Connect with us

രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്, നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയെന്ന് നദിയാ മൊയ്തു

Malayalam

രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്, നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയെന്ന് നദിയാ മൊയ്തു

രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്, നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയെന്ന് നദിയാ മൊയ്തു

നടി ആക്രമിക്കപ്പെട്ട കേസ് കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്. കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കിയിരുന്നു. ഒന്നര മാസം കൂടി അധികമായി അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്‌ടോപ് കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. ഈ ലാപ്‌ടോപ് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ആദ്യമായി നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നദിയാ മൊയ്തു. നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയ കാര്യമാണെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നദിയ പറയുന്നത്. ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും വിഷമമുള്ള കാര്യമാണ്. ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് ശരിക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണിതെന്നും നടി പറഞ്ഞു. മാധ്യമങ്ങളില്‍ കൂടി മിക്കപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ട്. രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിതെന്നും നദിയ മൊയ്തു കൂട്ടിച്ചേര്‍ത്തു.

സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കണം. പെണ്‍മക്കളെ പഠിപ്പിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തരാക്കണം. ആണായാലും പെണ്ണായാലും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണമെന്നും നദിയ പറയുന്നു. കാലം പുരോഗമിക്കുകയാണ്. അതിനെ അംഗീകരിക്കാനും പിന്തുണയ്ക്കാനും പുരുഷന്മാരും തയാറാകണം. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ചില പ്രശ്നങ്ങള്‍ ഡബ്ല്യു സി സി ശ്രദ്ധിക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും തനിക്ക് അഭിമാനം തോന്നാറുണ്ട്. ഇതുവരെ ആരും അഡ്രസ് ചെയ്യാത്ത കാര്യങ്ങളാണ് ഡബ്ല്യു സി സി ശ്രദ്ധയില്‍ പെടുത്തുന്നത്.

താന്‍ സിനിമയിലെത്തുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നു പോലും തനിക്കറിയില്ലായിരുന്നു. ഇഷ്ടമുള്ള സിനിമകള്‍ ചെയ്യുന്നു, പോകുന്നു, അതായിരുന്നു തന്റെ ജോലി. സോഷ്യല്‍ മീഡിയയുടെ ഉപയോഗം മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്ന നിലയിലാകരുത്. അതൊരു നെഗറ്റീവ് സ്പേസാക്കി മിസ് യൂസ് ചെയ്യാതിരിക്കണം.

സിനിമയിലെന്ന പോലെ മലയാള ലൊക്കേഷനുകളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും നദിയ മൊയ്തു പറയുന്നു. പണ്ടൊക്കെ സഹതാരങ്ങളെ കണ്ടാല്‍ നമസ്തേ, ഹായ് ഒക്കെ ആയിരുന്നു. അക്കാലത്ത് ഹസ്തദാനം ചെയ്തിരുന്നത് ഞാന്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു എന്നും എന്നാലിപ്പോള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാണ് ലൊക്കേഷനുകള്‍ എന്നും താരം പറഞ്ഞു. മലയാള സിനിമ മികച്ചതായി മാറിയിട്ടുണ്ട്. ലോക സിനിമയുമായി താരതമ്യം ചെയ്യാവുന്ന രീതിയിലേക്ക് വളര്‍ന്നു കഴിഞ്ഞു.

ഉള്ളടക്കം, സാങ്കേതികത, തിരക്കഥ, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും മലയാളത്തില്‍ മാറ്റങ്ങള്‍ വന്നു. പണ്ട് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അഭിനേതാക്കളായ സ്ത്രീകളെ മാത്രമായിരുന്നു കാണുന്നതെങ്കില്‍ ഇന്നങ്ങനെ അല്ല. സിനിമയുടെ അണിയറയിലെ പല മേഖലകളിലും സ്ത്രീ സാന്നിധ്യം സജീവമായിട്ടുണ്ട്. ആ മാറ്റം തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്.

തുല്യതയിലും തുല്യ വേതനത്തിലും എല്ലാത്തിലും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ മറ്റൊരു പ്രൊഫഷനുമായി ഇക്കാര്യത്തില്‍ സിനിമയെ താരതമ്യം ചെയ്യാനാവില്ല എന്നും താരം പറഞ്ഞു. 80-കളില്‍ തന്റെ സഹതാരമായ ഹീറോയേക്കാള്‍ കൂടുതല്‍ പ്രതിഫലം തനിക്കു കിട്ടിയിട്ടുണ്ട് എന്നും അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മാര്‍ക്കറ്റ് വാല്യൂ അനുസരിച്ചാണ് ഓരോ അഭിനേതാക്കളുടെയും പ്രതിഫലം നിശ്ചയിക്കുന്നത്. അതിനനുസരിച്ച് സ്ത്രീ അഭിനേതാക്കള്‍ക്ക് കൊടുക്കണമെന്നും താരം പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമകളും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്. ആ മാറ്റങ്ങള്‍ വരുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പുതിയ തലമുറ അഭിനയം എന്ന പ്രൊഫഷനെ ഏറ്റെടുക്കുകയും സീരിയസ്സായി കാണുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും വിവാഹ ശേഷവും അവര്‍ അഭിനയിക്കാന്‍ എത്തുന്നത് നല്ല മാറ്റമാണെന്നും നദിയ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top