Malayalam
മമ്മൂക്കയ്ക്കും ലാലേട്ടനും പ്രത്യേകം സ്റ്റൈലുണ്ട്, പൃഥ്വിയുടെ പവര്‍ വേറെ; മലയാളം സിനിമയിലും തമിഴ് സിനിമയിലും വ്യത്യസ്തമാണ്; സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി പറയുന്നു !
മമ്മൂക്കയ്ക്കും ലാലേട്ടനും പ്രത്യേകം സ്റ്റൈലുണ്ട്, പൃഥ്വിയുടെ പവര്‍ വേറെ; മലയാളം സിനിമയിലും തമിഴ് സിനിമയിലും വ്യത്യസ്തമാണ്; സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി പറയുന്നു !
സിനിമകൾ തിരശീലയിൽ ആസ്വദിക്കുമ്പോൾ നമ്മൾ പലപ്പോഴും അതിന് പിന്നണിയിലുള്ളതെല്ലാം മറക്കാറുണ്ട്. എന്നാൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ആവേശം സൃഷ്ടിച്ച ഒരു പേരായിരുന്നു സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയുടേത്. പിന്നണിയിൽ മാത്രമാണ് മാഫിയ ശശി പ്രവർത്തിക്കുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് അദ്ദേഹം .
80 കളിലെ സിനിമകളിൽ സിനിമയിൽ എത്തിയ ഇദ്ദേഹം ഇന്നും പ്രേക്ഷകർക്ക് ഒരു ആവേശമാണ്. അഭിനേതാവായി സിനിമയിൽ എത്തിയതിന് ശേഷമായിരുന്നു സ്റ്റണ്ട് മാസ്റ്ററായി മാറുന്നത് . മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും മാഫിയ ശശി സജീവമാണ്. സൂപ്പർ താരങ്ങളുടെ പഴയ ഹിറ്റ് സംഘടനത്തിന് പിന്നിൽ ഇദ്ദേഹമാണ്.
ഇപ്പോഴിത താരങ്ങളുടെ ആക്ഷൻ രീതികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ സിനിമ ജീവിതത്ത കുറിച്ചും താരരാജാക്കന്മാരുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാൻ എളുപ്പമാണെന്നും പുതുതായി എത്തുന്ന നടന്മാര്‍ക്കൊപ്പം ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും മാഫിയ ശശി പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…മറ്റ് ഭാഷകളെ അപേക്ഷിച്ച് വളരെ റിയലസ്റ്റിക്കായ രീതിയിലാണ് മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങൾ ചിത്രീകരിക്കുന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഫൈറ്റിങ്ങിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും മാഫിയ ശശി അഭിമുഖത്തിൽ പറയുന്നു..
“മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് താരതമ്യേന എളുപ്പമാണ്. എന്നാൽ പുതുതായി എത്തുന്ന നടന്മാര്‍ക്കൊപ്പം ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണംഒരു ഹീറോ ആദ്യം വരുമ്പോള്‍ അവര്‍ക്ക് നമ്മുടെ ടൈമിങ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒന്ന് രണ്ട് സിനിമ കഴിയുമ്പോള്‍ അവര്‍ പഠിക്കും. പിന്നെ ബുദ്ധിമുട്ടൊന്നുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
മലയാള സിനിമയെ സംബന്ധിച്ച് പരമാവധി മൂന്ന് മിനുറ്റിനുള്ളിലെ ഫൈറ്റ് വരുള്ളൂ. തമിഴിലും തെലുങ്കിലുമൊക്കെയാണെങ്കില്‍ ക്ലൈമാക്‌സിലെ അര മണിക്കൂറിലേറെ നേരം ഫൈറ്റായിരിക്കും. ചേസിങ്ങും മറ്റും ചേര്‍ന്നതാവും ഇത്. ഏത് സിനിമയാണെങ്കിലും ഡയറക്ടര്‍ ആദ്യം നമ്മളോട് സബ്ജക്റ്റ് പറയും. നമ്മുടെ സ്വന്തം ഇഷ്ടത്തിന് ചെയ്യാന്‍ കഴിയില്ല. എന്താണോ വേണ്ടത് അത് അവര്‍ പറയും. അതിന് അനുസരിച്ചാണ് ചെയ്ത് കൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
താരങ്ങളുടെ സ്റ്റണ്ട് ചെയ്യുന്ന രീതിയെ കുറിച്ചും മാഫിയ ശശി പറയുന്നുണ്ട്. ”മമ്മൂക്കയാണെങ്കില്‍ അദ്ദേഹത്തിന് ഒരു സ്‌റ്റൈലുണ്ട്. അത് എനിക്കറിയാം. അതിനനുസരിച്ചാണ് സ്റ്റണ്ട് രംഗങ്ങള്‍ പ്ലാന്‍ ചെയ്യുക. ലാലേട്ടന്റെ സ്റ്റൈല്‍ വേറെ ആണ്. പൃഥ്വിരാജിന്റെ പവര്‍ വേറെയാണ്. അത് നമ്മള്‍ പഠിക്കണം, മാഫിയ ശശി പറയുന്നു. സ്റ്റണ്ട് സ്വീകന്‍സുകള്‍ ചെയ്യുന്നതിനിടെ വലിയ അപകടങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ഒരിക്കല്‍ ത്യാഗരാജന്‍മാസ്റ്ററുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ റോപ്പ് പൊട്ടി താഴെ വീണിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കുറച്ചു കൂടി സേഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാഫിയ എന്ന പേര് ലഭിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. മാഫിയ എന്ന സിനിമ ചെയ്തതിന് ശേഷമാണ് മാഫിയ എന്നുള്ള പേര് ലഭിക്കുന്നത്. 15 ഓളം ഫൈറ്റുകള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. ലക്കി പേരാണെന്ന് തോന്നിയതുകൊണ്ട് ഒപ്പം ചേര്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. കൂടാതെ മലയാള സിനിമയിൽ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യാന്‍ പീറ്റര്‍ ഹെയ്‌നെ പോലുള്ളവര്‍ എത്തുന്നത് ഭീഷണിയല്ലേ എന്നും അവതാരകൻ ചോദിച്ചിരുന്നു. രസകരമായ ഉത്തരമായിരുന്നു അദ്ദേഹം നൽകിയത്. ”ഒരിക്കലും അല്ല. നമുക്ക് കിട്ടേണ്ടത് നമുക്ക് കിട്ടും. ഒരാള്‍ വന്നതിന്റെ പേരില്‍ അവസരങ്ങള്‍ ഇല്ലാതാകില്ല. നമ്മള്‍ ചെയ്തുവെച്ച കാര്യങ്ങളുണ്ടല്ലോ,” മാഫിയ ശശി പറഞ്ഞു.
about mafiya sasi