Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍!

News

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍!

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍!

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അതിജീവിത നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസറും കോടതി ജീവനക്കാരുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമര്‍ശനമുണ്ട്.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായും കണ്ടത്തിയിരുന്നു.

ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലും ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്‌സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍െ്രെഡവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി.

മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലാണ് മഹേഷ് മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്. 2018 ഡിസംബര്‍ 13ന് രാത്രി 10.58ന് വീട്ടില്‍ വെച്ചാണ് മഹേഷ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ നഷ്ടമായെന്ന് മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിശദീകരണം തേടിയില്ലെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ഉള്‍പ്പടെ മൂന്ന് പേരാണ് നിയമ വിരുദ്ധമായി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇവരെയടക്കം മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.

അതേസമയം,സി.ബി.ഐ. കോടതിയിലിരിക്കെ മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചപ്പോള്‍, അന്വേഷണം നടത്തിയ ജഡ്ജിയായിരുന്നു അവിടെ ന്യായാധിപ ചുമതലയിലുണ്ടായിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യു മാറിയെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. ഇത് മറികടന്ന് വിചാരണ ജഡ്ജികൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണം നടത്തിയതും നടി ചോദ്യംചെയ്യുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top