Malayalam
നടന്‍ കലാഭവന്‍ ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂട്ടി; മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് നടന്‍
നടന്‍ കലാഭവന്‍ ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂട്ടി; മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് നടന്‍
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൊണ്ട് ഹനീഫ് പലപ്പോഴും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദൃശ്യം, ഉസ്താദ് ഹോട്ടല്‍, കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്‍, പാണ്ടിപ്പട, പച്ചക്കുതിര, സന്ദേശം, തുടങ്ങിയ സിനിമകള്‍ എല്ലാം തന്നെ അതിന് ഉദാഹരണമാണ്.
മണവാളന്‍, സുഹൃത്ത്, കല്യാണ ബ്രോക്കര്‍, സെക്യൂരിറ്റി, ദുബായ്ക്കാരന്‍, ചായക്കടക്കാരന്‍, സ്‌കൂള്‍ മാഷ്, ട്രെയിന്‍ ടി ടി ആര്‍ ഇങ്ങനെ നമുക്ക് ചുറ്റുമുള്ള പല മനുഷ്യരായും ഹനീഫ് വേഷമിട്ടു. അവയെല്ലാം തന്നെ നമ്മളില്‍ ഒരാളെന്നപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളായിരുന്നു. എറണാംകുളം ജില്ലയിലെ മട്ടാംചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയില്‍സ്മാനായി ജോലി ചെയ്യുകയും അതോടൊപ്പം തന്നെ തന്റെ ഇഷ്ട പ്രവര്‍ത്തിയായ നാടകാഭിനയത്തെ നിലനിര്‍ത്തുകയും ചെയ്തു.
ജീവിതത്തിന്റെ ദുരിതക്കയങ്ങളെല്ലാം നീന്തിക്കയറാന്‍ കഠിനമായി പ്രയത്‌നിച്ച ഹനീഫ് നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി. കലാഭവനില്‍ നിന്ന് സിനിമയിലേക്കുള്ള പാതകള്‍ എളുപ്പമുള്ളതാണ് എന്ന് മനസ്സിലാക്കിയ ഇദ്ദേഹം 1990 മുതല്‍ക്കാണ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
‘ചെപ്പ് കിലുക്കണ ചങ്ങാതി’യാണ് ഹനീഫിന്റെ ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ?ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പിന്നീട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ്‌സെറ്റാണ് അവസാന ചിത്രം. നമ്മളില്‍ ഒരാളെന്ന് തോന്നിക്കും വിധമായിരുന്നു പലപ്പോഴും ഹനീഫിന്റെ അഭിനയം അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ലഭിച്ച അഞ്ചോ പത്തോ മിനുട്ടുകള്‍ പോലും മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ സന്തോഷത്തോടെയാണ് കണ്ടിരുന്നത്.
പലര്‍ക്കും അത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മനോജ് കെ ജയന്‍, ദിലീപ്, ഷാജു ശ്രീധര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഒത്തിരി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, ഹനീഫിക്കയുമായി ഒരു സഹോദരനെ പോലെയുളള സ്‌നേഹബന്ധം ഉണ്ടായിരുന്നുവെന്നും ഈ വിയോഗം അപ്രതീക്ഷിതമാണെന്നും പ്രിയപ്പെട്ട ഹനീഫിക്കയ്ക്ക് വിട എന്നും ദിലീപ് കുറിച്ചു.
ഇക്കാ ഇങ്ങള് പോയല്ലോ എന്നായിരുന്നു തസ്‌നി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരുപാട് ഒരുപാട് നല്ല വാക്കുകള്‍ കൊണ്ട് തങ്ങളെ എല്ലാം എപ്പോഴും സംരക്ഷിച്ചിരുന്ന നല്ലൊരു സുഹൃത്ത് നല്ലൊരു സഹോദരന്‍, പടച്ചോനെ ഇക്കയുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ ആമീന്‍ എന്നും തെസ്‌നി ഖാന്‍ കുറിച്ചു. നിരവധി താരങ്ങളാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുന്നതിനായി വീട്ടിലേയ്ക്ക് എത്തിയിരുന്നത്.
മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയില്‍ ആയിരുന്നു മമ്മൂട്ടി എത്തിയത്. പ്രിയ സഹ പ്രവര്‍ത്തകനെ അവസാന നോക്ക് കണ്ട മമ്മൂട്ടി, ഹനീഫിന്റെ മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ആന്റോ ജോസഫും, നടന്‍ പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് ഹനീഫും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
‘ഞാനെന്റെ ഉള്ളില്‍ ആഗ്രഹിച്ചൊരു റോള്‍ ആയിരുന്നു അത്. മദ്യപാനിയുടെ റോള്‍ ആയിരുന്നു ചെയ്തത്. ആ വേഷത്തില്‍ ഞാന്‍ മമ്മൂട്ടിയുടെ മുന്നില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിന് അത് ഇഷ്ടമായി. പാണ്ടിപ്പട, പറക്കും തളിക, പോലുള്ള സിനിമയ്ക്ക് ഒപ്പം തന്നെ തുറുപ്പുഗുലാനെ പറ്റിയും ആളുകള്‍ സംസാരിക്കുന്നത് വളരെ സന്തോഷം തന്നതാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനടന്മാരില്‍ ഒരാളായ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു കലാകാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്’, എന്നാണ് ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് ഹനീഫ് പറഞ്ഞത്.
മമ്മൂട്ടിയുമായി അടുത്ത സൗഹൃദം തനിക്ക് ഉണ്ടായിരുന്നു എന്നും ഹനീഫ് അന്ന് പറഞ്ഞിരുന്നു. സീരിയലില്‍ പോലും വരുന്ന ആര്‍ട്ടിസ്റ്റുകളെ നിരീക്ഷിക്കുകയും അവരെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. തുറുപ്പുഗുലാന് ശേഷം പുള്ളിക്കാരന്‍ സ്റ്റാറാ, ഫയര്‍മാന്‍, കോമ്പിനേഷന്‍ ഇല്ലെങ്കിലും പുഴുവിലും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചു. അതൊക്കെ വലിയൊരു ഭാഗ്യം തന്നെയാണെന്നും ഹനീഫ് പറഞ്ഞിരുന്നു. കമ്മത്ത് ആന്റ് കമ്മത്തില്‍ കൊങ്ങിണി ഭാഷയുടെ കൊച്ചി സ്ലാങ് മമ്മൂക്കയ്ക്ക് പറഞ്ഞ് കൊടുക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും ഹനീഫ് പറഞ്ഞിരുന്നു.