എന്നെ ഒരുപാട് ഇഷ്ടപ്പെട്ടു മരിക്കുന്നതിന് മുമ്പ് അവസാനമായി എഴുതിയത്! അലറിക്കരഞ്ഞ് ആ വിജയ വാർത്ത സ്വീകരിച്ച് മണിക്കുട്ടൻ
95 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് വ്യാപനഘട്ടത്തില്‍ നിര്‍ത്തിയ ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ വിജയിയെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കുട്ടനാണ് വിജയി. അവസാന റൗണ്ടില്‍ എത്തിയത് എട്ടു പേരാണ്. നോബി, റിതു, സായി , മണിക്കുട്ടന്‍ , ഫിറോസ്, റംസാന്‍, ഡിംപല്‍, അനൂപ് കൃഷ്ണന്‍ തുടങ്ങിയവരായിരുന്നു അവസാനഘട്ടത്തില്‍ ഷോയില്‍ നിന്നിരുന്നത്.
പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്.
സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, സാനിയ ഇയ്യപ്പന്‍, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, വീണ നായര്‍ തുടങ്ങിയ വലിയ താര നിര അണിനിരന്ന പരിപാടിയിലാണ് വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.
വിജയിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ടു പേരുടേയും വീട്ടുകാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. ശേഷം സ്‌ക്രീനില്‍ വിജയിയെ കാണിക്കുകയായിരുന്നു. 92,001,384 വോട്ടുകളുമായി മണിക്കുട്ടന്‍ ബിഗ് ബോസ് മലയാലം സീസണ്‍ 3 വിന്നര്‍. വിജയ വാര്‍ത്ത അലറി വിളിച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്‍ കേട്ടത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു തന്റെ ട്രോഫി മണിക്കുട്ടന്‍ മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങിയതും. സന്തോഷത്തിന്റെ കണ്ണീരൊഴുക്കിയായിരുന്നു മണിക്കുട്ടന്‍ സംസാരിച്ചത്.
മണിക്കുട്ടന്റെ വാക്കുകളിലേക്ക്.
നേരത്തെ ഡിംപല്‍ പറഞ്ഞിരുന്നു, ഒരു ആഗ്രഹത്തിനായി ഒരാള്‍ പൂര്‍ണമനസോടെ ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കില്‍ ആ ആഗ്രഹം സഫലമാക്കാന്‍ ലോകം മുഴുവന്‍ അവനെ സഹായിക്കാനെത്തുമെന്ന്. എന്നെ സഹായിക്കാന്‍ ഈ ലോകം മൊത്തമാണ് വന്നത്. ഇടയ്ക്ക് വച്ച് ഞാന്‍ ഇവിടെ നിന്നും പോകാന്‍ നിന്നപ്പോള്‍ പോലും എന്നെ ഇവിടേയ്ക്ക് തിരികെ കൊണ്ട് വന്ന് എന്ന മത്സരിപ്പിച്ച അണിയറ പ്രവര്‍ത്തകരോടും ബിഗ് ബോസിനോടും നന്ദി പറയുന്നു.
ഒരുപാട് പേരോട് നന്ദി പറയേണ്ടതുണ്ട്. ആദ്യം പറയേണ്ടത് ഈ മത്സരാര്‍ത്ഥികളോടാണ്. ഇത് ഒത്തൊരുമയുടെ വിജയമായിരുന്നു. ടാസ്‌ക്കുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ഒറ്റയ്ക്ക് വിജയിക്കണമെന്ന് കരുതിയിരുന്നില്ല. ഒരുമിച്ച് ജയിക്കാനാണ് നോക്കിയത്. ഇവരും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്്. പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ ദേ നേരത്തെ കണ്ട രണ്ടു പേര്‍. ഒരുപാട് പേരുടെ കളിയാക്കലുകള്‍ കേട്ടു. എന്നിട്ടും മകനെ വിശ്വസിച്ചു കൂടെ നിന്നു. എന്തെങ്കിലുമൊക്കെ തിരിച്ചു കൊടുക്കാന്‍ സാധിച്ചു.
എന്നും എന്റെ സ്വപ്‌നം സിനിമയാണ്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം. ലോക്ക്ഡൗണ്‍ വന്ന് ജീവിതം അത്ര പ്രതിസന്ധിയില്‍ എത്തി നില്‍ക്കെയാണ് ബിഗ് ബോസിലേക്ക് വരാനുള്ള അവസരം ലഭിക്കുന്നത്. ഇതുവരെ എത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇതുവരെ എത്താന്‍ എനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവൊന്നുമായിരുന്നില്ല. ആരും പിആര്‍ ഒന്നും വച്ചിട്ടല്ല ഇവിടെ വരുന്നത്. എനിക്കും അങ്ങനെയൊന്നുമില്ലായിരുന്നു. എന്നിട്ടും അവരങ്ങനെ കേട്ടു. എന്നിട്ടും എനിക്ക് വേണ്ടി രാത്രിയും പകലുമില്ലാത, കൊവിഡ് സമയത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും നെറ്റ് റീച്ചാര്‍ജ് ചെയ്തും ഹോട്ട് സ്റ്റാര്‍ ഇന്‍സ്റ്റാള്‍ ചെയ്തും വോട്ട് ചെയ്ത നിങ്ങളുടെ വിജയമാണിത്. അതിന് നിങ്ങളോട് എല്ലാവരോടും പ്രത്യേക നന്ദി പറയുന്നു.
എന്നെ ഇഷ്ടപ്പെട്ടിരുന്ന പയ്യന്‍, എനിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്നതാണ്, അവന്‍ ആ സമയത്ത് മരിച്ചു പോയി. അവന്‍ മരിക്കുന്നതിന് മുമ്പ് അവസാനമായി എഴുതിയ വാക്കുകളാണ് മണിക്കുട്ടന്‍ ചേട്ടനെ എങ്ങനെയെങ്കിലും ഫൈനല്‍ ഫൈവ് വരെ എത്തിക്കണമെന്ന്. സജിന്‍ എന്നാണ് അവന്റെ പേര്. ഈ സമയത്ത് ഞാനവനെ ഓര്‍ക്കുകയാണ്. അതുപോലെ ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ് എന്റെ റിനോജിനെ. ഇന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപാട് സന്തോഷിച്ചേനെ. അളിയാ എന്തെങ്കിലും ആയെടാ ഞാന്‍. എന്തെങ്കിലും ആയി.
എല്ലാത്തിനുമപരിയായി എന്റെ ലാല്‍ സര്‍. അമ്മയും പപ്പയും എപ്പോഴും പറയുമായിരുന്നു ബിഗ് ബോസില്‍ പോകുമ്പോള്‍ സറിനെ വിഷമിപ്പിക്കരുതെന്ന്. വഴക്ക് കേള്‍പ്പിക്കരുതെന്ന്. കൊവിഡ് സമയത്ത് എന്നെ വിളിക്കുകയും എന്റെ മാതാപിതാക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത വ്യക്തിയാണ്. മനസില്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ്. സര്‍ പറഞ്ഞൊരു വാക്ക് അത് ഞാന്‍ എവിടെ പോയാലും മനസില്‍ കാത്തുസൂക്ഷിക്കുന്നതാണ്. ക്വാളിറ്റി ഓഫ് സോള്‍. മറ്റൊരാളെ വിഷമിപ്പിക്കാതെ, ശാരീരികമായി വേദനിപ്പിക്കാതെ, കാര്യങ്ങളെ എത്രത്തോളം നമുക്ക് സമീപിക്കാം, അവിടെയാണ് ക്വാളിറ്റി ഓഫ് സോള്‍ എന്നത്. അതൊരു വേദപാഠം പോലെ ഞാന്‍ മനസില്‍ കൊണ്ടു നടക്കുന്നതാണ്. ഇനിയും എനിക്ക് സിനിമയില്‍ ഒരുപാട് യാത്ര ചെയ്യണം. നിങ്ങള്‍ എന്നെ ഇനിയും സഹായിക്കണം. എല്ലാവര്‍ക്കും നന്ദി, എല്ലാവര്‍ക്കും നന്ദി.