News
മജിസ്‌ട്രേറ്റ് തന്റെ സ്വന്തം ലാപ്‌ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനെയടക്കം കാണിച്ചു; ഗുരുതര ആരോപണം!
മജിസ്‌ട്രേറ്റ് തന്റെ സ്വന്തം ലാപ്‌ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനെയടക്കം കാണിച്ചു; ഗുരുതര ആരോപണം!
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപിനും അഭിഭാഷകര്‍ക്കും അവര്‍ തന്റെ ലാപ്‌ടോപ്പില്‍ കാണിച്ചുനല്‍കിയെന്നും പ്രോസിക്യൂഷന്റെ നിര്‍ദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയല്‍ചെയ്തിരിക്കുന്ന ഉപഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ ഇവരെയടക്കം മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു. 2017 മാര്‍ച്ച് അഞ്ചിന് അങ്കമാലി മജിസ്‌ട്രേറ്റായി ലീനാ റഷീദ് ചുമതലയേറ്റശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. 2017 ഡിസംബര്‍ 15ന് കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി.
അവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് തന്റെ ലാപ്‌ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു. ദിലീപ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണിച്ചതെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് നല്‍കിയ മൊഴി അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് തെറ്റും നടപടി ആവശ്യപ്പെടുന്ന പെരുമാറ്റദൂഷ്യവുമാണ്.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍വെച്ച് ദിലീപിന്റെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ കണ്ടുവെന്നത് അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരായി ഉപയോഗിക്കാന്‍ കഴിയുന്നതാണിത്. അതൊരുവീഴ്ചയായി കാണാനാകില്ല. ഇത് ജുഡീഷ്യല്‍ ഓഫീസറുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതാണ്.
ഹര്‍ജിയില്‍ പറയുന്നു അങ്കമാലി മജിസ്‌ട്രേറ്റ് പെന്‍െ്രെഡവും മെമ്മറി കാര്‍ഡും സ്വന്തം കൈവശം സൂക്ഷിച്ചുവെന്നത് റിപ്പോര്‍ട്ടില്‍നിന്നുതന്നെ വ്യക്തമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ സൂക്ഷിച്ചിരിക്കേ പരിശോധിച്ചത് മൂന്ന് തവണയാണെന്നാണ് ജില്ലാ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
2018 ജനുവരി ഒമ്പതിന് അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീനാ റഷീദാണ് പരിശോധിച്ചത്. 2018 ഡിസംബര്‍ 13ന് ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹനും പരിശോധിച്ചു. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. ഈ രണ്ടുപരിശോധനയിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2021 ജൂലായ് 19ന് എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധന അനധികൃതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ നിലവില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ മതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നടിയുടെ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.സി.ബി.ഐ. കോടതിയിലിരിക്കെ മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചപ്പോള്‍, അന്വേഷണംനടത്തിയ ജഡ്ജിയായിരുന്നു അവിടെ ന്യായാധിപച്ചുമതലയിലുണ്ടായിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യു മാറിയെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. ഇത് മറികടന്ന് വിചാരണജഡ്ജികൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണം നടത്തിയതും നടി ചോദ്യംചെയ്യുന്നു.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചവരെ രക്ഷിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് കാര്‍ഡ് വീട്ടില്‍കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോപിക്കുന്നു. ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസ് വിചാരണയെ ബാധിക്കാത്തവിധം അന്വേഷണംനടത്താന്‍ ഉത്തരവിടണമെന്നാണ് ആവശ്യം. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.