Connect with us

ദിലീപിന്റെ ‘തങ്കമണി’ വിലക്കണം; ഹര്‍ജിയില്‍ രഹസ്യവാദം കേട്ട് ഹൈക്കോടതി

News

ദിലീപിന്റെ ‘തങ്കമണി’ വിലക്കണം; ഹര്‍ജിയില്‍ രഹസ്യവാദം കേട്ട് ഹൈക്കോടതി

ദിലീപിന്റെ ‘തങ്കമണി’ വിലക്കണം; ഹര്‍ജിയില്‍ രഹസ്യവാദം കേട്ട് ഹൈക്കോടതി

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി മാര്‍ച്ച് 7ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയില്‍. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍. മേനോന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജിയില്‍ രഹസ്യവാദം കേട്ടത്.

സെന്‍സര്‍ ബോര്‍ഡിന്റെ മിനിറ്റ്‌സ് ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വീണ്ടും എത്തിയ ഹര്‍ജിയാണ് ഇത്തവണ പരിഗണിച്ചത്. ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആര്‍.ബിജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. 1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാല്‍ ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഹര്‍ജിയിലെ വാദം.

പൊലീസിനെ പേടിച്ച് പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുട!ര്‍ന്ന് പൊലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നും സിനിമയില്‍ കാണിക്കുന്നത് ‘വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ്’ എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹര്‍ജിക്കാരന്‍, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.

‘എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.എന്നാല്‍ അതിനു ശേഷം പുരുഷന്മാര്‍ മുഴുവന്‍ ഒളിക്കുകയും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാവുകയും ചെയ്തു എന്നത് സാങ്കല്‍പികസൃഷ്ടി മാത്രമാണ്.

തങ്കമണി സംഭവത്തെ അതിജീവിച്ചവരും ഇത്തരമൊരു കാര്യം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ സാങ്കല്‍പ്പികമായി ഉണ്ടാക്കിയ ഇത്തരമൊരു കാര്യം ആ നാട്ടിലുള്ളവര്‍ക്ക് അങ്ങേയറ്റം വേദനയുളവാക്കുന്നതും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്നാണ് വാദം.

ദിലീപിന്റെ 148ാം ചിത്രമായെത്തുന്ന ‘തങ്കമണി’യില്‍ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകര്‍ച്ചയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്. ഇടുക്കി തങ്കമണിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്.

നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകര്‍ച്ചയില്‍ ദിലീപ് എത്തുന്ന ചിത്രമാണ് ‘തങ്കമണി’യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെ മറ്റൊരു വേഷപ്പകര്‍ച്ചയില്‍ സെക്കന്‍ഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസര്‍ ദിലീപ് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് ‘തങ്കമണി’യെന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരെ കൂടാതെ മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

More in News

Trending

Recent

To Top