Connect with us

ജോജുവിന് നാണം വന്നോയെന്ന് മമ്മൂട്ടി; മെഗാസ്റ്റാറിനെ കണ്ടതും വാക്കുകൾ ഇടറി; അവാർഡ് വേദിയിൽ നടന്നത്

Malayalam

ജോജുവിന് നാണം വന്നോയെന്ന് മമ്മൂട്ടി; മെഗാസ്റ്റാറിനെ കണ്ടതും വാക്കുകൾ ഇടറി; അവാർഡ് വേദിയിൽ നടന്നത്

ജോജുവിന് നാണം വന്നോയെന്ന് മമ്മൂട്ടി; മെഗാസ്റ്റാറിനെ കണ്ടതും വാക്കുകൾ ഇടറി; അവാർഡ് വേദിയിൽ നടന്നത്

മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

അവാർഡ് വേദിയിൽ വികാരഭരിതനായി നിന്ന ജോജു ജോർജിന് സർപ്രൈസുമായി മമ്മൂട്ടി എത്തുകയും ചെയ്തു . മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ അവാർഡ് മേടിക്കണം എന്നതായിരുന്നു ജോജുവിന്റെ ആഗ്രഹം. എന്നാൽ ജോജുവിന് അവാർഡ് നൽകിയ സമയത്ത് മമ്മൂട്ടി സ്റ്റേജിൽ ഉണ്ടായിരുന്നില്ല. ടൊവിനോ തോമസിൽ നിന്നും അവാർഡ് സ്വീകരിച്ച ശേഷം ജോജുവിന് പറയാനുണ്ടായിരുന്നതും ജീവിതത്തില്‍ മമ്മൂട്ടി എന്ന മഹാനടൻ തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചായിരുന്നു. ഇതിനിടയിലാണ് ജോജുവിനെയും കാണികളെയും ഞെട്ടിച്ച് വേദിയിലേക്ക് മമ്മൂട്ടി കയറിവരുന്നത്. മമ്മൂട്ടിയെ കണ്ടതും ജോജുവിന്റെ വാക്കുകള്‍ ഇടറി. ‘ജോജുവിന് നാണം വന്നോ’ എന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.

മമ്മൂട്ടിയെക്കുറിച്ച് ജോജു പറഞ്ഞ വാക്കുകൾ ഇങ്ങനെ:

ഇന്നത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരായി എനിക്ക് തോന്നിയത് സുരാജ് വെഞ്ഞാറമ്മൂടിനെയും ടൊവിനോയെയുമാണ്. കുട്ടിക്കാലം മുതലുള്ള നമ്മുടെയൊക്കെ സൂപ്പർതാരമായ ഇക്കയുടെ കയ്യിൽ നിന്നാണ് ഇവർ അവാർഡ് വാങ്ങിയത്. എനിക്കും ഒരാഗ്രഹമായിരുന്നു, അദ്ദേഹം ഇവിടെ ഉണ്ടാകണം എന്നുള്ളത്. അതിനൊരുപാട് കാരണങ്ങളുണ്ട്. ഞാൻ ആദ്യമായി ഡയലോഗ് പറയുന്നത് 1999ലാണ്, അത് മമ്മൂക്കയുടെ പടമായിരുന്നു. അത് കഴിഞ്ഞ്, ‘നീ അഭിനയിച്ചാൽ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നും പറഞ്ഞിട്ട് പോയി, 2010 ൽ ‘നീ കുഴപ്പമില്ലടാ’ എന്നു പറഞ്ഞത് ബെസ്റ്റ് ആക്ടറിൽ അതും മമ്മൂക്കയോടൊപ്പമായിരുന്നു.

അതിനുശേഷം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമ. എന്റെ ജീവിതത്തിൽ അതുവരെ ലഭിച്ച വലിയ വേഷങ്ങളിലൊന്നായിരുന്നു അത്. 2013ലാണ് ആ പടം റിലീസ് ചെയ്തത്. അതുകഴിഞ്ഞ് ഒരു വർഷം എനിക്കു സിനിമയേ കിട്ടിയില്ല. ചെറിയ വേഷങ്ങളിൽ ഇവനെ വിളിക്കണ്ട, ഇവൻ വലിയ വേഷം ചെയ്തുവെന്നു പറഞ്ഞു.

അങ്ങനെ ഒരു വർഷത്തെ ഗ്യാപ്പിനുശേഷം എനിക്കൊരു സിനിമ കിട്ടി. ആ ലോട്ടറിയടിച്ച പടമായിരുന്നു ‘രാജാധിരാജ’. ആ സിനിമയിൽ ഞാൻ അഭിനയിക്കാൻ ചെന്നു. പൊള്ളാച്ചിയിൽ ഒരു വീട്ടിൽ ഷൂട്ട് നടക്കുന്ന സമയത്ത്, ആദ്യത്തെ ദിവസത്തെ പൂജ നടക്കുകയാണ്. പൂജയ്ക്ക് തിരി കത്തിക്കാൻ നേരത്ത് ഞാനിങ്ങനെ മാറി നിൽക്കുകയായിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു, ‘അവനെ വിളിക്ക്’. എന്നിട്ട് എന്നെക്കൊണ്ട് ആ തിരി കത്തിച്ചു. ഞാനിങ്ങനെ മുഖം കുനിച്ചുപിടിച്ചുപോയാണ് ആ തിരി കത്തിച്ചത്. കാരണം ആ സമയത്ത് ഞാൻ കരയുകയായിരുന്നു.

അതിനു ശേഷം ആ സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെപ്പറ്റി പറയുന്നത് എന്റെ കൂടെ വന്ന ഒരാള്‍ കേട്ടു. ‘‘ഇവനെയൊക്കെ വച്ച് ഇത്ര വലിയൊരു വേഷം അഭിനയിപ്പിക്കാമോ? ഇവൻ ഇപ്പോൾ അഭിനയിക്കും. അഭിനയം ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ പറഞ്ഞുവിടുമെന്നു’’ പറഞ്ഞു. ഇത് എന്റെ കൂട്ടുകാരൻ വന്ന് എന്നോടു പറഞ്ഞു. ‘എടാ നീ ഇന്ന് അഭിനയിച്ച് ശരിയായില്ലെങ്കിൽ നിന്നെ പറഞ്ഞുവിടും. അതുകൊണ്ട് നന്നായി ചെയ്യണമെന്ന്.’’

ഇതുകേട്ട് എന്റെ കിളിപോയി. ഇവിടെ നിന്ന് ഇന്ന് എന്നെ പറഞ്ഞുവിട്ടുകഴിഞ്ഞാൽ ആ നാണക്കേട് ജീവിതത്തിൽ എല്ലാകാലത്തും ഉണ്ടാകും എന്നതാണ് എന്റെ പ്രശ്നം. അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയും. അങ്ങനെ ഷൂട്ടിങ് തുടങ്ങി. ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെ. നാല് തവണ ഡയലോഗ് തെറ്റി. പണി പാളിയെന്ന് തന്നെ വിചാരിച്ചു. ഞ​ാൻ ചുറ്റും നോക്കുന്നു, ഇവരൊക്കെ നിന്ന് ‘ഇവനെ കൊണ്ടൊക്കെ ഇത് വല്ലതും നടക്കുമോ’ എന്നൊക്കെയാണ് പറയുന്നത്. ആ സമയത്ത് മമ്മൂക്ക എന്റെ തോളിൽ കൈവച്ചു. എന്നിട്ട് എന്നെ കുറച്ച് മാറ്റി വിളിച്ചുകൊണ്ടുപോയി പറഞ്ഞു, ‘നീ ആ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞേടാ, നിനക്കെന്താ ഇത്രപേടി’’.

എന്റെ അടുത്ത് മമ്മൂക്കയാണ് നിൽക്കുന്നത്. എനിക്ക് പറയാൻ പറ്റിയില്ല. ഇതുപോലെ വലിച്ച് പറയാൻ പറഞ്ഞ് എനിക്ക് അത് എങ്ങനെയെന്ന് കാണിച്ചുതന്നു. ഞാൻ ആ ഡയലോഗ് പറഞ്ഞു. ആ ഇത്രയേ ഒള്ളൂവെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഷൂട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മമ്മൂക്ക ഇത് ഓർക്കുന്നുണ്ടാകില്ല. എന്നെപ്പോലെ ഒരുപാട് പേർ ഉണ്ടാകും. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നു അത്. ഇന്നേവരെ എനിക്ക് ഇങ്ങനെയൊരു സ്റ്റേജ് പങ്കിടാൻ അവസരം ലഭിച്ചിട്ടില്ല. ഇത് വലിയൊരു ദിവസമാണ്.’’–ജോജു ജോർജ് പറഞ്ഞു.

ഈ ഷൂട്ട് കഴിഞ്ഞ് ആ സെറ്റിൽ നടന്ന സംഭവത്തെക്കുറിച്ച് പിന്നീട് പറഞ്ഞത് സാക്ഷാൽ മമ്മൂട്ടിയാണ്. ‘‘എനിക്ക് മീന്‍ ഇഷ്ടമാണെന്നുള്ളത് ജോജുവിന് അറിയാം. ഈ സീൻ എടുത്തതിന്റെ പിറ്റേദിവസം പോയി ഒരു ലോറി മീൻ ആണ് എനിക്കുവേണ്ടി ജോജു കൊണ്ടുവന്നത്. അതും ജീവനുള്ള നല്ല പെടയ്ക്കുന്ന മീൻ. ഓരോ ചെമ്പ് നിറയെ മീൻ. ഓരോ ദിവസവും ഓരോ മീൻ പൊരിച്ചു തിന്നാമെന്നായിരുന്നു ജോജു പറഞ്ഞത്.’’–മമ്മൂട്ടി ഓർത്തെടുത്തു.

More in Malayalam

Trending

Recent

To Top