നമ്മളിൽ എല്ലാവരിലും ഒരു ബോള്‍ഡ്‌നെസ് ഉണ്ട് ; ആവശ്യം വരുമ്പോള്‍ നമ്മളത് പുറത്തെടുക്കും ; അനുമോൾ
നിരവധി സിനിമകളിലൂടെയും മറ്റും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുമോൾ.ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോൾ. കലാമൂല്യമുള്ള നിരവധി സിനിമകളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുമോൾക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്
മലയാളി ആണെങ്കിലും തമിഴിലൂടെ ആയിരുന്നു അനുമോളുടെ അരങ്ങേറ്റം. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.
തുടർന്ന് ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചാണ് അനുമോൾ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. അതിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. കിങ് ഓഫ് കൊത്തയാണ് അനുമോളുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.
തന്റെ കരിയറിലെ തന്നെ പുതിയ ചില അനുഭവങ്ങളാണ് കിങ് ഓഫ് കൊത്തയിലൂടെ ലഭിച്ചതെന്ന് അനുമോൾ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചും യഥാർത്ഥ ജീവിതത്തിലെ ബോൾഡ്നസിനെ കുറിച്ചുമെല്ലാം അനുമോൾ സംസാരിക്കുന്നുണ്ട്.’ആദ്യമായിട്ടാണ് ഓണത്തിന് എന്റെയൊരു സിനിമ റിലീസാകുന്നത്. ദുൽഖറിന്റെ കൂടെ വീണ്ടും ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റുന്നു, വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിയുന്നു, എല്ലാ നാട്ടില്‍ നിന്നുമുള്ള ആളുകള്‍ വിളിക്കുന്നു. ഇതൊക്കെ എനിക്ക് ആദ്യത്തെ അനുഭവമാണ്. അഭിലാഷ് എന്റെ സുഹൃത്താണ്. അഭിലാഷാണ് എന്നെ ഇതിലേക്ക് വിളിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളിലും അഭിനയിക്കണമെന്ന് സുഹൃത്തുക്കള്‍ എന്നോട് പറയാറുണ്ട്. നല്ല കഥാപാത്രങ്ങൾ വരട്ടെ എന്നാണ് ഞാൻ പറയാറുള്ളത്’,
‘അങ്ങനെ ഇരിക്കയാണ് അഭിലാഷ് വിളിക്കുന്നത്. അതുപോലെ കിങ് ഓഫ് കൊത്ത ടീമിലെ മിക്കവരേയും എനിക്ക് നേരിട്ടറിയാം. ഗംഭീര സബ്ജക്ടാണ്, ദുല്‍ഖറിന്റെ മാസ് ചിത്രമാണ് അതൊക്കെ കൊണ്ട് അഭിലാഷ് പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു’, അനുമോൾ പറഞ്ഞു. ‘എന്റേത് ചെറിയൊരു ക്യാരക്ടറാണ്. പ്രസന്നയുടെ ഭാര്യാവേഷമാണ്. നിറവയറൊക്കെയായി ഗര്‍ഭിണിയുടെ വേഷത്തിലാണ്. അതുപോലെ മുസ്ലീം ലുക്കില്‍ ആദ്യമായി അഭിനയിക്കുന്ന കഥാപാത്രമാണ്’, അനുമോൾ പറഞ്ഞുസിനിമ മേഖലയിലേക്ക് താൻ എത്തിയതിനെ കുറിച്ചും അനുമോൾ അഭിമുഖത്തിൽ സംസാരിച്ചു. ‘ആങ്കറിങ് ചെയ്യുന്ന സമയത്താണ് എനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. സിനിമയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് പേടിച്ചു നിൽക്കുകയായിരുന്നു ആദ്യം. ഒറ്റ സിനിമ ട്രൈ ചെയ്യാമെന്ന് കരുതി നോക്കിയതാണ്. ഓരോ സിനിമ കഴിയുന്തോറും മികച്ച അവസരങ്ങള്‍ തേടിവരികയായിരുന്നു. ഒപ്പം എനിക്ക് സിനിമയോടുള്ള ഇഷ്ടവും കൂടിവന്നു’, അനുമോൾ പറഞ്ഞു.
സിനിമയിൽ ബോൾഡായ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അനുമോൾ യഥാർത്ഥ ജീവിതത്തിൽ ബോൾഡാണോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടിയും ശ്രദ്ധനേടി. ‘നമ്മളിൽ എല്ലാവരിലും ഒരു ബോള്‍ഡ്‌നെസ് ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആവശ്യം വരുമ്പോള്‍ നമ്മളത് പുറത്തെടുക്കും. എന്റെ വളരെ ചെറുപ്രായത്തിൽ അച്ഛന്‍ മരിച്ചുപോയി. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന്. അമ്മ ഒറ്റയ്ക്കാണ്, എനിക്കൊരു അനിയത്തിയുമുണ്ട്’,എന്നെക്കൊണ്ടാണ് അമ്മ എല്ലാ കാര്യങ്ങളും ചെയ്യിച്ചിരുന്നത്. ബോള്‍ഡാവുക എന്നല്ലാതെ എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. കുടുംബത്തിലൊരാളില്ലെങ്കില്‍ നമ്മളെങ്ങനെ ജീവിക്കുമെന്നൊക്കെ നമുക്ക് തോന്നും. അങ്ങനെയൊരു അവസ്ഥ വന്നാല്‍ നമ്മളെല്ലാം അത് ഓവര്‍ക്കം ചെയ്യും. ഞാന്‍ ബോള്‍ഡാണെന്നാണ് എല്ലാവരും പറയാറുള്ളത്. എന്റെയും വിശ്വാസം അത് തന്നെയാണ്’,
‘എന്നാല്‍ അതിന് വിപരീതമായി ഇമോഷണലായിട്ടുള്ള, സെന്‍സിറ്റീവായിട്ടുള്ള ആളുമാണ് ഞാൻ. ആരെങ്കിലും എന്തെങ്കിലും പറയുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ സങ്കടം വരുന്ന ആളാണ്. അത് ബോള്‍ഡ്‌നെസില്‍ പെടുത്താന്‍ പറ്റുമോയെന്നറിയില്ല’, അനുമോൾ വ്യക്തമാക്കി. തനിക്ക് കരിയറിൽ വളരെയധികം പിന്തുണ നൽകുന്ന ആളുകളാണ് അമ്മയും അനിയത്തിയെന്നും അനുമോൾ പറഞ്ഞു.
