൽകിയിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ തന്നെ അനുരാഗ് കശ്യപിന്റെ പ്രതികരണം വൈറലായി. എന്നാൽ തൊട്ടുപിന്നാലെ, ബോളിവുഡിലെ മോഡി അനുകൂലികളായ ചലച്ചിത്രപ്രവർത്തർ രംഗത്തുവന്നു. ഇത്തരം കാര്യങ്ങൾ മോഡിക്ക് റീട്വീറ്റ് ചെയ്യുന്നത് മോശം സ്വഭാവമാണെന്നായിരുന്നു അവരുടെ പ്രതികരണം.
anurag-kashyap….