Malayalam
ദിലീപിനെ കുരുക്കിലാക്കുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്; അവസാനം അപ്രതീക്ഷിത ട്വിസ്റ്റുകളോടെ കാര്യങ്ങള്‍ മാറിമറിയുമോ?
ദിലീപിനെ കുരുക്കിലാക്കുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്; അവസാനം അപ്രതീക്ഷിത ട്വിസ്റ്റുകളോടെ കാര്യങ്ങള്‍ മാറിമറിയുമോ?
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം സമയ പരിധി നീട്ടി ചോദിച്ചത് കൃത്യമായ തെളിവുകളോടെയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഒരു ലക്ഷം രൂപ നല്‍കി എന്നതിന് ലഭിച്ച തെളിവുകള്‍ ഉള്‍പ്പടെയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പീഡന ദൃശ്യങ്ങളുടെ കമന്ററി ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചു എന്നും ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതോടെ കേസില്‍ ദിലീപിന്റെ കുരുക്ക് മുറുകുമെന്നാണ് കരുതേണ്ടത്. ഇതിനു മുമ്പും പലപ്പോഴും ശക്തമായ തെളിവുകളല്ല എന്ന കാരണത്താല്‍ കേസ് വഴുതിപ്പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ തെളിവുകള്‍ ശക്തിപ്പെടുത്തി ദിലീപിനെ കുരുക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. 2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കി എന്നും സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ നവംബര്‍ രണ്ടിന് തുക നിക്ഷേപിച്ചതിന്റെ തെളിവുകളും ലഭിച്ചു എന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ നടത്തിയ പരിശോധനയിലാണ് 2015 ഒക്ടോബര്‍ 30ന് ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചതിന് തെളിവുകള്‍ ലഭിച്ചത്. നടിയെ ആക്രമിക്കുന്നതിനിടയില്‍ ചിത്രീകരിച്ച പീഡനദൃശ്യം അതേപടി വിവരിച്ച് തയ്യാറാക്കിയ പ്രിന്റിന്റെ ചിത്രങ്ങളാണ് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലുണ്ടായിരുന്നത് എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ അഭിഭാഷകന്റെ ഇത് പക്കല്‍ നിന്ന് പകര്‍ത്തിയതാണ് എന്നാണ് അനൂപ് ഇക്കാര്യത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഡിജിറ്റല്‍ പരിശോധനയില്‍ ഇത് കള്ളമാണ് എന്ന് വ്യക്തമായിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ ഒറിജിനലോ ദിലീപിന്റെ പക്കലുണ്ട് എന്നാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ദിലീപിന് കിട്ടി എന്നത് ശരി വെക്കുന്ന തെളിവുകള്‍ ദിലീപിന്റെ ബന്ധുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിലീപ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് സൈബര്‍ വിദഗ്ദ്ധനും കേസിലെ മാപ്പുസാക്ഷിയുമായ സായ് ശങ്കറിന്റെ മൊഴിയില്‍ വ്യക്തമാണ്.
ശരത്തിന്റെ പക്കലുണ്ടായിരുന്ന ടാബിലാണ് ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. ഇതിലുള്ള ദൃശ്യങ്ങള്‍ ദിലീപും കൂട്ടരും കണ്ടു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ആവശ്യം നിരസിച്ച വിചാരണ കോടതി ഉത്തരവ് വിചിത്രവും നിയമ വിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണ് എന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത രംഗത്തെത്തിയതോടെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദവും ഉയര്‍ന്നു. ഇതോടെയാണ് കൂടുതല്‍ സമയം ചോദിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ട് എന്നും ഹര്‍ജി നല്‍കിയത് സര്‍ക്കാരിന് എതിരല്ല എന്നുമാണ് പിന്നീട് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചത്. അത്തരത്തില്‍ വ്യാഖ്യാനമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു എന്നും അതിജീവിത പറഞ്ഞിരുന്നു.
അതിജീവിത തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതോടെ കാര്യങ്ങള്‍ കുറേക്കൂടി ശക്തിപ്പെട്ടു എന്നു വേണം കരുതാന്‍. രണ്ടും കല്‍പ്പിച്ചു തന്നെയാണ് അതിജീവിത മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കാനിരിക്കെ കൂടുതല്‍ തെളിവുകളും കാര്യങ്ങളുിം ദിലീപിനെതിരെ നിരത്തിയാണ് ക്രൈംബ്രാഞ്ച് സമയം ചോദിക്കുന്നത്. ഇത് കേസില്‍ ദിലീപിന് തിരിച്ചടിയാകാനുള്ള സാധ്യതയും ഏറെയാണ്. എന്തുതന്നെ ആയാലും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ സംഭവിക്കുമോ എന്നുള്ള കാര്യം കണ്ടു തന്നെ അറിയേണ്ടിരിക്കുന്നു.