നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും! പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍… സമാധാനമുണ്ടെങ്കിലേ പാടാൻ പറ്റു! തുറന്നു പറച്ചിലുമായി അമൃതസുരേഷ്
സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയ്ക്കൊപ്പം അനിയത്തിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്റിലും അമൃത സജീവമാണ്. എജി വ്ളോഗ് സ് എന്ന യൂട്യൂബ് ചാനലും ഇവർക്ക് സ്വന്തമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അമൃതയും സഹോദരി അഭിരാമി സുരേഷും. ഇവരുടെ സന്തോഷങ്ങളും അമൃതംഗമയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാലിപ്പോഴിതാ അമൃത നൽകിയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വിവാദങ്ങളെ കുറിച്ചും അതെങ്ങനെയാണ് നേരിടേണ്ടിവന്നതുമൊക്കെ തുറന്നു പറയുകയാണ് ഗായിക.
വിവാദങ്ങള്‍ ഒന്നും ജീവിതത്തില്‍ ബാധിച്ചിട്ടില്ല എന്നു പറഞ്ഞു കഴിഞ്ഞാല്‍ അത് ഒരു നുണയായിരിക്കും. കാരണം എന്റെ കാര്യം നോക്കിയാല്‍ അറിയാം എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൂടെയുണ്ടായിരുന്നതാണ് വിവാദങ്ങള്‍. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഘട്ടം വരെ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം എന്തുപറഞ്ഞാലും സംഗീതം എന്ന് പറയുന്നതൊരു ക്രീയേറ്റീവ് സ്‌പേസ് ആണ്. മനസ്സിൽ സമാധാനമുള്ളപ്പോള്‍ മാത്രമേ പൂര്‍ണമായും മനസ്സര്‍പ്പിച്ചു പാടാന്‍ സാധിക്കൂ. ഒരു സിനിമയില്‍ പാട്ടുപാടാന്‍ ചെന്നാലും സംഗീതസംവിധായകന്‍ പറഞ്ഞുതരുന്ന ട്യൂണ്‍ അനുസരിച്ച് മാത്രം പാടിയാല്‍ പോര, ആ സിനിമയില്‍ അത് ഏത് രംഗത്തിലാണ് വരുന്നത്, ആ രംഗത്തെ ഇമോഷന്‍സ്, കഥാപാത്രത്തിന്റെ രീതികള്‍ ഇതെല്ലാം നോക്കി വേണം പാടാന്‍. അതിനൊരു പീസ് ഓഫ് മൈന്‍ഡ് ആവശ്യമാണ്. എങ്കിലും ഒരു പാട്ട് പാടാന്‍ വിളിക്കുമ്പോള്‍ എന്ത് സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും സ്വാഭാവികമായും ആ മൂഡിലേക്കു വരികയും അത് പാടി തീര്‍ക്കുകയും ചെയ്യും. പക്ഷേ ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ മ്യൂസിക് ആല്‍ബം പോലെ സ്വന്തമായിട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച കുറേ കാര്യങ്ങള്‍ വിവാദങ്ങള്‍ കാരണം, അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് കാരണം മുന്നോട്ടു പോകാതിരുന്നിട്ടുണ്ട്. അല്ലെങ്കില്‍ അത് ചെയ്തു തീര്‍ക്കാനുള്ള കാലയളവിനൊരുപാട് ദൈര്‍ഘ്യം വന്നിട്ടുണ്ട്.
ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറി. വിവാദങ്ങളോട്, അത് ഏതറ്റം വരെ പോകുമെന്ന്, അതില്‍ വീണുകിടന്നാല്‍ എന്റെ പ്രഫഷനല്‍ ജീവിതത്തില്‍ വരുന്ന നഷ്ടമെന്തൊക്കെയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തു. അതുപോലെ മനസ്സുകൊണ്ടു പാകപ്പെടുകയും ചെയ്തു. മാത്രമല്ല, ഞാന്‍ നടത്തിയ പ്രതികരണത്തിനും ഒരു വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ എന്നെക്കുറിച്ചും എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ ആളുകള്‍ക്കുണ്ടായിരുന്ന ധാരണകളും കുറേ മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ നിന്നും അതു വ്യക്തമാണ്. മുന്‍പ് എന്ത് കാര്യം സംഭവിച്ചാലും എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന് തരത്തില്‍ ഉറക്കെ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ സമൂഹമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു പരിധി വരെ അതിനു മാറ്റം വന്നിട്ടുണ്ട്. എന്റെ ഭാഗത്തെ ശരികളെ അവര്‍ ഉള്‍ക്കൊണ്ടുതുടങ്ങിയിരിക്കുന്നു.
നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍. ഞാന്‍ അത് മനസ്സിലാക്കിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞപ്പോഴാണ്. നല്ല രീതിയിലുള്ള തുറന്നുപറച്ചിലുകള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. അതു മനസ്സില്‍ തരുന്ന സമാധാനത്തിന് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചു വലിയ മൂല്യമുണ്ട്. ഇന്ന് ഞാന്‍ അത് അറിയുന്നു. ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നു പൂർണമായി തുറന്നുപറഞ്ഞില്ലെങ്കിലും എന്താണു സംഭവിച്ചതെന്നു കുറേയെങ്കിലും തുറന്നുപറഞ്ഞത് എനിക്കു വലിയ ആശ്വാസം നല്‍കി. ആ വെളിച്ചത്തിലാണ് മുന്നോട്ടു നീങ്ങുന്നത്. പക്ഷേ എല്ലാത്തിനും ഉപരിയായി വേദികളാണ് ഇത്രയും വലിയ വിവാദങ്ങള്‍ക്കിടയിലും തകര്‍ന്നു പോകാതെ എന്നെ പിടിച്ചു നിര്‍ത്തിയത്. വേദികള്‍ തരുന്ന ഊർജം അത്രമാത്രം വലുതാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും വേദിയിലെത്തിയാല്‍ പിന്നെ ഞാനെല്ലാം മറന്നുപാടും.
വിവാദങ്ങളോടൊന്നും ഡോണ്ട് ബോതര്‍ ആറ്റിറ്റ്യൂഡ് അല്ല എനിക്ക്. അതിനേക്കാള്‍ നല്ലത് നെഗറ്റീവ് ആയ ഇടങ്ങളില്‍ നിന്ന് വഴിമാറി നടക്കുക എന്നതാണ്. എന്തെങ്കിലും കാര്യത്തില്‍ ഇടപെടുമ്പോഴോ ഏതെങ്കിലും ഇടങ്ങളില്‍ ചെന്നുപെടുമ്പോഴോ ഒരുപാട് വിഷമിപ്പിക്കുന്ന നെഗറ്റീവ് ആയ കാര്യങ്ങളാണ് നടക്കുന്നതെങ്കില്‍ അവിടമോ അവിടെയുള്ളവരോ എനിക്കു വേണ്ടിയുള്ളതല്ല എന്നാണിപ്പോള്‍ ഞാന്‍ ചിന്തിക്കാറ്. അതിനി എത്ര വലിയ കാര്യമോ ഇടമോ ആണെങ്കിലും സഹിക്കാന്‍ കഴിയാത്ത, അണ്‍കംഫര്‍ട്ടബിള്‍ ആയ ഇടമോ വ്യക്തികളോ ആണെങ്കില്‍ അതൊന്നും നമുക്കുള്ളതല്ല എന്നു ഭഗവാന്‍ തരുന്ന സൂചനയായാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ചിന്തിച്ച് മുന്നോട്ടുപോകുന്നത് എന്റെ മനസ്സില്‍ ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. പ്രഫഷനല്‍ ജീവിതവും വ്യക്തിജീവിതവും മനോഹരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അത് എന്നെ വളരെയധികം സഹായിക്കുന്നുണ്ട് ഇപ്പോള്‍ എന്നും തുറന്നു പറയുകയായിരുന്നു അമൃത