Malayalam
തിങ്കളാഴ്ച അതിനിർണായകം! നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി
തിങ്കളാഴ്ച അതിനിർണായകം! നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം കേള്‍ക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. പ്രൊസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കാൻ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ മാർഗ്ഗ നിർദ്ദേശം. ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ആര്‍ക്കും നല്‍കരുത്. പ്രതികള്‍ക്കും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിന് വിലക്കുണ്ട്. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രമേ ആകാവൂ. വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമാകും ദൃശ്യങ്ങളുടെ പരിശോധന. ദൃശ്യ പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാ സമയവും തീയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അവശ്യ ഘട്ടത്തില്‍ മാത്രമാണ് ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് അനുമതി ഉണ്ടാവുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിക്കാം. നശിപ്പിച്ചതിൻ്റെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റി കോടതിക്ക് നല്‍കണം. ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം വേണ്ടെന്ന എട്ടാം പ്രതി ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
നേരത്തെ നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ. മെമ്മറി കാർഡിൻ്റെ ഹാഷ്‌വാല്യൂ മാറിയതിലാണ് ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷിക്കേണ്ടത്. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എറണാകുളം സെഷന്‍സ് ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. അന്വേഷണത്തിനായി പൊലീസ് ഉള്‍പ്പടെ ഏത് ഏജന്‍സിയുടെയും സഹായം തേടാം. അതിജീവിതയ്ക്ക് സെഷന്‍സ് ജഡ്ജിന് മുന്നില്‍ പരാതി അവതരിപ്പിക്കാം. കുറ്റകൃത്യം തെളിയുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മുന്നോട്ട് പോകാം. കേസെടുക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കാം. കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പിടിച്ചെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കാം. അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അതിജീവിതയ്ക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നുമാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിർദ്ദേശമുണ്ട്. അന്വേഷണം വേണ്ടെന്ന എട്ടാംപ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കോടതി കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ പരിശോധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു അതിജീവിതയുടെ പ്രധാന വാദം.