News
ആ ഇഷ്ടം മനസ്സിൽ കൊണ്ടുനടന്നില്ല! 77ന്റെ നിറവില്‍ മലയാളത്തിലെ കള്ളിച്ചെല്ലമ്മ… ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും
ആ ഇഷ്ടം മനസ്സിൽ കൊണ്ടുനടന്നില്ല! 77ന്റെ നിറവില്‍ മലയാളത്തിലെ കള്ളിച്ചെല്ലമ്മ… ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും
കേവലം പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. പ്രണയവും വിരഹവും ഹാസ്യവും കുടുബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അങ്ങനെ ഷീലയെന്ന അനുഗ്രഹീത നടിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചലച്ചിത്ര രംഗങ്ങള്‍ ഇന്നും മറക്കാനാവില്ല. സൗന്ദര്യവും കഴിവും ഒന്നിച്ച് അഭിനയത്തിന്റെ മാറ്റുകൂട്ടിയപ്പോള്‍ ചലച്ചിത്ര ആസ്വാദകര്‍ക്ക് ഈ പ്രതിഭ പ്രിയങ്കരിയായി. ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടംനിലനിര്‍ത്തിയ ഷീല ഇന്ന് 77ആം പിറന്നാള്‍ നിറവിലാണ്. സോഷ്യൽ മീഡിയയിലൂടെയും അലാതെയുമായി സഹപ്രവർത്തകരും ആരധകരുമടക്കം നിരവധി പേരാണ് പിറന്നാളാശംസകൾ നേരുന്നത്.
1942 മാര്‍ച്ച് 24ന തൃശൂര്‍ കണിമംഗലം സ്വദേശി ആന്റണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളായാണ് ഷീല സെലിന്റെ ജനനം. പിതാവ് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളര്‍ന്നതും.
1962ല്‍ എംജിആര്‍ നായകനായ തമിഴ് ചിത്രം പാശത്തിലൂടെയാണ് ഷീല സിനിമാ രംഗത്തേക്കുള്ള ഷീലയുടെ അരങ്ങേറ്റം. അന്ന് ലൊക്കേഷനിലെത്തിയ ഷീലയുടെ പേര് എംജിആര്‍ മാറ്റി. സരസ്വതി ദേവി എന്നായിരുന്നു പുതിയ പേര്. ഇതിനിടെ പാശത്തിന്റെ സെറ്റില്‍വച്ച് ഷീലയെ കണ്ട പി ഭാസ്‌കരന്‍ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലേക്ക് നായികയായി ക്ഷണിച്ചു. അങ്ങനെ സരസ്വതി ദേവി വീണ്ടും ഷീലയായി മാറി. പാശം റിലീസ് ചെയ്യുന്നതിന് മുമ്പെ ഭാഗ്യജാതകം പുറത്തെത്തി. തുടര്‍ന്നുള്ള അഭിനയജീവിതത്തില്‍ ആ 17കാരിയുടെ ‘ഭാഗ്യജാതകം’ ആയി ചിത്രം മാറി.
തുടര്‍ന്ന് മലയാള ചലച്ചിത്ര ലോകം സാക്ഷിയായത് ഷീലയുടെ യുഗത്തിനായിരുന്നു. ഒന്നിനുപിറകെ ഒന്നായി വിജയിക്കുന്ന ചിത്രങ്ങള്‍, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍, വെല്ലുവിളികള്‍ ഏറ്റെടുത്ത് പരീക്ഷിക്കുന്ന കഥാപാത്രങ്ങള്‍. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, അടിമകള്‍, യക്ഷഗാനം, ഈറ്റ, ഒരുപെണ്ണിന്റെ കഥ, അശ്വമേധം, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്,, കാപാലിക തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലെ ഷീലയുടെ സാന്നിധ്യം ശ്രദ്ധേയമായി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറി.
രണ്ട് പതിറ്റാണ്ടോളം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന ഷീല 1980-ല്‍ ഒരു ഇടവേളയെടുത്തു. സ്ഫോടനം എന്ന ചിത്രത്തിന് ശേഷമായിരുന്നു താല്‍കാലിക വിടവാങ്ങല്‍. 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ഷീല രണ്ടാം വരവ് നടത്തി. ജയറാമിനൊപ്പമെത്തിയ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. പൊട്ടിച്ചിരിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ രംഗങ്ങള്‍ ത്രേസ്യയിലൂടെ ഷീല അനശ്വരമാക്കി. അന്തരിച്ച കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടതാണെന്നതില്‍ സംശയമില്ല.
2004ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ അകലെയില്‍ ഷീല എന്ന അഭിനേത്രി നിറഞ്ഞാടി. പൃഥ്വിരാജിനും ഗീതുമോഹന്‍ ദാസിനുമൊപ്പം മാര്‍ഗരറ്റ് ഡീകോസ്റ്റയെന്ന കഥാപാത്രം ഷീലയുടെ അഭിനയകരുത്ത് തെളിയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഷീലയെ തേടിയെത്തി. രണ്ട് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന പുരസ്‌കാരവുമാണ് ചിത്രം നേടിയത്. കൂടാതെ വിരല്‍ തുമ്പിലാരാരോ, അകലെ, പൊന്മുടി പുഴയോരത്ത്, സ്നേഹവീട്, പതാക, തസ്‌കരവീരന്‍, കൊട്ടാരത്തില്‍ കുട്ടിഭൂതം, മിസ്റ്റര്‍ മരുമകന്‍, ഉത്സാഹകമ്മിറ്റി തുടങ്ങിയ ചിത്രങ്ങളിലും ഷീല അഭിനയിച്ചു.
നടിയെന്ന പേരില്‍ മാത്രം ഒതുങ്ങാന്‍ ഷീല ഒരുക്കമല്ലായിരുന്നു. എഴുത്തിലും ചിത്രരചനയിലും സംവിധാനത്തിലും ഇന്റീരിയര്‍ ഡിസൈനിങ്ങിലും ഉള്‍പ്പെടെ ഷീല പ്രതിഭ തെളിയിച്ചു. ശിഖരങ്ങള്‍,യക്ഷഗാനം എന്നിവ ഷീല എന്ന സംവിധായികയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും ഷീല തന്നെ നിര്‍വഹിച്ചു. പത്താമത്തെ ചെക്ക് എന്ന നോവലും ഷീലയുടേതായി പുറത്തിറങ്ങി. കുയിലിന്റെ കൂടെന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
അഭിനയിക്കാന്‍ ഒരു തരിമ്പ് പോലും ഇഷ്ടമില്ലാതെയാണ് താന്‍ വെള്ളിത്തിരയില്‍ എത്തിയതെന്നാണ് ഷീല തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കില്‍ ഒരിക്കലും ഷീല അഭ്രപാളിയില്‍ എത്തുകയില്ലായിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയത്. പതിമൂന്നാം വയസില്‍ സിനിമയിലേക്ക് എത്തി. അഭിനയിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതെ, അത് സ്വപ്‌നം കാണാതെ വന്ന ആള്‍ ഞാനായിരിക്കും. എന്റെ ചേച്ചിയ്ക്ക് ഇഷ്ടമായിരുന്നു. അവര്‍ കുറച്ചൊക്കെ പാട്ട് പാടും. ഇപ്പോഴവര്‍ ജീവിച്ചിരിപ്പില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം പാട്ടാണ്. പക്ഷേ എന്തോ ആ കഴിവ് ദൈവം എനിക്ക് തന്നിട്ടില്ല. മൂളുക പോലുമില്ല. പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്.
റേഡിയേ കേള്‍ക്കാതെ ഉറങ്ങാന്‍ പോലും പറ്റില്ല. എപ്പോഴും എന്റെ വീട്ടില്‍ റേഡിയോ ഇങ്ങനെ ശബ്ദിച്ച് കൊണ്ടേ ഇരിക്കും. ആ വൈബ്രേഷന്‍ എനിക്ക് വേണം. ധാത്രിക്കുട്ടിയുടെ പേരക്കിടാവാണ് ഷീലാമ്മ എന്ന ചോദ്യത്തിനും നടി രസകരമായ രീതിയില്‍ ഉത്തരം പറഞ്ഞിരുന്നു. ആ ഇടയ്ക്ക് ഛായം എന്നൊരു സിനിമ വന്നു. അതില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര് ധാത്രി എന്നായിരുന്നു. അല്ലാതെ ആ പേരുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ സന്തോഷമുള്ള കാര്യമാണ്.
എന്റെ അച്ഛന്‍ അമ്മ, അവരുടെ മാതാപിതാക്കള്‍ എല്ലാവരും സിറിയന്‍ കത്തോലിക്ക്‌സില്‍ ഉള്ളവരാണ്. ആരാണ് ഇതൊക്കെ പറഞ്ഞ് പരത്തിയതെന്ന് അറിയില്ല. പിന്നെ കുറേ പേര്‍ ഞാന്‍ ആംഗ്ലോ ഇന്ത്യനാണെന്ന് പറയുന്നു. അങ്ങനെയും കുറേ കഥകള്‍ വന്നിരുന്നു. ഞാന്‍ ജനിച്ചത് ക്രിസ്ത്യനിയായിട്ടാണ്. ഒരു സുറിയാനി ക്രിസ്ത്യനാണ്. മലയാള സിനിമയില്‍ വന്നതിന് ശേഷം എനിക്ക് ഒരു ദുരനുഭവങ്ങളുമില്ല. തമിഴിലാണ് ഞാന്‍ ആദ്യം വന്നത്. അവിടെ നില്‍ക്കാന്‍ പറ്റത്തില്ല. എന്റെ അമ്മ വളരെ കര്‍ക്കശക്കാരിയായിരുന്നു. മലയാളത്തില്‍ വന്നപ്പോള്‍ രണ്ട് കൈയും നീട്ടി എന്നെ സ്വീകരിച്ചു.
മലയാള സിനിമ എനിക്ക് അമ്മയെ പോലെയാണ്. എനിക്ക് എല്ലാ കാര്യങ്ങളും തന്ന് എന്നെ സംരക്ഷിച്ചത് മലയാളത്തിലാണ്. തമിഴ് ഒരിക്കലും എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഞാന്‍ അന്ന് കുറച്ച് തടിച്ച് ഇരുന്നതിനാല്‍ ഗ്ലാമര്‍ റോളിലേക്ക് അവര്‍ ശ്രമിച്ചിരുന്നു. അതും എനിക്കും ഇഷ്ടപ്പെട്ടില്ല. മലയാളത്തില്‍ വന്നപ്പോള്‍ നല്ല കഥാപാത്രത്തിലൂടെ ഗ്ലാമറസായി എന്നെ കാണിച്ചു. അത് രണ്ടുമാണ് വേണ്ടത്. കള്ളിച്ചെല്ലമ്മ ഒക്കെ എടുത്ത് നോക്കിയാല്‍ കാണാം. കഥയും ഉണ്ട്, ഗ്ലാമറുമുണ്ടെന്നും ഷീല പറയുന്നു.
