Connect with us

യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല; ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാന്‍ പാടില്ല; ശ്രീകുമാരന്‍ തമ്പി

News

യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല; ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാന്‍ പാടില്ല; ശ്രീകുമാരന്‍ തമ്പി

യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല; ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാന്‍ പാടില്ല; ശ്രീകുമാരന്‍ തമ്പി

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യാഭമയ്‌ക്കെതിരെ ശ്രീകുമാരന്‍ തമ്പി. കലാമണ്ഡലം സത്യഭാമയെയും യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ടീച്ചറെയും തമ്മില്‍ താരതമ്യം ചെയ്യരുത് എന്നായിരുന്ന ശ്രീകുമാരന്‍ തമ്പി കുറിച്ചത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാന്‍ ആരെയും അനുവദിച്ചുകൂടാ. മികച്ച നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകളും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.

സത്യഭാമയുടെ ആരോപണത്തിന് പിന്നാലെ പ്രതികരണമെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മോശമായി സംസാരിച്ചതിനോടും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാന്‍ പാടില്ല എന്നായിരുന്നു അദ്ദേഹം എഴുതിയത്.

‘കലാമണ്ഡലം സത്യഭാമ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!!, യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം പദ്മനാഭന്‍ നായരുടെ പത്‌നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്‌നമാണ്. ഞാന്‍ സംവിധാനം ചെയ്ത ‘ഗാനം’, ‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്നീ ചിത്രങ്ങളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ചത് ആ മഹതിയാണ്.

‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓര്‍മ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നര്‍ത്തകിമാര്‍ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭന്‍ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാന്‍ ‘ദയിതേ കേള്‍ നീ’ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഡോക്കുമെന്ററി നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശന്‍ അത് സംപ്രേഷണം ചെയ്തു.

ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല. രാധയടക്കം അനേകം മോഹിനിമാരുടെ മനം കവര്‍ന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്. ശ്രീകൃഷ്ണനും നര്‍ത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരു കലാകാരനേയും വിലയിരുത്താന്‍ പാടില്ല.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാന്‍ പാടില്ല.. മികച്ച നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും എന്റെ വിജയാശംസകള്‍ എന്നുമാണ് അദ്ദേഹം കുറിച്ചത്.

More in News

Trending

Recent

To Top