Connect with us

ഏത് ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് അവർ ; ദിലീപ് മനസ്സു തുറക്കുന്നു!

Malayalam

ഏത് ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് അവർ ; ദിലീപ് മനസ്സു തുറക്കുന്നു!

ഏത് ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് അവർ ; ദിലീപ് മനസ്സു തുറക്കുന്നു!

ഇടവേളകള്‍ അവസാനിപ്പിച്ച് ദീലീപ് ചിത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തീയേറ്ററുകളിലേക്ക് എത്തുകയാണ്, മനുഷ്യമനസ്സിന്റെ സ്നേഹത്തിന്റെ കഥപറയുന്ന ശുഭരാത്രിയാണ് പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം.തമിഴ്താരം അര്‍ജുനൊപ്പമുള്ള ‘ജാക്ക് ഡാനിയലി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ത്രിഡി സിനിമ ‘പ്രൊഫസര്‍ ഡിങ്കന്റെ’ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടന്നു, പോക്കറ്റടിക്കാരന്റെ കഥപറയുന്ന ‘പിക്ക്പോക്കറ്റ് ‘,സൂപ്പര്‍ ഹീറോ വേഷത്തിലെത്തുന്ന ‘പറക്കും പപ്പന്‍’ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീചിത്രങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങളും സജീവമാണ്.

ജോഷി, പ്രിയദര്‍ശന്‍, സുഗീത്, നടന്‍ വിനീത് കുമാര്‍ എന്നിവരുടെ സംവിധാനത്തിലൊരുങ്ങുന്ന പ്രോജക്റ്റുകളുമായാണ് ദിലീപ് അടുത്ത വര്‍ഷം സഹകരിക്കുക. കുടുംബപ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വച്ചുകൊണ്ട് ഒരുകൂട്ടം പുത്തന്‍ സിനിമകളുമായി പ്രേക്ഷകമനസ്സിലേക്ക് തിരിച്ചെത്തുകയാണ് താരം.

പുതിയ ചിത്രം ശുഭരാത്രി പ്രദര്‍ശനത്തിനെത്തി. സംവിധായകനായി ബാല്യകാലസുഹൃത്ത് വ്യാസന്‍ എടവനക്കാട്, ചിത്രത്തിന്റെ വിശേഷങ്ങള്‍ വ്യാസനും ഞാനും ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ്. ഞങ്ങള്‍ രണ്ടുപേരുടെ മനസ്സും സിനിമയ്ക്കൊപ്പമാണ് സഞ്ചരിച്ചത്. എന്നാല്‍ കോളേജ് കാലത്തുപോലും സിനിമയെക്കുറിച്ച് പരസ്പരം സംസാരിച്ചിട്ടില്ല. ഒരു നാട്ടില്‍ ജനിച്ചുവളര്‍ന്ന് രണ്ടുവഴികളിലൂടെ സിനിമയിലേക്കെത്തി വീണ്ടും ഒരുമിച്ചവരാണ് ഞങ്ങള്‍.വ്യാസനില്‍നിന്ന് ശുഭരാത്രിയുടെ കഥകേള്‍ക്കുമ്പോള്‍ ഞാനായിരുന്നില്ല ആദ്യം നായകന്‍. യഥാര്‍ഥത്തില്‍ നടന്നൊരു കഥയെ മുന്‍നിര്‍ത്തി എഴുതിയ തിരക്കഥ എന്നതുകൊണ്ടാകണം തുടക്കം മുതലേ ആ സിനിമയോട് വല്ലാത്തൊരടുപ്പം തോന്നിയിരുന്നു. വളരെ യാദൃച്ഛികമായാണ് പിന്നീട് ശുഭരാത്രിയുടെ ഭാഗമാകുന്നത്. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമ്മള്‍പോലും അറിയാതെയാകും നമ്മളതില്‍ വന്നുചേരുക.

സിനിമയെക്കുറിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അറിയാതെ കണ്ണുനിറഞ്ഞുപോകുന്നതായി പലരും പറഞ്ഞു. സ്നേഹബന്ധങ്ങളുടെ കഥപറയുന്ന ചിത്രമായതുകൊണ്ടാകണം കഥാപാത്രങ്ങള്‍ എളുപ്പത്തില്‍ പ്രേക്ഷകരുമായി ചേര്‍ന്നുനില്‍ക്കുന്നത്. ഈ കഥയില്‍ ഞാനുമുണ്ട് എന്നൊരു ചിന്തയാണ് പലര്‍ക്കും സിനിമ ഇഷ്ടപ്പെടാന്‍ കാരണമായതെന്ന് അറിയുന്നു.ശരിയായ മനുഷ്യരെ ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ശുഭരാത്രി. സത്യം, നീതി ഇവയെല്ലാം കുറച്ച് വൈകിയാലും ജയിക്കുമെന്ന സന്ദേശം. ജീവിതത്തില്‍ നാം ചെയ്യുന്ന നല്ലതും ചീത്തയുമെല്ലാം കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്കുതന്നെ തിരിച്ചുവരുമെന്ന പാഠമാണ് ചിത്രം നല്‍കുന്നത്.

ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്റെ സിനിമകളില്‍ അതിനുള്ള വക കൂടുതല്‍ ഉണ്ടാകും. കോമഡി എന്നും തുറുപ്പുചീട്ടായിരുന്നു, എങ്കിലും നായകനായെത്തിയ കുടുംബചിത്രങ്ങളും മാസ് മസാല സിനിമകളും പ്രേക്ഷകര്‍ ആവേശത്തോടെതന്നെ സ്വീകരിച്ചിട്ടുണ്ട്.
ചുരുക്കം ചില സിനിമകള്‍ വിചാരിച്ചത്ര വിജയിക്കാത്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പലതിനും പാസ് മാര്‍ക്ക് നല്‍കി കടത്തിവിടാന്‍ പ്രേക്ഷകര്‍ തയ്യാറായി, അതെല്ലാം അഭിനയിച്ച വേഷങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍ക്കൊണ്ടാണ്. ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്നവരെ രസിപ്പിക്കാനുള്ള വകകള്‍ ചേര്‍ത്തുവെച്ചാകും പുതിയ സിനിമകളെല്ലാം എത്തുക.

ഏത് ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് എന്റെ പ്രേക്ഷകര്‍. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും അവര്‍ സാക്ഷികളാണ്. പ്രേക്ഷകരെ മറന്നുള്ള ഒരു പ്രവര്‍ത്തനവുമില്ല. ലഭിച്ച കൈയടികള്‍ നന്ദിയോടെമാത്രമേ ഓര്‍ക്കാനാകൂ.

സമയോചിതമായ നര്‍മത്തിന് എല്ലാകാലത്തും പ്രസക്തിയുണ്ട്. ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രം കഥയിലേക്ക് തിരികിക്കയറ്റുന്ന രംഗങ്ങള്‍ ഇനി വിജയിക്കാന്‍ പ്രയാസമാണ്. ചിലരുടെയൊക്കെ ഹ്യൂമര്‍സെന്‍സ് കണ്ട് ഇവരൊക്കെ ഇത്രനാളും എവിടെയായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
വലിയ തമാശകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവര്‍ മുന്‍പും നമ്മുടെ നാട്ടിലുണ്ടായിരുന്നു എന്നാല്‍, ഇന്നത്തെ തലമുറയ്ക്ക് നവമാധ്യമങ്ങളിലൂടെ മനസ്സില്‍ ഉദിക്കുന്ന ആശയം പ്രകടിപ്പിക്കാന്‍ അവസരം കിട്ടുന്നു.

ചുമ്മാ കമന്റടിച്ചും തമാശപറഞ്ഞും നടക്കുന്നവര്‍ക്കുപോലും പുതിയകാലത്ത് ജോലികിട്ടാന്‍ പ്രയാസമില്ല, ട്രോളുകള്‍ അത്രയേറെ പ്രചാരം നേടിക്കഴിഞ്ഞു. വാര്‍ത്തകള്‍ എത്തുന്നതിന്റെ പുറകെതന്നെ വിഷയങ്ങള്‍ ട്രോളുകളായി പിറക്കുകയാണ്. വാട്സാപ്പ് തമാശകളെയും കമന്റുകളെയും മറികടക്കുന്ന നര്‍മം സൃഷ്ടിക്കുകയെന്നത് വലിയ വെല്ലുവിളിതന്നെയാണ്.

മലയാളസിനിമ വലിയ കാന്‍വാസിലേക്ക് മാറുന്നു എന്നത് എല്ലാ സിനിമാക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഓരോ വര്‍ഷവും ഇറങ്ങുന്ന സിനിമയുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നു. കൂടുതല്‍ അന്യരാജ്യങ്ങളില്‍ റിലീസ് നടക്കുന്നു. തിയേറ്ററുകള്‍ക്ക് പുറത്തും സിനിമ വലിയ ബിസിനസ് ഉണ്ടാക്കുന്നു. ഇതെല്ലാം ഗുണംചെയ്യുന്ന കാര്യമാണ്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ ഇന്നില്ല. നൂറുദിവസം ഓടുന്ന സിനിമയൊന്നുമല്ല ഇപ്പോഴത്തെ സ്വപ്നം. ആദ്യദിനവും ആദ്യവാരവും നേടുന്ന കളക്ഷനാണ് പുതിയ പ്രതീക്ഷകള്‍. മലയാളസിനിമയുടെ വലിയ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് മമ്മൂക്കയെയും ലാലേട്ടനെയും പോലുള്ള സീനിയര്‍ താരങ്ങള്‍തന്നെയാണ്. മലയാളത്തിനുപുറത്തും അവരുടെ സിനിമകള്‍ ചര്‍ച്ചയാകുന്നു. പുറംനാടുകളിലും നമ്മുടെ സിനിമകള്‍ തരംഗം തീര്‍ക്കുന്നു. നവപാതയിലൂടെയാണ് മലയാളസിനിമ ഇന്ന് സഞ്ചരിക്കുന്നത്.

രസച്ചരട് പൊട്ടാതെ കഥപറയുന്ന, മുഷിപ്പിക്കാത്ത സിനിമകള്‍ക്കൊക്കെ എല്ലാകാലത്തും പ്രേക്ഷകപ്രീതി നേടാനാകും. പണ്ട് കണ്ട പലസിനിമകളിലെയും രംഗങ്ങളും സംഭാഷണങ്ങളും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കാന്‍ കാരണം അവയിലെ നാടകീയതതന്നെയാണ്. പുതിയകാലത്തെ സിനിമയിലെ രംഗങ്ങള്‍ എത്രത്തോളം മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ട കാര്യമാണ്. മനസ്സില്‍ കൊളുത്തുന്ന ചില സന്ദര്‍ഭങ്ങള്‍ക്ക് പിറകില്‍ പലപ്പോഴും ഒരു നാടകീയത ഉണ്ടാകും. ചില കാലങ്ങളില്‍ ചിലത് സംഭവിക്കും എന്നാല്‍, ഈ കാലവും കടന്നുപോകും.

actor dileep subharathri latest release talks about life, upcoming movies

More in Malayalam

Trending

Recent

To Top