എന്റെ പടം വലിയ ഹിറ്റായി; ഒന്നുമറിയാതെ തെണ്ടിത്തിരിഞ്ഞ് നടന്ന ആ സമയം; ദൂതനെപ്പോലെയെത്തിയത് ആ സംവിധായകൻ; ജീവിതത്തിൽ നടന്ന വലിയ ട്വിസ്റ്റിനെക്കുറിച്ച് ഷിജു അബ്ദുള്‍ റഷീതിന്റെ വെളിപ്പെടുത്തൽ!!!
By
പ്രശസ്ത ടെലിവിഷന്‍-സീരിയല്‍ താരമാണ് ഷിജു അബ്ദുള്‍ റഷീദ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് ഷിജു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. 1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് ഷിജു ശ്രദ്ധിക്കപ്പെടുന്നത്.
മലയാളത്തില്‍ മാത്രമല്ല, തമിഴും തെലുങ്കും ഉള്‍പ്പെടേയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള താരമാണ് ഷിജു. ചെറുതും വലുതുമായി അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ നിലവില്‍ സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും സജീവമാണ് അദ്ദേഹം. എന്നാൽ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് തന്റെ പേര് മലയാളികള്‍ക്ക് കൃത്യമായി മനസ്സിലായതെന്ന് താരം തന്നെ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസില്‍ 100 ദിവസം പൂർത്തിയാക്കി പുറത്തിറങ്ങിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഷിജു. ‘സേഫ് ഗെയിമർ’ എന്ന ലേബൽ മറികടന്ന്, മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതാണ് ഷിജുവിനെ ശ്രദ്ധേയനാക്കിയത്. എന്നാൽ ഇപ്പോൾ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിൽ ഷിജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തെലുങ്ക് നാട്ടില്‍ വലിയ താരമായി അറിയപ്പെട്ടപ്പോള്‍ താന്‍ തമിഴ്‌നാട്ടിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.
തൊണ്ണൂറ്റി രണ്ടിലാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. പക്ഷേ ആദ്യ സിനിമ റിലീസ് ചെയ്യുന്നത് തൊണ്ണൂറ്റിയാറിലാണ്. അതേ സമയത്ത് തന്നെ തെലുങ്കിലും അഭിനയിച്ചിരുന്നു. അവിടുന്നിങ്ങോട്ട് പല സിനിമകളും പല ഭാഷകളിലായി ചെയ്ത് പോന്നു. തെലുങ്കില്‍ ദേവി ഷിജു എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. അവിടുത്തെ എന്റെ ആദ്യ പടം വലിയ ഹിറ്റായിരുന്നു. നാനൂറ്റി പതിനേഴ് ദിവസത്തോളം ആ പടം തിയേറ്ററില്‍ ഓടിയിരുന്നു. ആ സിനിമയുടെ പേര് ദേവി എന്നാണ്. അങ്ങനെ എന്റെ പേരിനൊപ്പവും മ്യൂസിക് ഡയറക്ടറായിരുന്നു ശിവപ്രസാദിന്റെ പേരിനൊപ്പവും ദേവി എന്ന് കൂടി ചേര്‍ക്കപ്പെടുകയായിരുന്നു എന്നും ഷിജു പറയുന്നു.
അന്നത്തെ കാലത്ത് നമ്മളെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലമാണെന്ന് മാത്രമല്ല പത്രമാധ്യമങ്ങളും അത്രത്തോളം സജീവമായിരുന്നില്ല. പലരും സിനിമ കണ്ട് ഇഷ്ടപ്പെട്ടതാണ്. ദേവി എന്ന സിനിമ റിലീസ് ചെയ്ത് അത് തെലുങ്കില്‍ ഹിറ്റായ കാര്യം പോലും അറിയാതെയാണ് ഞാനന്ന് തമിഴ്‌നാട്ടിലൂടെ നടന്നിരുന്നത്. അന്ന് ഇക്കാര്യങ്ങളൊന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അറിയാന്‍ പോലും മാര്‍ഗങ്ങളില്ലായിരുന്നു. അവിടെ എന്ത് നടക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാനും പോയില്ലെന്നതാണ് സത്യം എന്നും താരം പറഞ്ഞു.
മൂന്ന് വര്‍ഷം കൊണ്ടാണ് ആ പടം അഭിനയിച്ചത്. അതിനുശേഷം അത് കണ്ടപ്പോള്‍ എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല. കാരണം ദൈവീകവും കുറേ ഗ്രാഫിക്‌സുമൊക്കെ ചേര്‍ത്തൊരു പടമാണത്. ഇന്ന് ചിലപ്പോള്‍ അങ്ങനത്തെ പടങ്ങള്‍ക്ക് കൂറച്ച് കൂടി സ്വീകരണം കിട്ടിയേക്കും. മലയാളത്തില്‍ അന്നങ്ങനെ അല്ലെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ അതെന്റെ തെറ്റിദ്ധാരണയായിരുന്നു എന്നും താരം പറഞ്ഞു.
അങ്ങനെ ആളുകള്‍ ആ സിനിമ സ്വീകരിക്കില്ലെന്ന് കരുതി ഞാന്‍ മദ്രാസിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. ആ സിനിമ ഹിറ്റായി നൂറ് ദിവസം കഴിഞ്ഞിട്ട് പോലും ഇക്കാര്യങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല. പിന്നീട് ഒരു സംവിധായകന്‍ ഞാന്‍ തന്നെ അദ്ദേഹത്തിന്റെ നായകനായി വേണമെന്ന് പറഞ്ഞ് തപ്പി കണ്ട് പിടിച്ച് കൊണ്ട് ഹൈദരബാദിലേക്ക് പോയപ്പോഴാണ് സിനിമയുടെ വിജയത്തെ പറ്റി അറിയുന്നത്.
അതിന് ശേഷം അവിടെ കുറച്ച് ഹിറ്റ് പടങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റി. സിനിമ ചോദിച്ച് പോയിട്ട് എനിക്ക് അവസരങ്ങള്‍ കിട്ടിയിട്ടില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് വന്ന അവസരങ്ങളാണ് ഞാന്‍ അഭിനയിച്ച 180 പടങ്ങള്‍. സിനിമ എന്ന് പറയുന്നത് ഞാന്‍ അതിലേക്ക് വന്നതിന് ശേഷം പഠിച്ചതാണ്. ഞാന്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ അറിവ് വേണമെന്ന് കരുതിയാണ് പഠിച്ചത്. എല്ലാ മേഖലയിലും പോയിരുന്ന് ഞാന്‍ ഓരോന്നും പഠിച്ചിരുന്നു എന്നും ഷിജു പറഞ്ഞു.
വാരിസു സിനിമയിലും ഞാന്‍ അഭിനയിച്ചിരുന്നു. ഖുശ്ബുവിന്റെ പെയര്‍ ആയിട്ടുള്ള കഥാപാത്രമാണ്. ചെറിയ റോളായിരുന്നു. പിന്നീട് ഖുശ്ബുവന്റെ കഥാപാത്രം തന്നെ ആ സിനിമയില്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവാം. ഇതൊക്കെ സിനിമയില്‍ സ്ഥിരം സംഭവിക്കുന്ന കാര്യങ്ങളാണ്. അതില്‍ പരിഭവമൊന്നും ഇല്ലെന്നാണ് ഷിജു പറയുന്നത്. 2021-ൽ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത വൺ എന്ന ചിത്രത്തിലാണ് ഷിജു അവസാനമായി അഭിനയിച്ചത്.
