Connect with us

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മാർച്ച് 31 വരെ സമയം നൽകി സുപ്രീംകോടതി

News

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മാർച്ച് 31 വരെ സമയം നൽകി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മാർച്ച് 31 വരെ സമയം നൽകി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കനത്ത തിരിച്ചടി. വിചാരണ പൂർത്തിയാക്കാൻ മാർച്ച് 31 വരെ സമയം നൽകി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. നേരത്തേ ദിലീപിന്റെ ഹർജിയിൽ ജുലൈ 31 ന് ഉള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. വിചാരണ പൂർത്തിയാക്കാൻ മാർച്ച് 31 വരെ സമയം നൽകിയിരിക്കുകയാണ് ഇപ്പോൾ കോടതി

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്.

മെയ് 8 നായിരുന്നു ദിലീപിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. വിചാരണ വൈകുന്നത് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണെന്നായിരുന്നു അന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകർ നീട്ടിക്കൊണ്ട് പോകുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ദിലീപ് ഭാഗം അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് വിസ്താരം നീട്ടിയെന്ന് പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറും പറഞ്ഞിരുന്നു.

അതിനിടെ കേസ് നീട്ടക്കൊണ്ട് പോകാനാണ് അതിജീവിതയുടെ ഭാഗത്ത് നിന്ന് ശ്രമമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ നിർണായക തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു ഇത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെങ്കിലും കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധന ഫലം എന്നാണ് ദിലീപ് വാദിച്ചത്. ദൃശ്യങ്ങളിൽ മാറ്റമില്ലെന്നിരിക്കെ വീണ്ടും അന്വേഷിക്കേണ്ട കാര്യമെന്താണെന്നും ദിലീപ് ചോദിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി.

More in News

Trending

Recent

To Top