Malayalam
ഇരയുടെ കൂടെ ആണ് നിൽക്കേണ്ടത്, അല്ലാതെ വേട്ടക്കാരുടെ കൂടെ അല്ല, ആ മുഖം മുടികൾ വലിച്ച് കീറി അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണം; മുല്ലപള്ളി രാമചന്ദ്രൻ !
ഇരയുടെ കൂടെ ആണ് നിൽക്കേണ്ടത്, അല്ലാതെ വേട്ടക്കാരുടെ കൂടെ അല്ല, ആ മുഖം മുടികൾ വലിച്ച് കീറി അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണം; മുല്ലപള്ളി രാമചന്ദ്രൻ !
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടി ആക്രമണ കേസിന്റെ അന്വേഷണത്തില്‍ വലിയ വഴിത്തിരിവുകളാണ് ഉണ്ടായിട്ടുള്ളത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയും നിരവധി തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.
എന്നാൽ സമൂഹത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടേയുമൊക്കെ വലിയ ശ്രദ്ധ വേണ്ട ഒരു കേസായിട്ട് കൂടി നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലവില്‍ അതുണ്ടാവില്ലെന്ന വിമർശനം ഉയർന്നു വന്നിരുന്നു . എന്നാൽ ഇപ്പോഴിതാ
നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ് . സംഭവം നടന്ന് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണ്.ഈ കുറ്റകൃത്യത്തിൽ പങ്കുളളത് ആരായാലും അതിജീവിതക്ക് നീതി ഉറപ്പാക്കണം. കുറ്റം ചെയ്തവരെ സഹായിക്കുന്നവർ ആരായാലും അവരുടെ മുഖംമൂടികള്‍ വലിച്ചു കീറണം. അതിപ്പോൾ ഏത് ഉന്നതർ ആണെങ്കിലും.
ഇരയുടെ കൂടെ ആണ് നിൽക്കേണ്ടത്. അല്ലാതെ വേട്ടക്കാരുടെ കൂടെ അല്ല നില്‍ക്കേണ്ടത്. നന്മയുള്ള ഓരോ മനുഷ്യരും അതി ജീവിതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. പ്രതികരിച്ച് മുന്നോട്ട് വരണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.കേരളത്തിലെ പ്രശസ്തയായ ഒരു നടിയെ ആണ് വാടക ഗുണ്ടകളെ ഉപയോഗിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ പോലും കേട്ടുകേൾവിയില്ലാത്ത ഒരു സംഭവം ആണ് ഇതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആണ് മുല്ലപ്പള്ളി ഇതിനെതിരെ പ്രതികരിച്ച രംഗത്തെത്തിയത്.
മുല്ലപ്പള്ളിയുടെ വ്യക്തമാക്കിയ കുറിപ്പിന്റെ പൂർണരൂപം ; കേരളത്തിലെ പ്രശസ്തയായ യുവ നടിയെ ഒരു വാടക ഗുണ്ടയെ ഉപയോഗിച്ച് നിഷ്ഠൂരമായി മാനഭംഗപ്പെടുത്തിയ സംഭവം ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. കേരള മന:സാക്ഷിയെ ഞെട്ടിപ്പിച്ച ഈ പൈശാചിക കൃത്യം നടന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും അതിജീവിതയ്ക്കു നീതി ഉറപ്പ് വരുത്താൻ കഴിഞ്ഞില്ലെന്നത് നമ്മുടെ പൊതുബോധത്തിന് നേരെ ഉയരുന്ന അസ്ത്രം പോലെയുള്ള ചോദ്യമാണ്.അത്യന്തം ഹീനമായ ഈ കുറ്റകൃത്യത്തിന് കാരണക്കാർ ആരായാലും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവർ എത്ര ഉന്നത സ്ഥാനീയരായാലും അവരുടെ മുഖം മൂടികൾ വലിച്ചു കീറി അതിജീവിതക്ക് നീതി ഉറപ്പാക്കിയേ മതിയാവൂ.
പണവും സ്വാധീനവും അധികാരത്തിന്റെ അകത്തളങ്ങളിലുള്ളവരുമായി ഉററ ബന്ധവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കുമെന്ന സ്ഥിതി അരാജകത്വമാണ് വിളംബരം ചെയ്യുന്നത്.ഒരു കശ്മലനെക്കൊണ്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി അനുഭവിച്ച തീവ്ര ദു:ഖത്തിന്റെ, ആത്മ സംഘർഷത്തിന്റെ, ഒറ്റപ്പെടലിന്റെ മരവിപ്പിക്കുന്ന അനുഭവങ്ങൾ അതിജീവിത തന്നെ സമൂഹത്തോട് തുറന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ ദീന രോദനം, ആത്മാലാപം ബധിര കർണ്ണങ്ങളിൽ ചെന്നു പതിക്കുന്നുവെന്നത് എത്ര മാത്രം ക്രൂരമാണ്. രാഷ്ട്രപതി, പ്രധാന മന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യ മന്ത്രി എന്നിവർക്കെല്ലാം അതിജീവിതയുടെ തേങ്ങലുകൾ കേൾക്കാൻ കഴിയാതെ പോകില്ല.
നമുക്കാർക്കും മന:സാക്ഷിയില്ലെ ? കേരളീയ പൊതു മനസ്സ് അതിജീവിതയുടെ കൂടെയല്ലെ നിൽക്കേണ്ടത്. രാഷ്ട്രീയ നേതൃത്വം, കൊടികളുടെ നിറവ്യത്യാസങ്ങളുo ആശയപരമായ വൈജാത്യങ്ങളും മറന്ന്, പൊതു സമൂഹത്തിന്ന് തീരാക്കളങ്കമുണ്ടാക്കിയ ഈ സംഭവത്തിൽ അങ്ങേയറ്റം ക്രൂരമായ നിശ്ശബ്ദത പാലിക്കുകയാണ്. നീതിയും നിയമവും നീതിന്യായ വ്യവസ്ഥയും ഉറപ്പിച്ചു നിർത്തേണ്ട രാഷ്ട്രീയ നേതൃത്വം അവലംബിക്കുന്ന ഈ നിസ്സംഗഭാവം, ഈ മൗനം സാധാരണ മനുഷ്യനിൽ ഭീതിയും ആശങ്കയും ഉയർത്തിയിരിക്കുകയാണ്.
അധികാരി വർഗം വലിച്ചെറിയുന്ന എല്ലിൻ കഷ്ണങ്ങൾ തേടിയലയുന്ന സംസ്കാരിക നായകന്മാരും എഴുത്തുകാരും സമൂഹ മധ്യത്തിൽ നഗ്നരായി നിൽക്കുകയാണ്. അവരുടെ മൂടുപടങ്ങൾ ഒരോന്നായി പറിച്ചുകീറപ്പെടുന്നു. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും അവകാശ സംരക്ഷണ സ്ഥാപനങ്ങളും എങ്ങോട്ട് പോയി? ലിംഗ സമത്വം, സ്തീപക്ഷ രാഷ്ട്രീയം, സ്തീ ശാക്തീകരണം ഇവ യെല്ലാം എത്ര മാത്രം അർഥ ശൂന്യമായ പദങ്ങളായിട്ടാണ് കേരളത്തിൽ മാറിക്കൊണ്ടിരിക്കുന്നത്.
അതിജീവിത പരിത്യക്തയാണോ ? അവരുടെ കൂടെയാരുമില്ലെ? ഏകാകിയായി അവർ നടത്തുന്ന പോരാട്ടവും ചെറുത്തുനിൽപ്പും നമ്മുടെ പെൺ മക്കൾക്ക് വേണ്ടിയാണെന്നു എന്തു കൊണ്ട് നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു? അതിജീവിതയുടെ വിലാപം, തീവ്ര ദു:ഖം, ഏകാകിത്വം അത് മനസ്സ് കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ തിരിച്ചുപോക്ക് ഇരുണ്ട കാലഘട്ടത്തിലേക്കാണ്.
നവോത്ഥാനത്തെക്കുറിച്ചും പുരോഗമനാശയങ്ങളെ ക്കുറിച്ചുമുള്ള നമ്മുടെ പ്രഭാഷണങ്ങളെല്ലാം നിരർത്ഥകമായ വാചോടാപം മാത്രമാണ്.യുവാക്കളും യുവതികളും നന്മ വറ്റിയിട്ടില്ലാത്ത സകല മനുഷ്യരും അതിജീവിതയുടെ പോരാട്ടത്തിൽ ഐക്യ ധാർഢ്യം പ്രഖ്യാപിക്കണം. ഇരയോടൊപ്പമാണ് വേട്ടക്കാരുടെ കൂടെയല്ല നാം നില്കേണ്ടത്. മന:സാക്ഷി മരിവിച്ചിട്ടില്ലാത്ത സഹോദരങ്ങളെ നമുക്കു ഒന്നിച്ചൊന്നായി വിളിച്ചു കൂവാം …. അതിജീവിത ഒറ്റക്കല്ല; അതിജീവിത അപരാജിതയാണ്.
about dileep