Connect with us

അമ്മ പോയപ്പോള്‍ കിടപ്പിലായ അച്ഛനും സുഖമില്ലാത്ത അനിയനും മാത്രം; ഒമ്പതര വര്‍ഷത്തെ വനവാസത്തിനൊടുവില്‍! മനസ്സു തുറന്ന് സാജന്‍ പള്ളുരുത്തി

Malayalam

അമ്മ പോയപ്പോള്‍ കിടപ്പിലായ അച്ഛനും സുഖമില്ലാത്ത അനിയനും മാത്രം; ഒമ്പതര വര്‍ഷത്തെ വനവാസത്തിനൊടുവില്‍! മനസ്സു തുറന്ന് സാജന്‍ പള്ളുരുത്തി

അമ്മ പോയപ്പോള്‍ കിടപ്പിലായ അച്ഛനും സുഖമില്ലാത്ത അനിയനും മാത്രം; ഒമ്പതര വര്‍ഷത്തെ വനവാസത്തിനൊടുവില്‍! മനസ്സു തുറന്ന് സാജന്‍ പള്ളുരുത്തി

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരങ്ങളില്‍ ഓരാളാണ് സാജന്‍ പള്ളുരുത്തി. മിമിക്രിവേദികളില്‍ ശബ്ദാനുകരണം കൊണ്ടും ശരവേഗത്തില്‍ സംസാരിച്ചും കൗണ്ടറുകള്‍ അടിച്ചും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന താരമാണ് സാജന്‍. ഉത്സവപറമ്പുകളിലൂടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും കാലുകുത്തിയ സാജന്റെ പല കോമഡികളും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ പാകത്തിനുള്ളതാണ്. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും ഉള്ളിലെ സങ്കടങ്ങള്‍ മറച്ചു പിടിക്കാനാണ് സാജന്‍ ശ്രമിച്ചത്. അതുകൊണ്ടു തന്നെ കൂടെ തുടങ്ങിയവരും കൈ പിടിച്ചു നടത്തിയവരും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തിളക്കത്തോടെ നടന്നു കയറിയപ്പോഴും ഉത്തരവാദിത്തങ്ങളെ മറന്നുകൊണ്ട് അവസരങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സാജന്‍ തയ്യാറായില്ല. അമ്മയുടെ ആക്‌സ്മിക മരണത്തിനു പിന്നാലെ അച്ഛന്‍ തളര്‍ന്നു കിടപ്പിലായപ്പോള്‍ കലാരംഗത്തു നിന്നു നീണ്ട ഇടവേളയെടുത്ത് അദ്ദേഹത്തെ ശുശ്രൂഷിക്കാനായിരുന്നു സാജന്റെ തീരുമാനം. കാരണം, രാവും പകലുമില്ലാതെ വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന കാലത്ത് ഭക്ഷണം ഒരുക്കി വച്ചും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടും എല്ലാ പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ടായിരുന്നത് ഈ അച്ഛനും അമ്മയുമായിരുന്നു. അവരുടെ അവസാന കാലത്ത് സ്‌നേഹവും പരിചരണവും നല്‍കാന്‍ പണം കൊടുത്ത് ആളെ നിറുത്താന്‍ സാജന്റെ ഉള്ളിലെ മകന്‍ ഒരുക്കമായിരുന്നില്ല. ഇപ്പോള്‍ തന്റെ ചെണ്ട എന്ന യൂട്യൂബ് ചാനലിലെ ഹിറ്റ് വെബ്‌സീരീസിനു പിന്നാലെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ് സാജന്‍ പള്ളുരുത്തി. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരം മനസ്സു തുറന്നത്.

എനിക്കുള്ള കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നു. സ്‌കൂളില്‍ ഡാന്‍സ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ് ലുക്ക് ആണല്ലോ. ഈ ലുക്കില്‍ ഞാനൊരു മോണോ ആക്ട് അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ ചിരിച്ചു. ആ ചിരിയാണ് എന്നെ ഈ വേദികളിലേക്ക് എത്തിച്ചത്. ഞാന്‍ തമാശകള്‍ എഴുതാന്‍ തുടങ്ങി. കലാഭാവന്റെ പ്രോഗ്രാം, ഹരിശ്രീയുടെ പ്രോഗ്രാം അങ്ങനെ പ്രശസ്തമായ ട്രൂപ്പുകളുടെ പരിപാടികളായിരുന്നു ആ കാലത്ത് അമ്പലപ്പറമ്പുകളില്‍ ഹിറ്റ്. അതിനിടയിലാണ് ‘സാജന്‍ പള്ളുരുത്തി’ ഒരു പേരായി വരുന്നത്. സംഘകല എന്നൊരു ട്രൂപ്പിനു വേണ്ടിയായിരുന്നു അന്ന് കളിച്ചിരുന്നത്. മാസം 90 കളികളുണ്ടായ സമയമുണ്ടായിരുന്നു. ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വര്‍ഷത്തിലൊരിക്കല്‍ വരും. അതിലും എന്റെ പേര് കേറി വന്നു. സ്‌റ്റേജില്‍ എനിക്ക് പേരായി. പല ട്രൂപ്പുകള്‍ക്കു വേണ്ടി എഴുതി. ട്രൂപ്പിന്റെ പേരിനേക്കാള്‍ സാജന്‍ പള്ളുരുത്തിയുടെ പ്രോഗ്രാം എന്ന വിശേഷണം കിട്ടിത്തുടങ്ങി.

രണ്ടാളുടെ ബുദ്ധിയും സംസാരശേഷിയും എനിക്ക് തന്നിരിക്കുകയാണ്. കാരണം എന്റെ അനുജന്‍ ഒരു ഭിന്നശേഷിക്കാരനാണ്. അവനെക്കൊണ്ടു തന്നെ എന്റെ അമ്മ ഏറെ ദുഃഖത്തിലായിരുന്നു. എന്നിലെ കലാവാസന അമ്മയ്ക്ക് ഇഷ്ടമാണ്. എന്റെ ഇല്ലായ്മയിലും പോരായ്മയിലും ഒപ്പം നിന്നവരാണ് അച്ഛനും അമ്മയും. 12 വര്‍ഷം മുന്‍പ് അമ്മയ്ക്ക് പ്രഷര്‍ കൂടി ആശുപത്രിയില്‍ ആയപ്പോള്‍ ആ 27 ദിവസങ്ങളും അമ്മയെ നോക്കിയത് ഞാനായിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. അമ്മ പോയി. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു വശം തളര്‍ന്ന് കിടപ്പിലായി. ആ ഒന്‍പതര വര്‍ഷം എന്റെ വനവാസം ആയിരുന്നു. ഒരു മുറിയില്‍ അനുജന്‍… മറ്റൊരു മുറിയില്‍ അച്ഛന്‍! ഇവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് ഒന്‍പതര കൊല്ലം കടന്നു പോയി. ഇതിനിടയില്‍ ആരെങ്കിലും വിളിച്ചാല്‍ മാത്രം പ്രോഗ്രാമിനു പോകും. ഗള്‍ഫിലാണ് പരിപാടിയെങ്കിലും പ്രോഗ്രാം കഴിഞ്ഞ് അടുത്ത ഫ്‌ലൈറ്റിന് തിരികെയെത്തും. രണ്ടു വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. അതിനുശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയത്. ചെണ്ട എന്ന യുട്യൂബ് ചാനലുണ്ട്. അതില്‍ വെബ് സീരിസ് ചെയ്യുന്നു. നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ് അതില്‍ അഭിനയിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള കുട്ടികള്‍ ആണ്. സുഹൃത്തുക്കളുടെ ഭാര്യമാരും എന്റെ ഭാര്യ ഷിജിലയുടെ സുഹൃത്തുക്കളും എല്ലാവരും അതിലുണ്ട്. ആഴ്ചയില്‍ ഒരു എപ്പിസോഡ് വീതം വരും. ചെണ്ട കാണാത്തവര്‍ ആരുമില്ല… ചെണ്ടകൊട്ട് കേള്‍ക്കാത്തവരായി ആരുമില്ല. ചെണ്ടയുടെ താളത്തിനൊത്ത് തുള്ളാത്തവരില്ല. ചെണ്ട കൊണ്ട് എവിടെയാണെങ്കിലും അവിടെ ആളു കൂടും. കൊട്ട് കണ്ടവരും കൊട്ട് കേട്ടവരും കാത്തിരിക്കുക… ഒരു പുതിയ കൊട്ടുമായി ഞങ്ങള്‍ വരുന്നു. അതാണ് ചെണ്ട. എന്നും സാജന്‍ പറഞ്ഞു നിര്‍ത്തി. 

about sajan palluruthy

More in Malayalam

Trending

Recent

To Top