ഗാര്‍ഹിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, ഇനി അവിടെ തുടരുന്നത് മരിക്കുന്നത് തുല്യമാണെന്ന് തോന്നി; ശോഭ വിശ്വനാഥ്
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ശോഭ വിശ്വനാഥ്. തന്റെ നിലപാടുകളും തോല്‍ക്കാന്‍ തയ്യാറാകാത്ത പോരാട്ട വീര്യവുമാണ് ശോഭയ്ക്ക് കയ്യടി നേടിക്കൊടുത്തത്. ബിഗ് ബോസില്‍ വിജയിയാകാന്‍ സാധിച്ചില്ലെങ്കിലും ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. അതേസമയം തന്റെ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് ശോഭ ഇവിടെ വരെ എത്തിയത്.
ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ശോഭ വിശ്വനാഥ്. തന്റെ മുന്‍ സുഹൃത്തിന്റെ വഞ്ചനെ തുടര്‍ന്ന് അകത്തായതിനെക്കുറിച്ചും ശോഭ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
.അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അച്ഛന്‍ വിശ്വനാഥന്‍ ബിഎസ്എന്‍എല്ലിലും അമ്മ മീന പോസ്റ്റല്‍ സര്‍വ്വീസിലും. പഠിച്ചത് എംബിഎയാണ്. പോണ്ടിച്ചേരിയില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. അതോടെ ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പിന്നെ ഭര്‍ത്താവിന്റെ കുടുംബ ബിസിനസില്‍ ശ്രദ്ധിച്ചു പോരുകയായിരുന്നുവെന്നാണ് ശോഭ പറയുന്നത്.
ഇതിനിടെ വിവാഹ ജീവിതമവസാനിപ്പിച്ച് ഇറങ്ങി വന്നു. ഡിവോഴ്‌സ് കേസ് ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. ഗാര്‍ഹിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനി അവിടെ തുടരുന്നത് മരിക്കുന്നത് തുല്യമായ അവസ്ഥയായി. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ആ ജീവിതം വേണ്ടെന്ന് തീരുമാനിക്കുന്നതെന്നാണ് ശോഭ പറയുന്നത്. തുടര്‍ന്ന് താന്‍ കൈത്തറിയിലേക്ക് കടന്നതിനെക്കുറിച്ചും ശോഭ സംസാരിക്കുന്നുണ്ട്.
ബാലരാമപുരത്തെ കൈത്തറിക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൈത്തറി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് 2012 ല്‍ വീവേഴ്‌സ് വില്ലേജ് തുടങ്ങുന്നത്. നെയ്ത്ത് ഉപജീവനമാക്കിയവര്‍ക്ക് കൈത്താങ്ങായിട്ടാണ് സ്ഥാപനം ആരംഭിക്കുന്നതെന്നാണ് ശോഭ പറയുന്നത്. പിന്നാലെ പഴയ സുഹൃത്തിന്റെ ചതിയെക്കുറിച്ച് ശോഭ സംസാരിക്കുന്നത്.2021 ല്‍ ഒരു പഴയ സുഹൃത്തിന്റെ ചതി എന്നെ പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിച്ചു. നോ പറഞ്ഞതിന്റേ പേരിലായിരുന്നു അത്. വീവേഴ്‌സ് വില്ലേജിലെ ഒരു ജീവനക്കാരിയെ സ്വാധീനിച്ച് സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവച്ചു. നാര്‍ക്കോട്ടിക് കേസായിരുന്നു. വെച്ചയാള്‍ ഒടുവില്‍ സത്യം തുറന്നു പറഞ്ഞു. അത് ചെയ്തയാള്‍ ഇപ്പോഴും സ്വതന്ത്ര്യനായി ജീവിക്കുന്നുവെന്നാണ് ശോഭ പറയുന്നത്.
അത് വലിയൊരു പാഠമായിരുന്നു. ആരൊക്കെ കൂടെ നില്‍ക്കുമെന്ന് മനസിലാക്കി തന്ന അനുഭവം. ഇപ്പോള്‍ തൃശ്ശൂരിലെ സമാനമായ കേസിന്റെ കാര്യം അറിഞ്ഞപ്പോള്‍ പഴയതൊക്കെ വീണ്ടുമോര്‍ത്തുവെന്നും ശോഭ പറയുന്നു. ബിഗ് ബോസില്‍ തനിക്ക് കയ്യടി ലഭിക്കാന്‍ കാരണം നിലപാടുകളാണെന്നാണ് ശോഭ പറയുന്നത്.
നിലപാടുകള്‍ ഉറക്കെ പറഞ്ഞതു കൊണ്ടാണ് കയ്യടി കിട്ടിയതെന്ന് കരുതുന്നു. ഇപ്പോള്‍ തിരിച്ചറിയപ്പെടുന്നതും അത്തരത്തിലാണ്. ഓരോ വ്യക്തിയും അനുഭവിക്കുന്ന ജീവിതം ഒരുപോലെയാകില്ല. ദുരിതങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊന്നും ഒരുപോലെ ആവില്ല. അത് താരതമ്യം ചെയ്യാന്‍ നില്‍ക്കുന്നതേ മണ്ടത്തരമാണ്. അക്കാര്യം ബിഗ് ബോസില്‍ ഉറക്കെ പറഞ്ഞുവെന്ന് മാത്രമാണെന്നും ശോഭ പറയുന്നു.
ബിഗ് ബോസില്‍ ശോഭയ്ക്ക് നാലാം സ്ഥാനത്താണ് എത്താന്‍ സാധിച്ചത്. എങ്കിലും തന്നെ സംബന്ധിച്ച് താന്‍ വിന്നര്‍ തന്നെയാണെന്നാണ് ശോഭ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായിരുന്നു ശോഭയും അഖില്‍ മാരാരും തമ്മിലുള്ളത്. പ്രേക്ഷകര്‍ അടുത്ത കാലത്തൊന്നും ഈ കോമ്പോയെ മറക്കാന്‍ സാധ്യതയില്ല.
