നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നു ; എന്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല ;സഹോദരിയെപ്പറ്റി കവിയൂര്‍ പൊന്നമ്മ
മലയാളസിനിമയുടെ അമ്മയായിട്ടാണ് കവിയൂര്‍ പൊന്നമ്മയെ ഇന്നും സിനിമാപ്രേമികൾ കാണുന്നത്. നെറ്റിയിലൊരു വട്ടപ്പൊട്ടും, ചിരിച്ച മുഖവും അത് തന്നെയാണ് താരത്തെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരം കരിയറിന്റെ തുടക്കത്തില്‍ തന്നെ അമ്മ വേഷവും അവതരിപ്പിച്ചിരുന്നു. നായികയായി സിനിമയില്‍ എത്തിയ കവിയൂര്‍ പൊന്നമ്മ നന്നേ ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷങ്ങള്‍ ചെയ്ത് തുടങ്ങിയ നടിയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ ഒടിടി വരെ എത്തി നില്‍ക്കുന്ന സിനിമയുടെ യാത്രയിലുടനീളം സാന്നിധ്യമായി കവിയൂര്‍ പൊന്നമ്മയുണ്ട്.
അതേസമയം ഓഫ് സ്‌ക്രീനിലെ കവിയൂര്‍ പൊന്നമ്മയുടെ ജീവിതയാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല. കുടുംബത്തിന് വേണ്ടിയാണ് കവിയൂര്‍ പൊന്ന്മ്മ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിച്ചിരുന്നില്ല എന്നതാണ് വസ്തുത. ഒരിക്കല്‍ അമ്മയുടെ കൂടെ അധികനേരം ഇരിക്കാന്‍ പോലും പറ്റാത്തതിന്റെ പരിഭവം മകള്‍ ബിന്ദു പറഞ്ഞത് വൈറലായിരുന്നു
ഇപ്പോഴിതാ തന്റെ സഹോദരി രേണുകയെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചും കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായി മാറുകയാണ്. സഹോദരിയുടെ മരണം തനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നുവെന്നാണ് പൊന്നമ്മ പറയുന്നത്. എന്തായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ അറിയില്ല, ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നാണ് സഹോദരിയുടെ മരണത്തെക്കുറിച്ച് താരം പറയുന്നത്.
ഇവിടെ ചികിത്സിച്ച് ഭേദമാകാതെ വന്നതോടെ അമൃതയില്‍ കൊണ്ടു പോയെന്നും താരം ഓര്‍ക്കുന്നു. രണ്ടാഴ്ചക്കാലം സഹോദരിയെ അവിടെ ചികിത്സിച്ചു. ചെയ്യാനുള്ളതെല്ലാം ചെയ്തു നോക്കി. അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. സഹോദരി ഭക്ഷണം കഴിക്കില്ലായിരുന്നു. അതേക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നാല്‍ എന്ത് ചെയ്യുമെന്നാണ് കവിയൂര്‍ പൊന്നമ്മ ചോദിക്കുന്നത്
എന്നാല്‍ എന്തിന് വേണ്ടിയാണ് സഹോദരി അങ്ങനെ ചെയ്തതെന്ന് അറിയില്ല. തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. സഹോദരിയുടെ മരണം സംഭവിക്കുമ്പോള്‍ കവിയൂര്‍ പൊന്നമ്മ ഋഷികേശിലായിരുന്നു. മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഋഷികേശിലേക്ക് പോയത്. ഋഷികേശിലേക്ക് പോകും മുമ്പ് താന്‍ സഹോദരിയെ വഴക്ക് പറഞ്ഞിരുന്നുവെന്നും അവരുടെ മരണ ശേഷം അതോര്‍ത്ത് താന്‍ ഒരുപാട് വിഷമിച്ചുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
താന്‍ പോയ ശേഷം അത് പറഞ്ഞ് സഹോദരി കുറേ കരഞ്ഞു. എന്റെ അടുത്തിരുന്നില്ല എന്നൊക്കെ സങ്കടം പറഞ്ഞു. അതൊക്കെ താന്‍ അറിയുന്നത് പിന്നീടാണെന്നാണ് പൊന്നമ്മ പറയുന്നത്. അറിഞ്ഞപ്പോള്‍ സങ്കടമായി. രേണുകയെ മകള്‍ നിധി തന്റെ ഒപ്പമാണുള്ളത്. നിധിയും ബിന്ദുവും തന്റെ രണ്ട് മക്കളാണെന്നാണ് പൊന്നമ്മ പറയുന്നത്. തിരിച്ച് നിധിയ്ക്കും പൊന്നമ്മ അമ്മ തന്നെയാണ്.
നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിലെത്തുന്നത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തന്റെ 20-ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ചാണ് അമ്മ വേഷങ്ങളിലേക്ക് കടക്കുന്നത്. സഹോദരി രേണുകയും അഭിനേത്രിയായിരുന്നു. മലയാള സിനിമയിലെ മിക്ക സൂപ്പര്‍ താരങ്ങളുടേയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. കൂടുതലും മോഹന്‍ലാലിന്റെ അമ്മയായാണ് മലയാൡകളുടെ മനസില്‍ ഇടം നേടിയത്.