Connect with us

കാരവാനിലേയ്ക്ക് കയറ്റിയില്ല; കരഞ്ഞു കൊണ്ടാണ് വസ്ത്രം മാറിയത്; ആദ്യകാലങ്ങളില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അപ്പാനി ശരത്ത്

Actor

കാരവാനിലേയ്ക്ക് കയറ്റിയില്ല; കരഞ്ഞു കൊണ്ടാണ് വസ്ത്രം മാറിയത്; ആദ്യകാലങ്ങളില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അപ്പാനി ശരത്ത്

കാരവാനിലേയ്ക്ക് കയറ്റിയില്ല; കരഞ്ഞു കൊണ്ടാണ് വസ്ത്രം മാറിയത്; ആദ്യകാലങ്ങളില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അപ്പാനി ശരത്ത്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അപ്പാനി ശരത്ത്. ഇപ്പോഴിതാ സിനിമയില്‍ വന്നതിന് ശേഷം താന്‍ നേരിട്ടിട്ടുള്ള പരിഹാസങ്ങളെയും മോശം അനുഭവങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശേരി ചിത്രം ‘അങ്കമാലി ഡയറീസി’ലൂടെയാണ് ശരത്ത് സിനിമയിലെത്തുന്നത്. അപ്പാനി രവി എന്ന കഥാപാത്രം താരത്തിന്റെ തലവര മാറ്റുകയായിരുന്നു.

സിനിമയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പല തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് അപ്പാനി ശരത്ത് പറയുന്നത്. ‘ഞാന്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ എനിക്കെതിരെ പല രീതിയില്‍ വാര്‍ത്തയായി വന്നു. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിക്കുമ്പോള്‍ പോകും അഭിനയിക്കും. അവിടെയൊക്കെ ചില പണികള്‍ എനിക്ക് കിട്ടി.’

‘നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കലുകളൊക്കെ ഉണ്ടായി. ഇടക്കാലത്താണ് ഇത്. ആ സമയത്ത് ചില തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചു. സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ് ഇതൊക്കെ. ഞാന്‍ കാരണം ഒരു ഷൂട്ടിനോ മറ്റോ പ്രശ്‌നം ഉണ്ടായിട്ടില്ല. പണ്ട് എന്നെ കുറിച്ച് ഒരു വാര്‍ത്ത വന്നു.’

‘അപ്പാനി ശരത്ത് കാരവനില്ലാതെ അഭിനയിക്കില്ലെന്ന്. ഞാന്‍ ലളിതമായ ഒരു കാര്യം പറയാം. തിരുവനന്തപുരം ശംഖുമുഖത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അന്ന് ഷൂട്ട് കാണാന്‍ എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളും നാട്ടിലുള്ള കുറച്ച് ബന്ധുക്കളും അവിടെ വന്നിട്ടുണ്ട്. ഞാന്‍ വണ്ടിയില്‍ വന്ന് ഇറങ്ങിയ ശേഷം ഇവരുടെ കൂടെ ഫോട്ടോയെടുത്തു.’

‘അതിന് ശേഷം ഞാന്‍ ഡ്രസ് മാറാന്‍ കാരവിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ആള്‍ എന്നെ തടഞ്ഞു. എന്താണ് ഏട്ടാ കാര്യമെന്ന് ചോദിച്ചപ്പോള്‍ കാരവനില്‍ ഇനി കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. 25 ദിവസമായി അതില്‍ കയറി വസ്ത്രം മാറ്റിയ ആളാണ് ഞാന്‍. ഏതാണ് സിനിമയെന്നൊന്നും ഞാന്‍ പറയുന്നില്ല.’

‘ശംഖുമുഖത്ത് ഒരു ബാത്ത്‌റൂമില്‍ നിന്നാണ് ഞാന്‍ ഡ്രസ് മാറിയത്. ഞാന്‍ അപ്പോള്‍ കരയുന്നുണ്ട്. എന്റെ കൂടെ അന്ന് ഡ്രസ് മാറാന്‍ അങ്കമാലി ഡയറീസിലെ ബിറ്റോ ഡേവിസ് ചേട്ടനൊക്കെയുണ്ട്. എന്നെ കാണാന്‍ സെറ്റില്‍ വന്നവരുള്‍പ്പെടെ എല്ലാവരും ഇത് കണ്ടുനില്‍ക്കുകയാണ്. അതായിരുന്നു സങ്കടം. അല്ലാതെ ടാറിട്ട റോഡില്‍ ചെരിപ്പിടാതെ നാടകം കളിച്ച എനിക്കെന്ത് കാരവന്‍.’

‘മോഹന്‍ലാലിന്റെ കാരവാന് വില പറഞ്ഞുവെന്ന വാര്‍ത്ത വന്നു. അങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുമോ. ലാലേട്ടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നില്‍ക്കുന്നയാളാണ് ഞാന്‍. ഞാന്‍ പറന്ന് നടന്ന് അഭിനയിച്ച സിനിമയാണ് വെളിപാടിന്റെ പുസ്തകം.’

Continue Reading
You may also like...

More in Actor

Trending

Recent

To Top