Connect with us

പ്രണയം എന്നത് മോശം കാര്യമല്ലല്ലോ; വിവാഹശേഷം പ്രണയം വേണോ? ; വിവാഹത്തിനു മുന്‍പും ശേഷവും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു’; വെറുമൊരു ഫാന്റസി പ്രണയമല്ല ഞങ്ങളുടേത് ;എം ജി ശ്രീകുമാറിന്റെ പിറന്നാളിന് ലേഖയുടെ സമ്മാനം!

News

പ്രണയം എന്നത് മോശം കാര്യമല്ലല്ലോ; വിവാഹശേഷം പ്രണയം വേണോ? ; വിവാഹത്തിനു മുന്‍പും ശേഷവും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു’; വെറുമൊരു ഫാന്റസി പ്രണയമല്ല ഞങ്ങളുടേത് ;എം ജി ശ്രീകുമാറിന്റെ പിറന്നാളിന് ലേഖയുടെ സമ്മാനം!

പ്രണയം എന്നത് മോശം കാര്യമല്ലല്ലോ; വിവാഹശേഷം പ്രണയം വേണോ? ; വിവാഹത്തിനു മുന്‍പും ശേഷവും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു’; വെറുമൊരു ഫാന്റസി പ്രണയമല്ല ഞങ്ങളുടേത് ;എം ജി ശ്രീകുമാറിന്റെ പിറന്നാളിന് ലേഖയുടെ സമ്മാനം!

മലയാളികൾക്കിടയിൽ നായക പരിവേഷമാണ് ഗായകൻ എം.ജി.ശ്രീകുമാറിനുള്ളത് .ടെലിവിഷൻ ഷോകളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയതോടെയാണ് എം ജി ശ്രീകുമാറിന്റെ വിഷേശങ്ങൾ മലയാളികൾ അറിയാൻ തുടങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ എം.ജി.ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷനിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ, ലോക്ക് ഡൗണ്‍ കാലത്ത് ലേഖ ശ്രീകുമാര്‍ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു . തന്റെ യാത്രാവിശേഷങ്ങളും പാചകക്കുറിപ്പുകളും പങ്കുവെച്ച് ലേഖയും ആരാധകരുടെ പ്രീതി നേടി.

ഇന്ന് എം.ജി.ശ്രീകുമാറിന്റെ പിറന്നാള്‍ ദിനമാണ്. ഇത്തവണ പിറന്നാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയാണ് ആഘോഷിക്കുന്നതെന്ന് പറയുകയാണ് ലേഖ . മിക്കപ്പോഴും വലിയ ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിറന്നാള്‍ വിശേഷങ്ങളും ഒപ്പം വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ലേഖ ശ്രീകുമാര്‍.

‘2000-ല്‍ മൂകാംബികയില്‍ വച്ചാണ് ഞങ്ങള്‍ വിവാഹിതരായത്. ഒരുമിച്ചതിനു ശേഷമുള്ള ശ്രീക്കുട്ടന്റെ ആദ്യപിറന്നാള്‍ തിരുവനന്തപുരത്തു ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു. വലിയ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു.

വിവാഹത്തിനുമുന്‍പ് 14 വര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ചാണ് ജീവിച്ചത്. അപ്പോഴും പിറന്നാള്‍ ആഘോഷങ്ങള്‍ വളരെ ലളിതമായിത്തന്നെയാണ് നടത്തിയിരുന്നത്. കൂടുതല്‍ സമയവും യാത്രകളിലായതിനാല്‍ തന്നെ ഓസ്‌ട്രേലിയ, ലണ്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വച്ച് പലതവണ പിറന്നാളുകള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ശ്രീക്കുട്ടനായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിനപ്പുറം ഞാനും ശ്രീക്കുട്ടനും മാത്രം ഒരുമിച്ചു പിറന്നാള്‍ ആഘോഷിക്കുന്നതാണ് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഏറ്റവുമധികം ഇഷ്ടമുള്ള കാര്യം. എപ്പോഴും ഒരുമിച്ചായതുകൊണ്ട് ആഘോഷങ്ങള്‍ ഇതുവരെ മുടങ്ങിയിട്ടില്ല. അതെല്ലാം ദൈവാനുഗ്രഹമായി കാണുന്നു. ഞങ്ങള്‍ ഒരുമിച്ചു തുഴയുന്ന തോണി മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിക്കുകയാണ്.

ശ്രീക്കുട്ടന് എപ്പോഴും ഞാന്‍ വച്ചുവിളമ്പി കൊടുക്കുന്നതാണ് ഇഷ്ടം. പിറന്നാളിനാണെങ്കിലും ചെറിയ രീതിയില്‍ എന്തെങ്കിലും തയ്യാറാക്കാന്‍ ആയിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്. യാതൊരുവിധ നിര്‍ബന്ധങ്ങളുമില്ല. പിറന്നാളിന് കേരളത്തില്‍ നാട്ടില്‍ തന്നെയുണ്ടെങ്കില്‍ ഞാന്‍ ചെറിയ രീതിയില്‍ സദ്യ ഒരുക്കാറുണ്ട്. എന്നും കഴിക്കുന്ന കറികള്‍ തന്നെയാണ് തയ്യാറാക്കുന്നതെങ്കിലും അതിന് ഒരു പ്രത്യേക മാധുര്യം ഉണ്ടാകും.

പാല്‍പ്പായസം ശ്രീക്കുട്ടന്‍ ഒരുപാട് ഇഷ്ടമാണ്. അതും ഞാന്‍ പിറന്നാളിനു വിളമ്പും. പിന്നെ അമ്പലത്തില്‍ പോയി വഴിപാടുകള്‍ കഴിപ്പിക്കും. നാട്ടിലുള്ള സമയങ്ങളിലൊക്കെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്താറുണ്ട്. ഇങ്ങനെയൊക്കെയാണ് സാധാരണയായുള്ള പിറന്നാള്‍ ആഘോഷങ്ങള്‍.

ഇത്തവണത്തെ പിറന്നാള്‍ ഗുരുവായൂരില്‍ ആണ്. ശ്രീക്കുട്ടനും എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഗുരുവായൂര്‍. ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷം രാത്രി വരെ ക്ഷേത്രപരിസരങ്ങളിലൊക്കെത്തന്നെയുണ്ടാകും ഞങ്ങള്‍. അവിടുന്നു തന്നെയാണ് ആഹാരം കഴിക്കുന്നത്. നാളെയേ തിരിച്ചു വരൂ. 26-ാം തീയതിയാണ് ശ്രീക്കുട്ടന്റെ ജന്മനക്ഷത്രം. അന്നുംകൂടി തൊഴുതുപ്രാര്‍ഥിച്ച ശേഷമേ ഗുരുവായൂരില്‍ നിന്നു മടങ്ങൂ.എന്നാണ് പിറന്നാൾ ആഘോഷത്തെ കുറിച്ച് താരം പറഞ്ഞത്.

മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. “ഞങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. വിവാഹത്തിനു മുന്‍പും ശേഷവും അത് രണ്ട് തരത്തിലാണെന്നു മാത്രം. എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്ന് ആദ്യകാലത്ത് ഒരുപാടുപേര്‍ ശ്രീക്കുട്ടനോടു ചോദിച്ചിട്ടുണ്ട്. പല വിമര്‍ശനങ്ങളും ഞങ്ങള്‍ക്കു നേരെയുണ്ടായി. പക്ഷേ അപ്പോഴൊക്കെ ‘അദ്ദേഹത്തിന്റെ കൂടെ നടക്കാന്‍ വേണ്ടിയാണ് വിവാഹം കഴിച്ചത്’ എന്നുള്ള മറുപടിയും ഞാന്‍ കൊടുത്തിട്ടുണ്ട്.

ഇത്തരം ചോദ്യങ്ങളൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടതാണ്. ഇപ്പോള്‍ ആരും അങ്ങനെയൊന്നും ചോദിക്കാറില്ല. ഇപ്പോഴൊക്കെ പല കലാകാരന്മാരും യാത്രകളില്‍ ഭാര്യയെ കൂടെക്കൂട്ടാറുണ്ടല്ലോ. അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് ഇന്നത്തെ കാലത്തു പ്രസക്തിയില്ല.

‘Love before marriage, life after marriage’ എന്നാണല്ലോ പറയാറുള്ളത്. വിവാഹശേഷം പ്രണയം ഇല്ലെന്നല്ല, പക്ഷേ മുന്‍പത്തേതിനേക്കാള്‍ വ്യത്യാസമുണ്ടാകും. പ്രേമിക്കുമ്പോള്‍ തീര്‍ച്ചയായും എല്ലാവരും അവരവരുടെ നല്ല വശങ്ങള്‍ മാത്രമായിരിക്കും പുറത്തു കാണിക്കുക. വിവാഹശേഷമുള്ള ജീവിതത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള പ്രണയം എന്നും എപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

എല്ലായ്‌പ്പോഴും മനസ്സില്‍ പ്രണയം ഉണ്ടാകണം. പ്രണയം എന്നത് മോശം കാര്യമല്ലല്ലോ. വിവാഹശേഷം പ്രണയം വേണോ? അതിനു മുന്‍പല്ലേ പ്രണയകാലം? എന്നൊക്കെ ഒരുപാട് പേര്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. പക്ഷേ വിവാഹശേഷം ഭാര്യാ-ഭര്‍തൃ ബന്ധം മുന്നോട്ടുപോകണമെങ്കില്‍ അവിടെ ശക്തമായ ഒരു പ്രണയം വേണം. പ്രണയം ഉണ്ടെങ്കിലേ ജീവിതം ശക്തമാകൂ. ഞാനും ശ്രീക്കുട്ടനും സ്‌നേഹമല്ലാതെ പരസ്പരം മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അതിതീവ്രമായ സ്‌നേഹമാണ് ഞങ്ങള്‍ തമ്മില്‍. ഇതെല്ലാം ഈശ്വരനിശ്ചയമായി ഞാന്‍ കാണുന്നു.

എനിക്ക് കൗമാരത്തിലോ കോളജ് കാലത്തോ ഒന്നും യാതൊരു പ്രണയബന്ധങ്ങളും ഇല്ലായിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രകണ്ടു സ്‌നേഹിച്ച ഏക മനുഷ്യന്‍ ശ്രീക്കുട്ടനാണ്. ഞാന്‍ അക്കാര്യം അദ്ദേഹത്തോട് പലതവണ പറഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ്. പ്രണയമില്ലാതൊരു ജീവിതമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വെറുമൊരു ഫാന്റസി പ്രണയമല്ല ഞങ്ങളുടേത്. ജീവിതത്തെ ജീവിതമായിത്തന്നെ കാണുന്നു. ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകും, പ്രയാസങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. അതിനൊന്നും പക്ഷേ 5 മിനിറ്റിലധികം ആയുസ്സ് ഉണ്ടാകില്ല. ചിലപ്പോള്‍ അത് 5 സെക്കന്‍ഡുകള്‍ കൊണ്ട് ഇല്ലാതാകും. വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ തന്നെ ജീവിതം വിജയകരമാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രണയവും ജീവിതവും എല്ലാം ആസ്വദിച്ചു തന്നെയാണ് ഞങ്ങളുടെ ജീവിതത്തോണി മുന്നോട്ടു നീങ്ങുന്നത്. ഇനിയും അത് അങ്ങനെ തന്നെ നീങ്ങട്ടെയെന്നു പ്രാര്‍ഥിക്കുന്നു.’ ലേഖ ശ്രീകുമാര്‍ പറയുന്നു.

about m g sreekumar

More in News

Trending

Recent

To Top