Malayalam
പുഴ മുതല്‍ പുഴ വരെ’ സീരിയല്‍ പോലെ ആവരുത്; പ്രേക്ഷകന്റെ ഉപദേശത്തിന് മറുപടി നൽകി അലി അക്ബര്‍
പുഴ മുതല്‍ പുഴ വരെ’ സീരിയല്‍ പോലെ ആവരുത്; പ്രേക്ഷകന്റെ ഉപദേശത്തിന് മറുപടി നൽകി അലി അക്ബര്‍
അലി അക്ബര്‍ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ട്രയ്‌ലര്‍ കണ്ടിട്ട് ചിത്രം സീരിയല്‍ പോലെ ആവരുതെന്ന ഉപദേശമാണ് അലി അക്ബറിനോട് ഒരു പ്രേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്നത് . അലി അക്ബറിന്റെ തന്നെ സീനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രം തീരെ ക്വാളിറ്റിയില്ലാത്ത സീരിയല്‍ പോലെയായിരുന്നു. അത് പോലെ ആവാതിരിക്കട്ടെ ഈ സിനിമ എന്നായിരുന്നു പ്രേക്ഷകൻ കമന്റായി കുറിച്ചത്.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സീനിയര്‍ മാന്‍ഡ്രേക്ക്. 2010ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം നിർവഹിച്ചത് അലി അക്ബര്‍ ആയിരുന്നു . എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.
‘ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ അടിപൊളിയായിരുന്നു. പക്ഷെ സീനിയര്‍ മാന്‍ഡ്രേക്ക് കണ്ടപ്പോള്‍ ഒരു സീരിയല്‍ കണ്ട ഫീലായിരുന്നു. ക്വാളിറ്റിയും സൗണ്ടുമെല്ലാം. ഈ സിനിമ അതുപോലെ ആകാതിരിക്കട്ടെ’, എന്നായിരുന്നു പ്രേക്ഷകർ കുറിച്ച കമെന്റ്.
ഇതിനു മറുപടിയായി ‘നേരാണ്. സീനിയറില്‍ എനിക്ക് ഒരു റോളുമില്ലായിരുന്നു. അത് മമ്മി (നിര്‍മ്മാതാവ്) ചിത്രമായിരുന്നു എന്ന് അലി അക്ബർ കുറിച്ചു.
1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടിലായിരുന്നു നടന്നത്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും അലി അക്ബര്‍ ഇതിന് മുമ്പും പറഞ്ഞിരുന്നു. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനാേ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നു. ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചിട്ടില്ല. പക്ഷേ ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ച്് അലി അക്ബര്‍ ധന സഹായത്തിന്റെ കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും, അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്‌ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്‌സ് ട1ഒ 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ല്‍ അലി അക്ബറിന്റേതായി പുറത്തിറങ്ങിയ ‘മുഖമുദ്ര’ എന്ന സിനിമയുടെ ക്ലാപ് ബോര്‍ഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
about ali akbar