Connect with us

മേനകയില്‍ കര്‍ട്ടന്‍ വാങ്ങാന്‍ പോയ ബാലേട്ടന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത് നടനായി; ബാലചന്ദ്രനെ കുറിച്ചുള്ള ഓര്‍മ്മകളുമായി അരുണ്‍ സദാനന്ദന്‍

Malayalam

മേനകയില്‍ കര്‍ട്ടന്‍ വാങ്ങാന്‍ പോയ ബാലേട്ടന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത് നടനായി; ബാലചന്ദ്രനെ കുറിച്ചുള്ള ഓര്‍മ്മകളുമായി അരുണ്‍ സദാനന്ദന്‍

മേനകയില്‍ കര്‍ട്ടന്‍ വാങ്ങാന്‍ പോയ ബാലേട്ടന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത് നടനായി; ബാലചന്ദ്രനെ കുറിച്ചുള്ള ഓര്‍മ്മകളുമായി അരുണ്‍ സദാനന്ദന്‍

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനം നടനുമായ പി ബാലചന്ദ്രനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തും സിനിമാപ്രവര്‍ത്തകനുമായ അരുണ്‍ സദാനന്ദന്‍.


വളരെയധികം യാദൃശ്ചികത നിറഞ്ഞതായിരുന്നു പി ബാലചന്ദ്രന്‍റെ സിനിമ യാത്രയെന്നും ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരങ്ങളാണ് ബാലചന്ദ്രനെ പ്രേക്ഷകര്‍ക്കിടയില്‍ നടനെന്ന രീതിയില്‍ സുപരിചിതനാകാന്‍ കാരണമെന്നും കുറിപ്പിലൂടെ അരുണ്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പത്തനംതിട്ട കാത്തലിക്കേറ്റ് കോളജിലും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമായിലും ഒക്കെ പഠിക്കുന്ന കാലത്ത്, രാത്രിയില്‍ രണ്ടെണ്ണം അടിക്കുന്ന സഹൃദയരുടെ ഇഷ്ടപ്പെട്ട ടച്ചിങ്സ് ആയിരുന്നു ഇച്ചിരി വറുത്ത കപ്പലണ്ടിയും ബാലേട്ടനും! ബാലേട്ടനുണ്ടെങ്കിലെ കഥകള്‍ വരൂ, കഥകള്‍ കേള്‍ക്കാതെ ചിരിക്കാതെ വ്യസനപ്പെടാതെ ചിന്തിക്കാതെ കുടിക്കാന്‍, കുടിക്കുന്നത് മോരും വെള്ളമല്ലല്ലോ.

‘വക്കാലത്ത് നാരായണന്‍കുട്ടിയില്‍’ കുളൂര്‍ മാഷിനെ കാണാന്‍ സെറ്റിലെത്തിയ ബാലേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ വരാതിരുന്ന കാരണം ഡയലോഗ് ഉള്ള നടനായി. അതിലും രസം ‘ബ്യുട്ടിഫുള്‍’ സിനിമയിലൂടെയുള്ള തിരിച്ചുവരവാണ്. മേനകയില്‍ കര്‍ട്ടന്‍ മേടിക്കാന്‍ വന്ന ബാലേട്ടന് വാങ്ങലൊക്കെ കഴിഞ്ഞപ്പോള്‍ വൈക്കത്തിന് തിരിച്ചു പോവാന്‍ ഒരു വണ്ടി വേണം, ബസ്സില്‍ കൊണ്ടുപോകാന്‍ പറ്റുന്ന കെട്ടല്ല. എന്തെങ്കിലും ഒരു വഴി തടയാതിരിക്കില്ല എന്ന ഉള്‍വിളിയില്‍ ആശാന്‍ കൂടെ പഠിച്ച വി കെ പിയെ കാണാന്‍ ചെന്നു, ബ്യുട്ടിഫുള്‍ സിനിമയുടെ കൊച്ചി ലൊക്കേഷനില്‍. വന്നതല്ലേ ഒരു ക്യാരക്ടര്‍ ചെയ്യണമെന്ന് വി കെ പി, സമ്മതിക്കാതെ ബാലേട്ടനും. അന്നേരം അഭിനയിക്കാന്‍ എനിക്ക് തോന്നിയില്ല എന്നാണ് ബാലേട്ടന്‍ പറഞ്ഞ ന്യായം. ഒന്നില്‍ കൂടുതല്‍ ക്യാമറ ഉപയോഗിച്ച് ജോമോന്‍ ടി ജോണ്‍ ചിത്രീകരിച്ച ഒരു സിനിമയാണത്. അങ്ങനെ ഒരു സംഗതി ബാലേട്ടന്‍ ആദ്യമായി കാണുകയായിരുന്നു. അതിന്റെ ‘ടെക്ക്‌നിക്ക്’ നോക്കി നിന്ന തന്നെ താന്‍ പോലും അറിയാതെ അവര്‍ വേഷം മാറ്റിയെന്നും, കര്‍ട്ടനും തന്നെയും വൈക്കത്ത് കാറില്‍ എത്തിക്കാമെന്ന വാഗ്ദാനത്തില്‍ താന്‍ വീണ് പോയി എന്നുമാണ് രണ്ടാം വരവിന്റെ കാരണമായി ബാലേട്ടന്‍ കണ്ടിരുന്നത്.

കമ്മട്ടിപ്പാടം എഴുതുന്ന സമയത്ത് രാജീവ് രവി പറഞ്ഞു, ദുല്‍ക്കറിന്റെ അച്ഛനാവാന്‍ സൈസുള്ള സൗന്ദര്യമുള്ള സ്ഥിരം പാറ്റേണ്‍ നടന്മാര്‍ വേണ്ട, കാണാന്‍ ലുക്കില്ലാത്ത ഒരാള് മതി. അതിനിപ്പോ ആരുണ്ടെന്ന് ആത്മഗതം പറഞ്ഞ ബാലേട്ടനോട് എഴുനേറ്റ് ഒന്ന് കണ്ണാടിയില്‍ നോക്കാന്‍ പറഞ്ഞു കാസ്റ്റിംഗ് ചെയ്ത വിജയകുമാര്‍! ഈ കഥയൊക്കെ ബാലേട്ടന്‍ തന്നെയാണ് പറയുന്നത്, അങ്ങനെ പറയുമ്പോള്‍ കഥയിലെ ബാലേട്ടന്‍ വേറെ ഒരാളാണെന്ന് തോന്നും. ബാലേട്ടന്റെ കഥകളില്‍ ഒക്കെ നായകന്‍ ബാലേട്ടന്‍ ആയിരുന്നു, വികൃതിയുള്ള ഒരു കുട്ടി. ആളുകള്‍ തന്നെ ഏട്ടന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും അങ്ങനെ ഒരിക്കലും താന്‍ അമ്മാവനായി പിന്നീട് മുത്തച്ഛനായി പ്രായമാവില്ലയെന്നും കണ്ടുപിടിച്ച ഒരു ശാസ്ത്രജ്ഞന്‍!

ഈ കഥകള്‍ ഇന്നെഴുതാന്‍ വിഷമവും ഒപ്പം നാണവും ഉണ്ടെനിക്ക്. അത്രയ്ക്കുള്ള നീണ്ട പരിചയം എനിക്കില്ല, കൊച്ചിയില്‍ വരുമ്പോള്‍ സൗകര്യം ഒത്താല്‍ കണ്ടിരുന്നു, പിന്നെ വന്ന ഒരു ഗ്യാപ്പ് ഒഴിവാക്കാനും കാണാനും മിണ്ടി പറഞ്ഞിരിക്കാനുമായി ‘എടക്കാട് ബറ്റാലിയന്‍’ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കോഴിക്കോട് പോയിരുന്നു, ഒപ്പം രണ്ടു ദിവസം തങ്ങി അങ്ങനെയൊക്കെ. ഒരു പക്ഷെ ബാലേട്ടന്റെ സൗഹൃദങ്ങളുടെ ആള്‍ക്കൂട്ടം കണ്ട് എനിക്ക് തോന്നുന്ന അപകര്‍ഷതാ ബോധമാവാം ഇത്. ബാലേട്ടന്റെ ഷര്‍ട്ടൊക്കെ ആരാണ് വാങ്ങുന്നത് എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, ഓരോരുത്തര്‍ വാങ്ങിച്ചു തരുന്നതാണ്, കോഴിക്കോട് എത്തിയാല്‍ ഷഹബാസ് അമന്‍ തന്നെ കൊണ്ടു പോയി രണ്ട് ഷര്‍ട്ട് വാങ്ങിച്ചു തരുമത്രെ! അവനെന്നെ വേഷം കെട്ടിയ്ക്കാന്‍ വല്യ ഇഷ്ടമുള്ള ഒരുത്തന്‍ ആണെന്നായിരുന്നു ബാലേട്ടന്റെ കണ്ടുപിടുത്തം. ബാലേട്ടന്‍ എഴുതിയ സിനിമകളില്‍ ശ്രീ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടോയെന്ന് നോക്കണം, ഇല്ലെന്ന് തോന്നുന്നു പക്ഷെ അവര്‍ തമ്മില്‍ വളരെ സുദൃഢമായ ഒരു ബന്ധം ഉണ്ടായിരുന്നു. മനുഷ്യബന്ധങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ അയാളൊരു ഫിലോസഫര്‍ ആയി മാറും എന്നാണ് ബാലേട്ടന്‍ പറഞ്ഞിരുന്നത് . അബൂബക്കര്‍ എന്ന പേരില്‍ സിനിമകളെ കുറിച്ചുള്ള വിശദ വായന അന്‍വര്‍ അബ്ദുള്ള എഴുതിയിരുന്ന കാലത്ത് ബാലേട്ടന്റെ സ്ഥിരം പള്ളീലച്ചന്‍ വേഷങ്ങളെ അദ്ദേഹം ട്രോളുന്നുണ്ട്, ഇങ്ങനെ പോയാല്‍ രണ്ടു പടം കൂടി കഴിയുമ്പോള്‍ വെളുത്ത പുക കണ്ട് ആള് മാര്‍പാപ്പ ആകുമെന്ന്. രസിച്ചു ചിരിച്ച ബാലേട്ടന്‍ പറഞ്ഞത്, എടാ അവനെ ഞാന്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പഠിപ്പിച്ചിട്ടുണ്ടെന്നാണ്. അന്‍വര്‍ അലിയും ശിഷ്യന്‍. അങ്ങനെയങ്ങനെ നീണ്ട ലിസ്റ്റില്‍ കൂട്ടുകാര്‍ ഉണ്ടായിരുന്ന ഒരു മനുഷ്യന്‍. ദാ, ഞാന്‍ മാരിയേലി ഹെല്ലറുമായി സംസാരിച്ച് വെച്ചതെയുള്ളൂ എന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ പറ്റുന്ന ഒരാള്‍.

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നതിനപ്പുറത്ത് ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നു ബാലേട്ടന്‍. ഈ ലോകം മുഴുവനും കുഴപ്പം പിടിച്ചതാണെന്നായിരുന്നു ബാലേട്ടന്റെ കണ്ടുപിടുത്തം, അങ്ങനെ ഒരിക്കലും അദ്ദേഹത്തിന് തോന്നിയിരുന്നില്ലെങ്കിലും. മറ്റുള്ളവരില്‍ നിന്നാണ് അത് അദ്ദേഹത്തിന് മനസ്സിലായത്. ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചിറങ്ങിയ ഒരാളോട് നമ്മള്‍ ചോദിക്കുന്നു, ഊണ് എങ്ങനെ? പ്രതീക്ഷിച്ചത്ര കുഴപ്പം ഇല്ലായിരുന്നു! കണക്ക് പരീക്ഷ കഴിഞ്ഞവനോട് പരീക്ഷ എങ്ങനെയെന്ന് ചോദിച്ചാല്‍, വല്യ കുഴപ്പം ഇല്ലായിരുന്നു. ഇതില്‍ നിന്നൊക്കെയാണ് തന്റെ ‘കുഴപ്പം മീറ്റര്‍’ ബാലേട്ടന്‍ കണ്ടുപിടിച്ചത്. മൊത്തത്തില്‍ കുഴപ്പമാണ് ചുറ്റും, അതിന്റെ ഏറ്റകുറച്ചില്‍ മാറുമെന്ന് മാത്രം. ഇത്രയും പറഞ്ഞു ആശാന്‍ ഒരു ചിരി ചിരിച്ചിരുന്നു!

ബാലേട്ടന്‍ ഒരിക്കലും ആരെയെയും ഉപദേശിച്ച് കണ്ടില്ല, സ്‌ക്രിപ്റ്റ് വായിച്ചു നോക്കി അഭിപ്രായങ്ങള്‍ പറഞ്ഞില്ല. കോഴിക്കോട് വെച്ച് കണ്ടപ്പോള്‍ എന്റെ ഒരു സ്‌ക്രിപ്റ്റിലെ മൂന്ന് സീന്‍ വെട്ടി ആള്‍ ഒറ്റ സീനാക്കി. ഓരോ സീനിലും എന്തെങ്കിലും ഒരു ഇന്‍ഫോര്‍മേഷന്‍ പ്രേക്ഷകന് നല്‍കാന്‍ കഴിയണം എന്നദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ പാഠമാണത്. തിരിച്ച് പരശുറാമില്‍ ഇരിക്കുമ്പോള്‍ ഞാനോര്‍ത്തത് അത്ര സിമ്പിളായ ഒരു കാര്യം എങ്ങനെ എന്റെ കണ്ണില്‍ പെടാതെ പോയിയെന്നാണ്. ഇത്രയേറെ വായിച്ചിട്ടും ചിന്തിച്ചിട്ടും ഏറ്റവും മൂല്യമായ ഈ പാഠം പഠിയ്ക്കാന്‍ ഇത്രയും കാലം എടുത്തല്ലോയെന്നും. ഗുരുത്വം ഉള്ളവനാവാം ഞാന്‍, ഒരറിവും വൈകി എത്തുന്നില്ലല്ലോ.

അവസാനമായി കാണുമ്പോള്‍ ബാലേട്ടന്‍ കുറച്ചു മച്ചുവര്‍ ആവുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി എന്നെനിക്ക് തോന്നി. അല്ലെങ്കില്‍ ഉപദേശങ്ങള്‍ കേള്‍ക്കാനുള്ള ഒരു മാനസിക നിലയിലേക്ക് ഞാനും എത്തിയതാവാം. ഇനി നീ ഒരു കാര്യം ചെയ്യുമ്പോള്‍ ആലോചിച്ച് ചെയ്യണമെന്ന് എന്നോട് പറഞ്ഞു. വരുന്ന വഴിക്ക് പോയേക്കണം എന്ന് പറഞ്ഞിരുന്ന അങ്ങനെ ഞാനടക്കമുള്ളവര്‍ പോകുന്നത് കണ്ട് ആസ്വദിച്ച് ചിരിച്ചിരുന്ന ഒരു മനുഷ്യനാണ് മാറ്റി പറഞ്ഞത്. എന്നാലും ഇന്നെടുത്ത തീരുമാനം അത് ആലോചിച്ച് എടുത്തതാണെന്ന് തോന്നുന്നില്ലല്ലോ ബാലേട്ടാ, പരാതി ഉണ്ട്. പരാതിയല്ല, സ്‌നേഹം ചേര്‍ത്ത് പറയേണ്ട മറ്റൊരു വാക്ക് എനിക്കറിയത്തില്ല.

More in Malayalam

Trending

Recent

To Top